8/28/14

ഒരേസമയം എത്രയാളുകൾക്ക് ഒരേകവിത എഴുതിക്കൊണ്ടിരിക്കാനാവും?



പൂവുള്ള ചെടികളെ പിഴുതെടുത്തു കൊണ്ടുപോവുകയാണ്,
ഒരു പക്ഷെ കവിതയിലേക്ക് നട്ടുവെക്കാനും,
ചിത്രശലഭങ്ങളെ ഭ്രമിപ്പിച്ച് ചിറകിനുപിടിച്ച്
പിടപ്പിക്കാനും, ! വിഷമിപ്പിക്കാതെ…..

മഴയുണ്ട്
മരങ്ങൾ പെയ്യുന്നുണ്ട്
പെണ്ണ്
പ്രേമം
എന്നൊക്കെ എഴുതിയതിനാൽ
പുരുഷമേധാവിത്ത്വ പന്നി എന്നും എഴുതേണ്ടിവരുമോ?

ചിലപ്പോൽ
അലക്കുകാരന്റെ കല്ലിനെപ്പോലെ
ഒന്നിനെയും വേറിട്ട് തിരിച്ചറിയാൻ കഴിയുന്നുണ്ടാവില്ല

പെട്ടെന്ന് ഒരു നടുക്കത്തിന്റെ ശൂന്യതയാവും

ഇടിമിന്നലുകൾക്ക് മുമ്പ്
മഴ ഒരു നിമിഷം
വിറച്ചുപെയ്യാതെ കാതോർക്കും പോലെ,

അഥവാ

ഓമനിച്ചുതഴുകിയിരുന്ന ഒരു മറുക്
പെട്ടെന്ന് കാണാതെയായതുപോലെ..

അവയവഭംഗിയെക്കുറിച്ച് ഒരു പകൽത്തീവണ്ടിയിലെങ്ങാനും ധ്യാനിച്ചിരിക്കുമ്പോഴാണ്
കന്യാസ്ത്രീകൾക്ക് സീറ്റുമാറിക്കൊടുക്കേണ്ടി വരിക;
അടുത്ത
സ്റ്റേഷനിലിറങ്ങാനാണെന്ന് സമാധാനം തോന്നുക

അഥവാ,
ഉള്ളം കാലുകളിലടിച്ച്
തെരുവിലുറങ്ങുന്നതെന്തിന്
എന്ന് പോലീസുകാരൻ ചോദിക്കുക.

രാജ്യത്തിന് എന്റെ മൌനം
അത്രയൊന്നും പ്രധാനമാവില്ല തന്നെ,
അതിനാൽ
ഒരാൾ എഴുതിയാൽക്കൂടി
മറ്റൊരാൾക്കും എഴുതേണ്ടി വരും.

No comments: