2/29/08

അക്ഷരങ്ങള്/അകലം/അശാന്തം…….

രാവുറങ്ങാത്ത ചില അക്ഷരങ്ങള്
ആകാശത്തിലെ നക്ഷത്രങ്ങളെ
സെക്കന്റ് ഷോ കണ്ടുതീര്‍ക്കുന്നു.
നായകനും വില്ലനുമില്ലാത്ത സ്വപ്നത്തിന്റെപാതിയില്
ഒരേബഞ്ചിലിരുന്നുപഠിക്കുന്ന നായിക
തീനാളങ്ങളുടെ കടലില്‍മുങ്ങുമ്പോള്,
ബക്കറ്റിലെവെള്ളത്തില് കാലിറക്കിവെച്ചുറങ്ങാതിരുന്നുറങ്ങിയ
പരീക്ഷത്തലേന്നത്തെപ്പനി.
പനിമജ്ജയുടെ രക്തചുവപ്പുള്ള കണ്ണില്
പുരയ്ക്കുതീപിടിച്ചെന്നലറിക്കരയുമ്പോഴും
കാറും ജീപ്പും ചിത്രങ്ങളുള്ള പുതിയപെന്‍സില്‍കാട്ടി
പപ്പ പൊന്നുമോനൊന്നുമില്ലെന്നുമ്മവെക്കുമ്പോള്
കനലുപൊള്ളുന്ന നെറ്റിയില്‍നനഞ്ഞതുണിയിട്ട്
പാവമെന്നമ്മ റൂഹാകൂദാശാതമ്പുരാനോതിയാലും
കവിത വീണുവിറയ്ക്കുന്ന വെള്ളപേപ്പറില്
ഭ്രാന്തുശാന്തിയില് പേന നൃത്തം വെയ്ക്കുന്നു.

2/14/08

ഒഴുക്കുകള്‍

















ഒരിക്കല്‍ ചുവന്ന രക്തമൊഴുകിയതില്‍
ഇന്നുശേഷിക്കുന്നതതിദുര്‍ദാഹം മാത്രമാണ്.
എന്റെ ഹൃദയത്തിനുചുവപ്പേകിയവള്‍ നീ
കൂരമ്പുകളുടെ നിഴലൊപ്പുകളില്‍
ഒഴുകിത്തുടങ്ങിയതിന്റെ നിറമേതെന്ന്
മഴപെയ്യുമ്പോള്‍ നീ തിരയുക.
തവളകളുടെ രതിനിഗ്രഹത്തിനുപിന്നാലെ
പതിയെക്കരയുന്ന വഴിവെള്ളപ്പാച്ചിലില്‍ കലങ്ങിമറിയുന്നതിന്
പേരില്ലാതായതിന്റെ പേരില്‍ ഒരു പേരിടുക;
പണ്ടു നമ്മുടെ കുഞ്ഞിനെന്ന് പറഞ്ഞ്,
പ്രണയത്തിന്റെ ഓരോ നിമിഷവും നാം പരസ്പരം
വിളിച്ചതെല്ലാം, ഓരോ നിമിഷത്തിനും പേരുണ്ടായിരുന്നതുപോലെ
ഒരുപേര് ഈയൊഴുക്കിനും വേണം.
നിഴലുകളില്‍നിന്നൊഴുകുന്നത്, മഴപെയ്യുമ്പോളറിയുന്നത്,
നിന്നോടുള്ള പ്രണയമെന്നപോലെ
നീയുറവയേകുന്ന ജീവന്‍
ജീവനറ്റ ധമനികളുടെ മഴയിരമ്പത്തിലും
കാത്തുവെക്കുക;
ഇനിയും ഞാന്‍ ഒഴുകേണ്ടവനല്ലേ.