9/12/09

കടൽത്തീരങ്ങൾ

നിന്റെ ഹൃദയത്തിന്റെ ഒരുപാതി എനിക്കുതരൂ
ഞാനതിൽ എഴുതിത്തരാം,
എന്നന്നേക്കുമായി
മായ്ച്ചുകളഞ്ഞാലും വീണ്ടും വായിക്കാവുന്ന
കടൽത്തിരകളെപ്പോലെ സത്യമായതെന്തെങ്കിലും.
നീളൻ നിഴലുകൾ
മുറുകുന്നുണ്ട് കടലിനുമീതേ
ഓരോ തിരയും കാറ്റും എന്തോ പരസ്പരം പുണർന്നുപാടുന്നുമുണ്ട്
നമ്മൾ പാടാറുള്ള പാട്ടുകളിലേതോ അവ കേട്ടുപഠിച്ചതാവുമോ,
നനവുള്ള മണൽത്തരികളിൽ
അസ്ഥിമരവിക്കുന്ന ഓർമ്മകളുമായി
ഉപ്പുരുചിക്കുമ്പോൾ
കടൽ കടൽ പിന്നെയും കടൽ,
നിനക്കുഞാനെഴുതിത്തരുന്ന കവിത ഒരിക്കലും വായിച്ചുതീർക്കാനാവില്ല.
ഒരിക്കലും മറഞ്ഞോ മറന്നോ പോവില്ല
പ്രണയമായും വിരഹമായും പരിഭവമായും
ഒരുനീളൻ നിഴലായും
നിന്റെ ഓരോ ശ്വാസവും
പിൻ കഴുത്തിലെ ഓരോ മുടിയിഴയും
അളന്നും രുചിച്ചും
ഉപ്പുപോലെ പ്രണയിക്കും.
സന്ധ്യയോ പ്രഭാതമോ വെയിലോ ആകട്ടെ
ഞാൻ നിന്നോടാണ്
എന്നെന്നേക്കുമായി
കടൽത്തീരം പോലെയും
കടൽക്കാറ്റുപോലെയും
കടൽജലം പോലെ അലയൊടുങ്ങാതെ
പാടിത്തീരാതെ പറഞ്ഞുതീരാതെ
ഉപ്പായി നിന്റെ നാവിലും ചുണ്ടിലും
മുടികളിലും നനവിലും
പ്രാണന്റെ പഴുപ്പിലും അസ്ഥിമജ്ജയിലും
ഞാനെഴുതിത്തരാം
നിനക്ക് നിനക്ക് നിനക്ക്.

9/10/09

വളരെ വിദൂരത്തുനിന്നും ചിലരെഴുതാറുണ്ട്
നനഞ്ഞും ചോർന്നുമെത്തുന്ന അക്ഷരങ്ങൾ.
മഴ പെയ്യുന്ന രണ്ടിടങ്ങൾ തമ്മിൽ
നാം സങ്കല്പിക്കുന്ന ദൂരമില്ലല്ലോ
പക്ഷെ, ഉതിർന്നുവീഴുന്ന തുള്ളികൾ
പരിചയഭാവമില്ലാത്ത കടലായി
കൊല്ലുകയും മറ്റുചിലപ്പോൾ ദാഹം ശമിപ്പിക്കയും.
നിഴലുകളരുതാത്തത് ഇരുളായി മൂടുന്നകാഴ്ച്ചകളിൽ
മുട്ടുകുത്തിനിൽക്കാറുണ്ട്
മെഴുകുതിരിവെട്ടത്തിൽ ഇത്തിരിക്കരുണയെത്തുന്നതും കാത്ത്,
പക്ഷെ ദൂരങ്ങൾ,
അതൊന്നുമെഴുതാത്ത ഒരാശംസാകാർഡുപോലെ..

4/26/09

മഴയോടു ഒരുകുറ്റവിചാരം

അമ്മച്ചി മുട്ടിമ്മേലിരിക്കുമ്പോള്
മഴപെയ്യും മുമ്പേ
പള്ളിപിരിഞ്ഞെങ്കിലെന്ന്
ഈശോ! അതിനുമുമ്പേ പെയ്തുതുടങ്ങിയല്ലോ.
പറമ്പിലോട്ടുകെട്ടിയ പശു
കയറഴിഞ്ഞ് പുല്ലുതിന്നെന്തോരമെത്തിയിരിക്കുമോ?
മഴയത്ത് കിടാവ് കുതിച്ചാര്‍ക്കും,
ലില്ലിക്കുട്ടി അപ്പം ചുട്ടുതീര്‍ന്നിരിക്കും.
ജോണിമോന് അമേരിക്കയില് നിന്നുവിളിച്ചിരിക്കും.
ഉണക്കമീനെല്ലാം വാരിവെച്ചിരിക്കുമോ
മുഷിഞ്ഞതെല്ലാം അലക്കിത്തീര്‍ന്നിരിക്കുമോ
കുടയില്ലല്ലോ, എടി കത്രീനേ കുടയിലിത്തിരി ഇടം തരുമോ
മഴയ്ക്ക് ഇമ്മാതിരി ബാധ്യതകളില്ലല്ലോ.

12/8/08

പരാജയപ്പെട്ട ഒരു കവിതയും കവിയും (അഥവാ വേട്ടക്കാരനും മുയലും ഒരു തുടര്‍ച്ച)

തിരക്കുപിടിച്ച റെയില്‍വേസ്റ്റേഷനില്
പുറപ്പെടുന്ന തീവണ്ടിജനാലയില്
കണ്ണാടിവാതിലുകള്‍ക്കപ്പുറം
പാളങ്ങളില് പതിയെവേര്‍പെടുമ്പോള്
അത്രമേലൊന്നുമില്ല പറയാനെങ്കിലും
കണ്ണുകള് മനസില് പരതുന്നു—ഓര്‍മ്മകളില്
മനസുനിറയെ മുറുകും മേളപ്പെരുക്കം.
പാളത്തിനുമീതേ മനസുനുറുങ്ങുന്നു.
അകന്നുപോന്ന ഓരോചക്രവും
പാളങ്ങള് വേര്‍പെട്ടുപായുന്നു.

കടല്‍പ്പാലത്തില് ഒറ്റവിരല്‍ത്തുമ്പുനീട്ടിനടന്നിട്ടുണ്ട്
തീരാദൂരങ്ങളുടെ അസ്പര്‍ശ്യതകളില്
ഒരു പുഞ്ചിരിക്കായ് കാത്തുനിന്നിട്ടുണ്ട്
മഴമരത്തോളം.
നടന്നെത്തിയിട്ടുണ്ട്
ഒരു മഴവില്ലിന് തുമ്പത്തോളം.
ഇലപ്പച്ചയില്
ശിലാശില്പങ്ങളുടെ ഉടലില്
നിനക്കായ് സ്വപ്നം വരച്ചിരുന്നു.
എന്റെ കണ്ണുകള് നെയ്ത്തിരിനീട്ടി
നിനക്കായ്
തിരുവാതിര തെളിച്ചിരുന്നു.
പറയാതെ, ഒറ്റവാക്കുമുരിയാടാതെ
മൌനരാഗങ്ങള് പാടിയിരുന്നു.
അഴിമുഖത്തിന്റെ കടല്‍ജലത്തില്
ഉപ്പുകുറുക്കിയകാറ്റില് കണ്ണുടച്ച്
നിനക്കായ് രാത്രിനക്ഷത്രങ്ങളെ
ധ്യാനിച്ചിരുന്നു.
ഒരുപൂവിന് മണവും
ശലഭച്ചിറകിന് നിറവും
അരുതാപ്പുലരികള് മഞ്ഞുതൂവും നിനവില്
നിനക്കായാദ്യചുംബനം ഞാന്
ജന്മനോവിന് കരള്‍ച്ചൂടില് കാത്തുവെച്ചു.
ആദ്യത്തെമഴയില്
നിനക്കായീ കുടമറവും നീട്ടിഞാന്
പനികറുക്കും വരെ
ഈറന് നനഞ്ഞിരുന്നു.
ഓരോപാട്ടിലും നിന്‍മൊഴി തേടി ഞാന്
മുല്ലപൂക്കും വള്ളികളില്
നിദ്രയെ നീഹാരത്തോടു പകുത്തിട്ടുണ്ട്.
നിഴല്‍വിളക്കിന്റെ മുറ്റത്ത്
നിനക്കായ് നിലാവിനെ
ഒളിപ്പിച്ചു കിടത്തിയിട്ടുണ്ട്.

പ്രണയത്തിന്റെ പിന്‍പാതിയില്,
വാതില്‍ക്കാലൊച്ചയില്
മഴനനഞ്ഞൊരു മണ്‍കുടം പാടുമ്പോള്
ഉദരഭിത്തിപ്പുറത്ത്
നാമൊരുമിച്ചെഴുതിയ കവിതകള്
നീ മറക്കരുത്, നീ മറക്കരുത്
പാ‍ട്ടുമറന്നുപോയ ഒരു മണ്ണാത്തിപ്പുള്ള്
വേനല്‍വെയില്‍മരത്തിന്റെ തണല്‍ച്ചില്ലയില്
കറ്റക്കതിര്‍വാലന് അണ്ണാറക്കണ്ണനോടു ചോദിച്ചത്….
നീലവെളിച്ചമുളള ഒരു പഴയസിനിമാപ്പാട്ടില്
നായകനും നായികയും പാടിനടന്നതും..
മഴമരച്ചുവട്ടിലെ കാല്‍നനവും
ചുണ്ടുകള് ചുണ്ടുകള് പങ്കിട്ട ചുവപ്പും……..
നിര്‍ത്തൂ…………………………………………………………………………….
പ്രണയത്തെക്കുറിച്ചെന്നോടു പറയരുത്
ഞാനെന്റെ ഹൃദയത്തിന്റെ എത്ര തുടിപ്പുകളെ
മറന്നിരിക്കുന്നു.
എന്റെ പാദങ്ങളെത്ര ദൂരങ്ങളെക്കവര്‍ന്നിരിക്കുന്നു
എങ്കിലും എനിക്കറിയില്ല
വേര്‍പെടും നിമിഷമേ നീ
എന്തിനെന്നെ വേട്ടയാടുന്നു……………………….

8/21/08

നാമറിയാത്ത നേരുകള്

ആശ്വാസങ്ങള്‍ക്കെല്ലാമകലെയായി
ഒരുതുരുത്തിന്റെ മണല്പരപ്പ്,
കടലിനുമീതേ പാറക്കൂട്ടങ്ങളില് ഉറച്ചുനില്‍ക്കുന്നു.
ബലിക്കാക്കകള് അശാന്തമായിപ്പറക്കുന്ന ആകാശത്തിലേക്ക്
ഇല്ലാമരത്തിന്റെ തണല്‍ച്ചില്ല പടര്‍ന്നുകയറുന്നു.
അവയില് കാട്ടാളന് മറന്നുവെച്ച ഇണക്കുരുവിയുടെ ജന്മം,
സുനാമിയുടെ ഹൃദയത്തില് തിരമാലകളുടെ ഏകാന്തത,
ധ്വനികളില്ലാതെ വന്യമായ അലര്‍ച്ചകളുടെ സ്വയംവിമോചനം,
കുഴിബോംബുകളുടെ കൃഷിയിടങ്ങളില്
അഭയാര്‍ത്ഥിക്കുട്ടികളുടെ കാല്‍പ്പന്തുകളി,
താടിരോമങ്ങളുടെ ഉച്ചഭാഷിണിച്ചുവട്ടില് അമ്മമാരുടെ രോദനം.
വരണ്ടതൊലിക്കടിയില്, ശിഖരങ്ങളുള്ള മണലില്
കടല്‍നനവിന്റെ തിരയിളക്കത്തിലും
ബോധരഹിതമായി ബന്ധിക്കപ്പെട്ട സൂക്തങ്ങള്
സ്വയം നിലവിളിച്ചുകൊണ്ടേയിരുന്നു.
ഇല്ലാമരത്തില്, ഇല്ലാവേരുകളില്,
നാമറിയാത്തതായി നേരുമാത്രമേയുള്ളൂ.

8/6/08

അമ്മ കവിതയെഴുതുന്നു

ചോരുന്ന മേല്‍ക്കൂരയ്ക്ക്
അമ്മ പാത്രം നിരത്തുമ്പോള്
അടുക്കളച്ചുമരിലൂടെ മഴപെയ്യുന്നു.
മഴ നനഞ്ഞ വാഴപ്പൂങ്കുലകള്
തേനേതെന്നും മഴയേതെന്നും
ഉല്പ്രേക്ഷിക്കുമ്പോള്
ചൂട്ടുനനയാതിരുന്നെങ്കില്
പൊട്ടാത്ത ഓടുകളില് മാങ്ങവീഴുന്നെന്ന്
അമ്മ ചുവരിന്റെ തൂണുചാരിനില്‍ക്കുന്നു.
ഇതിനൊക്കെ ഏതുപമയാവും ചേരുക.
തെങ്ങോലകളുടെ ചാഞ്ചാട്ടം
മഴകഴിഞ്ഞാല് കൊഴിഞ്ഞ മച്ചിങ്ങകള്
അച്ഛന്റെ വെള്ളമുണ്ടില് കരിമ്പനടിച്ച്,
ഉണങ്ങാത്ത സ്കൂള് യൂണിഫോമുകള്
ഇസ്തിരിയിട്ടുണക്കുന്നത്,
അമ്മ രൂപകങ്ങളെ എങ്ങനെയാണെഴുതാതിരിക്കുക.
സ്കൂള് വിടും നാലുമണിനേരത്ത്
മാനത്തൂന്ന് മഴയും വിട്ടുവരുമ്പോള്
അമ്മ മെഴുകുതിരിവെട്ടത്തില് കൊന്തയെണ്ണിത്തീര്‍ന്നിരിക്കും.
വിലാപങ്ങളുടെ ഇടിമുഴക്കത്തില്
മാനത്തുള്ള അമ്മ മിന്നല്‍ത്തെളിച്ചുപ്രാര്‍ത്ഥിക്കുന്നു.
അമ്മ ചായപ്പാത്രത്തിലെ മുഖം.
നനഞ്ഞെത്തിയ മോന്റെ തലതുവര്‍ത്തുന്നു.
ദീനക്കാരനായ ഉണ്ണിയുടെ തലപിടിച്ച്
പാഠപുസ്തകത്തില് വിരല് വെച്ചുവായിക്കുമ്പോള്
അമ്മയെഴുതിയ കവിത ഉണ്ണിവിരലുകളില് വായിക്കുന്നു.
അച്ഛന് അപ്പുറത്തെ മുറിയില് രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നു.

4/20/08

കൊല്ലരുത്...


വരൂ നമുക്കു ഗുഹാക്ഷേത്രങ്ങള്‍ തിരയാം.
നിഴലുകളുടെ നനവുതേടി വെയില്‍ക്കാടുകളില്‍ അലയാം.
ചിത്രശലഭങ്ങളുടെ ചിറകുകളില്‍
ശാപമോക്ഷം നിലവിളിക്കുന്ന വേനലിന്റെ നിറങ്ങള്‍ വായിക്കാം.
കാനനത്തിന്റെ ചില്ലകളില്‍ ഇലകളുടെ മുറിവുകളില്‍
ചുവന്ന രക്തപ്പാടുകളില്‍ പൂപ്പല്‍ബാധിച്ച സ്വപ്നങ്ങളെ ചുംബിക്കാം.
പിന്നെ വെയിലിനെ നനച്ച് ചിത്രശലഭങ്ങളെ പറക്കാന്‍ വിടാം.
ഇനിയും പെയ്യാനുള്ള മഴകളില്‍
നിറങ്ങളെല്ലാം ഒലിച്ചുപോവട്ടെ.
അതുവരേയ്ക്കും ചായങ്ങള്‍ തേച്ച കാന്‍വാസില്‍
ഭയാര്‍ത്തമായ നിഴല്‍പ്പാടുകളെഴുതി
കാനനവാസിയായ ശിലായുഗജീവി
ചിത്രവര പഠിക്കട്ടെ;
ഇനി ആരും കൊല്ലരുത്.
നിറങ്ങള്‍ തല്‍ക്കാലം ചായങ്ങളുടേതാണ്.