12/1/21

ഈ നഗരം ഒരു ശരീരമാണ്.
ഈ കടൽ അതിന്റെ ഹൃദയമാണ്.
നാം ഈ നഗരത്തെ ഒളിപ്പിച്ചുകടത്തുന്നുണ്ട്,
കപ്പലുകളുപേക്ഷിച്ച ഏകാന്തതയുടെ തുറമുഖത്തുനിന്നും.
പുളഞ്ഞുകൊണ്ടിരിക്കുന്ന പകലുകളെമുഴുവൻ ഉറക്കി-
പ്പിഴിഞ്ഞെടുത്ത വിയർപ്പുകുപ്പായം,
കുടുക്കിട്ടു പരസ്പരം പ്രണയത്താൽ പുണർന്ന്,
അപായത്തിന്റെ സന്ധ്യകൾ താണ്ടി,
മഹാമൌനങ്ങളുടെ അപാരസാധ്യതകൾനിറഞ്ഞ രാത്രി,
നീ തുറന്നുവച്ച ഇരുളിന്റെ വാതിലിലൂടെ,
അകലങ്ങളിലേക്ക്-
നഗരമേ,
നാം നടക്കുക.
ഈ കടലിനെ മറക്കുക.
ചിലപ്പോൾ ഇതുതന്നെയാവും,
ഈരാത്രിപുലരും മുമ്പേ,
നമുക്ക് ചെയ്യാനാവുക...

ഒരു നഗരത്തെ എങ്ങനെയാണ് മോഷ്ടിക്കാനാവുക

1/8/19

അമ്മേ, എല്ലാം പഴയതുപോലെയാവും.


പഴയതുപോലെ
എല്ലാമെല്ലാം മറന്ന്
കൂട്ടുവെട്ടി ചൊടിച്ചതുസർവ്വം മറന്ന്
ചിറകുമുറിഞ്ഞ പൂമ്പാറ്റകളും
വാലിൽ നൂലുകെട്ടിയ തുമ്പികളും
എന്നെത്തേടി വരും-
നൊന്താലും നിന്നെയിഷ്ടമാണെടാ എന്നു മെല്ലെ മിണ്ടിപ്പറയും.

അപ്പോഴേക്കും
ഒരു പക്ഷി
ആകാശത്തിനെ വഴിയടയാളമില്ലാത്ത വെറും കിനാവെന്ന് പ്രാകും.
കുഴഞ്ഞു കുഴഞ്ഞ് വീഴുമ്പോൾ
ഭൂമിയുടെ അടയാളം
എന്തായിരുന്നു എന്ന് ഓർമ്മിക്കാൻ ശ്രമിച്ച് പരാജയപ്പെടും.
ആകാശത്തിനെയും, കടലിനെയും,
പൊള്ളുന്ന കാഴ്ച്ചകളെയും മറന്നേക്കാം
അപ്പോഴും
ഇവിടെയായിരുന്നു കടൽ,
ഇവിടെ ഒരു പൂമരം,
അതിലൊരു കുഞ്ഞില
അതിലെ ഒരു നേർത്ത മഴവിരൽ,
അതിലെ അത്രയും നേർത്ത ഒരു മഴവില്ല്.


വരുമെന്ന് പ്രതീക്ഷിക്കുന്ന തീവണ്ടികളെക്കുറിച്ചുള്ള അറിയിപ്പ് കേൾക്കുന്നുണ്ട്,
സാരിത്തുമ്പുകൊണ്ട് പിണച്ചുകെട്ടിയ തൊട്ടിലിൽ
കിനാവിന് ആരീരം രാരീരം പാടുന്നതാവാം,
ഒരമ്മ;
നീയമ്മ, ഞാനച്ഛൻ,
നമുക്ക് അരിയും കൂട്ടാനും കളിക്കാം.
മരിച്ച ജീവിതത്തെപ്പോലെ ഫോൺ ചാർജുതീർന്നോഫായിരിക്കുന്നു,
തോറ്റ ക്ലാസിലിരുന്ന് പഴയ പാഠപുസ്തകം വായിക്കുന്നു ഞാൻ.
വേട്ടാളന്റെ ചുവന്ന കുഞ്ഞുങ്ങളെ ചുരണ്ടിക്കളഞ്ഞ്
പ്ലഗ് കുത്തുന്നു, അപ്പോൾ ഉയിരേ ഉയിരേ എന്ന പാട്ട് പാടിത്തുടങ്ങുന്നു വീണ്ടും.
നിന്നിലേക്ക് എന്റെ ശ്വാസം കലരുന്നു,
ഭൂമിയിലെമ്പാടും എന്റെ പാട്ട് കേൾക്കുന്നു,
നൊന്താലും ഇഷ്ടമാണെന്ന്
ഉറുമ്പുചുമന്നുപോവുന്ന ഒരു പൂമ്പാറ്റച്ചിറകിൽ എഴുതിയിരിക്കുന്നു,
വാതിലുകളും ജനാലകളുമടഞ്ഞ്
എന്റെ വീട് ഒരു അദ്ഭുതപേടകമാവുന്നു,
ഒരു കടൽ‌പ്പക്ഷിയെപ്പോലെ
നനഞ്ഞ ചിറകുമായ് കുതിക്കുന്നു,
അത്താഴമുണ്ണാതെ കിടക്കരുതെന്ന് അമ്മ ശാസിച്ചുവിളിക്കുന്നു,
പഴയപോലെ കടൽത്തീരത്ത്
ഇനിയും മൺവീടുകൾ പണിത് ഞങ്ങൾ കളിച്ചുകൊണ്ടിരിക്കും,
നമ്മളുടെ കടൽ, 
നമ്മളുടെ മരച്ചോട്,
നമ്മളുടെ വീട്,
നമ്മളുടെ മുറി,
നിലാവ് ചോർന്നൊലിക്കുന്ന മേൽക്കൂര
മഴ നനഞ്ഞൊട്ടിയ നമ്മുടെ പൂമ്പാറ്റച്ചിറകുകൾ
നേർത്ത ഒരു ഉമ്മ,
അമ്മേ, എല്ലാം പഴയതുപോലെയാവും.



നമ്മുടെതുമാത്രമായ വിഷാദത്തോടെയെഴുതുമ്പോൾ


ഈ കവിതയ്ക്ക്
ജീവിച്ചിരിക്കുന്നവരുമായി ഒരു ബന്ധവുമില്ല.
മരിച്ചവരെ ഓർമ്മകൊണ്ടുപദ്രവിക്കരുത്,
അവർ ജനാലകളും, വാതിലുകളും മേൽക്കൂരകളുമില്ലാത്ത വീടുകളിൽ
ഉറങ്ങുന്നു.

മരിച്ചവരെപ്പറ്റിയാണ്, അതെ
ശവമായതുകൊണ്ടുമാത്രം കാമം തോന്നാത്തവർ.
ആരോ വാതിൽക്കൽ വന്നുവെന്ന് വല്യപ്പനും
മുകളിലാ‍രോ വന്നുനിൽക്കുന്നുവെന്ന് മമ്മയും ഭയന്നതുപോലെ
(അത് നിശ്ചയമായും മരണമെന്ന് ഞങ്ങൾ വിഷാദിച്ചു,
ഫാ: ജോർജ് സാത്താനോട് ആജ്ഞാപിക്കുകയും,
കർത്താവിന്റെ ശരീരം കൈക്കൊള്ളാൻ തുടങ്ങുകയും ചെയ്തു)

പ്രേമിക്കാനറിയാത്തവരുടെ കാറ്റ് വാതിലുകളെയും
മഴ ആകാശത്തെയും
വിട്ടുപിരിയട്ടെ, ഒറ്റയ്ക്കാവട്ടെ,
അനന്തമായി പ്രേമിച്ച്
മനുഷ്യരെ ഇങ്ങനെ ഭയപ്പെടുത്തരുത്.

കവിതകൾ ദൈവത്തിനുള്ള കത്താണ്
അവിടെയും സുഖം
ഇവിടെയും സുഖം
എന്നു വിശ്വസിച്ചുകൊണ്ടിനിയെഴുതാനാവില്ല.
സത്യങ്ങളുടെ ശവങ്ങൾ ഞങ്ങൾക്കുവിട്ടുതന്നുകൊണ്ട്
നുണകളുടെ കാമത്തെ നീയടർത്തിക്കൊണ്ടുപോയിരിക്കുന്നു.

ഞാനയാളല്ല എന്നു നിഷേധിച്ചുകൊണ്ട്
ചത്തവനെ ചുംബിച്ചുകൊണ്ട് വിലപിക്കുന്നു.
രാത്രിയുടെ ഇരുട്ട് അഴിച്ചുവിട്ട ഉറക്കം-
കിനാജീവിതങ്ങളിൽ
വെളിപാടിന്റെ നിലാവുനിറച്ചെഴുതുമ്പോൾ
പ്രിയപ്പെട്ടവനേയെന്നുവിലപിച്ച് ഒരുവൾ
ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവുമില്ലായെങ്കിലും
അയാളെക്കുറിച്ചുള്ള കവിത വായിക്കുന്നു.
അവളുടെ പ്രേമത്തിനോ
നനഞ്ഞുകുതിർന്ന മഴക്കാലത്തിനോ
രാത്രിയിലെപ്പോഴാണു മഴ പെയ്തതെന്നും
കാല്പാടുകളില്ലാത്ത ലോകത്തിലേക്കയാൾ
നടന്നുപോയെന്നും
ആർക്കും ഒന്നുമറിയില്ല.
ഒന്നും മനസിലാക്കാനുമില്ല.
ദൈവമേ, നിന്റെ തിമിരം പൂണ്ട കണ്ണുകൾക്ക്
അക്ഷരങ്ങളുടെ വിട്ടൊഴിയാത്ത അറവുകൾക്ക്
ഞാൻ കഴുത്തുനീട്ടിക്കൊടുക്കുന്നു.
നീ ബലികൾ തേടിക്കാത്തിരിക്കുന്നു.
ത്യാഗത്തിനെ വാഴ്ത്തുന്നവർക്കുവേണ്ടി,
പ്രേമിച്ചവരുടെ മാത്രം സത്യമായ ദുഖത്തിനാല്‍ മാത്രം
ഇനിമുതൽ
മരിച്ചവരെപ്പറ്റിയാണെഴുതുക,
നൊന്തിട്ടും നോവാത്തവരെപ്പറ്റി
പരിചയം കൊണ്ടുയാചിക്കാത്തവരെപ്പറ്റി
വിശപ്പും കാമവും നശിപ്പിച്ചവരെപ്പറ്റി
ഉടലുകൾ മാത്രം ചിന്തിപ്പിക്കുന്നവർക്കുവേണ്ടി
അതിനായി മാത്രമാണ്
ഈ കവിതയ്ക്ക്
ജീവിക്കുന്നവരുമായി ഒരു ബന്ധവുമില്ലാത്തത്.

അല്ലെങ്കിൽ നീയും ഞാനുമില്ലായിരിക്കാം



നാരകമഞ്ഞയായിരുന്നു,
നനവുള്ളൊരിത്തിരിക്കിനാവിലായിരുന്നു
നനഞ്ഞ് നനഞ്ഞ് ഒരു മേഘത്തിന്നടരിൽനിന്നടർന്നതായിരുന്നു
നിഴലിലക്കൂട്ടങ്ങളിൽ സൂര്യൻ മറഞ്ഞിരുന്നതായിരുന്നു,
തടാകങ്ങളിൽ മെല്ലെ വിലോലമിളകിയൊഴുകാൻ മറന്നതായിരുന്നു
ജലഛായങ്ങൾ പടർന്നൊഴുകുകയായിരുന്നു
നമ്മൾ പല വാക്കുകളിൽ എല്ലാം മറക്കുകയായിരുന്നു.

ഒരിക്കൽ,
ഇങ്ങനെയെങ്കിൽ
പിന്നെ
ഒരിക്കലുമില്ലെന്നായിരുന്നു,
വിരലുകളുരുകിവേരിറുകിപ്പുണർന്നതായിരുന്നു,
മഴച്ചുവട്ടിൽ മരങ്ങളിൽ തണൽക്കാത്തിരുന്നതായിരുന്നു
മരത്തണുപ്പിൽ വെയിൽപ്പൂ കൊഴിഞ്ഞതായിരുന്നു.

കാണാതായ കടൽ കണ്ണുകളാണോ കാണ്മതെന്ന്
ആകാശം അമ്മയെപ്പോലെ നെഞ്ചലച്ചുകരഞ്ഞതായിരുന്നു
മഴവിൽക്കുമിള പൊട്ടിത്തെറിച്ചുപൊലിഞ്ഞതായിരുന്നു
എങ്കിലും ആകെ നനഞ്ഞതായിരുന്നു,
ഇടയ്ക്ക് കിനാവ് കയറിവന്ന് ജീവിതത്തോട് കയർത്തതാവും,
അല്ലെങ്കിൽ
നീയും ഞാനുമില്ലാതെ
അങ്ങനെയൊന്നുമുണ്ടായിട്ടില്ലായിരിക്കും.
പഴയപക്ഷിപ്പാട്ട്
ഒട്ടുനേരമൊന്നും ഓര്‍മ്മയില്‍ 
കേട്ടുമുഴുമിക്കാനാവില്ലൊടുവില്‍
നെഞ്ചുപൊട്ടിക്കരഞ്ഞുപോവും

മഴയത്തൊരുതുള്ളിക്കും തകരാതെപെയ്യാനാവില്ലപിന്നെ.

ഒരുവെയിലിലും തനിച്ചുനില്‍ക്കാറില്ല,
വെയിലില്ലാതൊരുനിഴല്‍.

ഓര്‍ത്തിട്ടുണ്ടാമീവയസന്മാവ്,
മധുരം കൊതിച്ചിടാം 
പക്ഷെ വെയിലിനെ മാത്രം നനഞ്ഞു നൊന്തുനീറി,
പച്ചയായ് പൊട്ടിത്തെറിച്ചു ചുനച്ചിടുമ്പോള്‍

പൂ‍ത്തുവെളുത്തതോന്നലുകളുള്ള മുല്ലകളാണുചുറ്റും,
പൊഴിയാതിരുന്നിട്ടുമാദ്യത്തെമഴ,
ഇരുട്ടിലാരോകരഞ്ഞിടാമാര്‍ദ്രത,
കുയില്‍പ്പാട്ടിന്റെ തോല്‍വിയില്‍ പഴയപ്രേമം,
പെണ്‍ നോട്ടങ്ങള്‍ മുലക്കണ്ണുപിഴിയുന്ന കിനാവുറക്കത്തിന്റെയുഷ്ണത്തില്‍
ചവര്‍പ്പുണ്ടതിതീക്ഷ്ണമീവേനലില്‍, വിരിഞ്ഞപൂക്കളുടെ തേനിനും

വേനലിലാദ്യത്തെ (ഒടുവിലത്തെയും) മഴപൊഴിയാതിരുന്നിട്ടും,
പഴയമരച്ചോട്ടിലിങ്ങനെ മുല്ലപ്പൂവും, നിഴലും, മാമ്പഴവേട്ടയും,
നമ്മളാരൊക്കെയൊളിനോട്ടങ്ങളാല്‍ വെയില്‍ച്ചൂളലുകള്‍
പാതിവഴിമറന്നുറങ്ങിപ്പോയൊരു പ്രേമത്തിന്റെ 
ഒച്ചിഴഞ്ഞ തണുപ്പിതാ കണ്ണില്‍ത്തറയ്ക്കുന്നു മാന്തളിര്‍ക്കാനനമേ നിന്നില്‍
ഒരുമ്മയ്ക്കും മായ്ക്കാനാവാതെ,
ഉമ്മവെക്കുമ്പോഴെല്ലാം നെഞ്ചുപൊട്ടുന്നു 
കാത്തിരുപ്പാണ് മഴക്കാലമേ,
ഈ നിഴലിന്റെ ഉച്ചയില്‍ വെയില്‍ പെയ്യുന്നുണ്ട്,
മഴക്കാലം നെഞ്ചത്തിരുന്നു വിങ്ങുന്നുണ്ട്
ഉള്ളം കവിഞ്ഞൊഴുകുന്നു, പ്രളയത്തിന്റെ വിത്തുകള്‍
ശ്വാസത്തിന്റെ കുമിളകള്‍ക്ക് കഴുത്തുപിടയുന്നു,
നഖങ്ങളെപ്പോലും മൂടുന്നു, പ്രേമമേ,
ഒറ്റയ്ക്കാവുന്നു.

11/2/18

പ്രാണറ്റുപോയ ഇലകൾ
മുങ്ങിത്താഴുമ്പോൾ
ചിറകടിയൊച്ചയുളള ജലം....

നിന്റെ നനവ്‌....

ഓർമ്മകളിൽനിന്ന് ,
നിന്റെ വാക്കുകൾ നേർത്തുപോവുന്നതിന്റെ ഒച്ച.
മൗനമേ നീയുളളതുകൊണ്ടുമാത്രം
നേരുനിറഞ്ഞതാകുന്നു സംസാരം.

ഓരോ ഇലയെയും ,
നിന്റെ വിരലുകളെന്ന ഓർമ്മയിൽ
തഴുകാനാവും....

ഓരോ പുഴനനവും നിന്റെ കണ്ണീരായറിയും.
മറന്നുപോയ ജാലകങ്ങൾ
മെല്ലെയടയുക.....

നിന്റെ മൗനത്തിന്റെ തണുപ്പ്‌ ..
ചിറകടിയൊച്ച...
ആഞ്ഞുവീശുന്ന ഓർമ്മകൾ.

മറവിയുടെ ജാലകങ്ങൾക്ക്‌
ഭ്രാന്തുപിടിക്കാതെങ്ങനെ?

3/29/18

വെളുത്ത മാറിടമുളള പക്ഷിയുടെ,
അസ്വസ്ഥമായ ഇരിപ്പിടമുളള മരം.

എന്തിനാണു കാറ്റേ നീയെന്നെയുലയ്ക്കുന്നത്?

മഞ്ഞുനനവുളള ഇലകളുടെ
കവിൾത്തടം പൊളളുന്നു,
പൂക്കളുടെ ചുണ്ടുകൾ പുകയുന്നു,
പുകയിലക്കറയുളള ചുണ്ടുകളാൽ
ഉമ്മ പുകയുന്നു,
കാറ്റത്ത്‌ ചിതയുടെ പുക...

പ്രിയപ്പെട്ട പക്ഷീ നിന്റെ വെളുത്ത തൂവലുകൾ,
നഗ്നമായ മാറിടം ചുരന്ന് വേദന...
കാറ്റിൽ മറിഞ്ഞുവീഴാതിരിക്കാൻ, ചിതയ്ക്കു പാകമായ വൃക്ഷക്കൊമ്പിൽ
കാൽനഖങ്ങളാഴ്ത്തി,
ആകാശമേ, നിന്റെ ശൂന്യതയിൽ ആലംബമില്ലാത്ത ചിറകുകൾ....

ഓർമ്മകൾ മോഷ്ടിച്ചുകൊണ്ടുപോയ പാട്ട്‌,
ഉച്ചവെയിൽ ഉച്ചവെയിൽ ,
നിന്നിൽ നീറി നീറിപ്പുകഞ്ഞ്‌
പുകനിറഞ്ഞ്‌ ആകാശം.