9/23/17

പിന്നെയും

പൂവിടാത്ത ചില്ലയിൽനിന്നും, നേർത്തൊരിലഞ്ഞരമ്പിലെ കടലിരമ്പമേ,

വരാതിരിക്കാത്ത കാറ്റുവീശുമ്പോൾ മറന്നുപോയൊരുമഴയുടെ മഴവില്ലാകാശമേ ,

പറയാതിരിക്കുക,
നമ്മളിൽ തമ്മിൽ
മറവിയുടെ മഞ്ഞനിറഞ്ഞടർന്ന പാതയോരത്തെ ഇലകളെ,

ഏതുകാറ്റിനാൽപ്പാറുന്നു നമ്മളിലകൾ, നനഞ്ഞൊട്ടുന്നോർമ്മകളുടെ ചുടുനിശ്വാസത്താലുരുകും മഴകളിൽ,

നനഞ്ഞുവെന്നോ
നമ്മളിലപ്പക്ഷികൾ പ്രാണന്റെ  പിടച്ചിൽകൊണ്ടുപിന്നെയുമെത്തുന്നു,

പിന്നെയും,

പതിവുപോലെ ഹതാശരാവുന്നു പൂക്കാത്തചില്ലകളിൽ ചിദാകാശദിക്കുകളിൽ.

9/22/17

എന്നെങ്കിലുമൊരിക്കൽ അയാൾ പിന്നെയും കവിതയെഴുതിത്തുടങ്ങും.

പക്ഷെ അവർ
വെട്ടും തിരുത്തുമുള്ളൊരു ഭൂപടത്തിൽനിന്ന് മുറിവേറ്റ്‌ ഓടിപ്പോകുന്നവർ,

അവരുടെ പൊക്കിൾക്കൊടിമുറിഞ്ഞ്‌,
ചോരപെയ്ത പുഴയിലെകലക്കവെളളം.

നമ്മളില്ലാത്ത വീട്ടിന്മുറ്റത്തേക്ക്‌ നടന്നെത്തിയ കാട്ടുചെടികളുടെ കുട്ടികൾ,

നമ്മുടെ കാലുകൾ ഞെരിഞ്ഞ്‌
അവരുടെ ചോരവീഴുന്ന മുറ്റം,
അവരുടെ മഴക്കാലം.

അതുകാണാത്ത
വാതിലുകളും ജനാലകളുമടച്ചിട്ട ജനാധിപത്യത്തിന്റെ വീടുകൾ, 

ആശുപത്രികളിലെ പ്രസവമുറികൾ, വേദനകളുടെ പൂക്കൾ നിറഞ്ഞ സ്വകാര്യതകൾ,

വികസനവും രാഷ്ട്രവും, റിപബ്ലിക്കും,
നമ്മളും അവരും,
ഓടിപ്പോകുന്നവർ,

വരകൾക്കപ്പുറത്തേക്ക്‌ മാറിനിൽക്കാൻ പറയുന്ന മഷിപ്പേനയുടെ അധികാരം.

മുങ്ങിമരിച്ചെങ്കിൽ
മുങ്ങിമരിക്കുന്നവരുടെ തീരാദാഹത്തെ തീർക്കലാണുപക്ഷെ,

വിശന്നുവീണുമരിച്ചെങ്കിൽ
ഓടിയോടിയെത്തി കിടന്നുറങ്ങിപ്പോവുകയാണുപക്ഷെ,

അവരുടെ കുട്ടികൾ വരയ്ക്കും,
മലകൾക്കിടയിലൂടെ സൂര്യന്റെ വെളിച്ചം പരക്കുന്ന ആകാശം
പച്ചമേട്‌, കുഞ്ഞരുവി,
അമ്മയും അച്ഛനുമുളള വീട്‌,
അതേ പേപ്പറിൽ,
നിന്റെ ഭൂപടം, അതിൽനിന്നുപുറത്തായവരുടെ കരച്ചിൽ,
എന്റെ കവിതയുളള പേപ്പർ,
അവരുടെ കരച്ചിൽ കരച്ചിൽ കരച്ചിൽ,
,,,,,,
കഴിഞ്ഞ മഴക്കാലത്ത്‌,
രാവുറങ്ങുന്ന ഇലകളൊന്നിച്ചുണർന്നുപെയ്യുന്നു.

മഴ മഴ മഴ മരം മഴമരം.

നിന്നെയോർമ്മിക്കുന്നുണ്ട്‌
ശൂന്യമായ നിന്റെ കിടക്കയിൽ,
നിന്നോടൊപ്പമുളള പാവക്കുട്ടിയുടെ
അനാഥവും ശൂന്യവുമായ കണ്ണുകൾ.

വീടുനിറച്ചും
നീയും നിന്റെ വിരലുകളുമാണ്.

ഏതകലത്തിൽനിന്നും വന്നുതൊടുന്നു.

വരാതിരിക്കാത്ത കാറ്റുവീശുന്നു,
നനഞ്ഞനൂലുകളുളള മഴയിലൂടെ
കാറ്റിൻ വിരലുകൾ
എത്രനീണ്ടതാണേകാന്തതയുടെ വിരലുകൾ,
ഓർമ്മയുടേതും.

നിന്നെയോർമ്മിക്കുമ്പോൾ,
കഴിഞ്ഞമഴക്കാലത്ത്‌
മഴമരം.
മരത്തിനുമാത്രമൊരുമഴ.
നിന്റെ കിടക്കയിൽ,
വീടുനിറച്ചുമെത്തുന്ന നോട്ടങ്ങളുടെ
ശൂന്യമായ, വെളുത്തവട്ടക്കണ്ണുകളുളള പാവ.