1/26/15

ജലോപരിതലത്തെക്കുറിച്ച് എന്തും കാണാമെന്ന കണ്ണുകളുടെ വിശ്വാസത്തിന്മേലാണ് ഇങ്ങനെ നമ്മള്‍ തനിച്ചാവുന്നത്

ജലനാരുകളുടെ ആഴങ്ങളില്‍
വിഷണ്ണമായ നിശ്വാസങ്ങളില്‍
പൊലിഞ്ഞുപോവുന്ന ആകാശപ്പോളകള്‍.

അപാരതയുടെ വലയങ്ങളില്‍നിന്ന്
പറന്നുപോവുന്ന
നീളന്‍ കാലുള്ള വെള്ളക്കൊറ്റികള്‍.

തനിച്ചാവുന്ന ആകാശപ്പച്ചിലകള്‍ക്കുകീഴേ,
മഴത്തണുപ്പ്,
ജലസ്പര്‍ശത്തിന്നാഴങ്ങളിലെ ശ്വാസക്കുമിള
നിലയില്ലാത്ത നിലവിളികള്‍
തനിച്ചാവുന്നു.

ജലോപരിതലത്തില്‍ കുമിളക്കണ്ണുകള്‍ പൊലിഞ്ഞുപോവുന്നു.

1/16/15


അപ്പോഴെല്ലാം
കൂടുതല്‍ കൂടുതലാഴങ്ങള്‍
നീന്തുന്ന
നക്ഷത്രങ്ങള്‍,
നിലാവ്,
താഴേക്കു ചോരുന്ന
മേല്‍ക്കൂരവീടുകളാല്‍ പുഴ.

തലകുത്തനെ നമ്മള്‍
ചോരുന്നു,
പ്രതിബിംബങ്ങള്‍
ഇളവെയിലാല്‍
പലയുമ്മകള്‍
പലരുമ്മകള്‍
പല നിറങ്ങള്‍
നിഴലുകള്‍
പച്ചകള്‍.

ഞാനുണ്ട്,
നീ കൂടെയുണ്ട്
കൈപിടിച്ച്
ഓളങ്ങളാകാശങ്ങളാവുന്നു,
തമ്മില്‍ത്തമ്മില്‍
കലരുന്നു,
മേഘപ്പായ്ക്കപ്പലുകള്‍ തിരകളില്‍
തീരങ്ങള്‍ക്കകലെ
തമ്മില്‍ക്കലരുന്നു
മഴവില്ലുകള്‍
മേഘങ്ങള്‍,
പല സൂര്യന്മാര്‍, നക്ഷത്രക്കുഞ്ഞന്മാര്‍
നിലാവെട്ടങ്ങള്‍.

എന്നിട്ടും,
നമ്മില്‍,
നാമറിയാതെ
തലകുത്തനെ
ചോര്‍ന്നുപോവുന്നു
വെളിച്ചത്തിന്റെ പുഴകള്‍,
കടലിലേക്കുള്ള ഞരമ്പുമുറിഞ്ഞ്
നേരത്തിന്റെ നിഴല്‍ സൂചി പിടഞ്ഞ്
മഞ്ഞവെയിലുകള്‍
മരിക്കുന്നു, മരിക്കുന്നു.