8/26/14

എവിടെയാണങ്ങനെയൊരു മരം?



സൂര്യനെ വിഴുങ്ങുന്ന
പകൽമരങ്ങളുടെ
ഓർമ്മയിലകൾ നിറഞ്ഞ
തണുത്ത നിലമുള്ള
മരണത്തേക്കാൾ മരവിപ്പുള്ള
പുരയിടത്തിലാണ്
പ്രാണനേയും മുതുകിലേറ്റി,

(കണ്ണുകളിൽനിന്ന്
നോവിക്കാതെയും
ചുണ്ടമർത്തി കടിക്കാതെയും
കിനാക്കൾ
ഒഴിഞ്ഞുപോവുന്ന ഉറുമ്പുകൾ)

നമ്മുടെ ജീവിതങ്ങൾ
-അർഥസത്യങ്ങളെ ഞെരിച്ചമർത്തിക്കൊണ്ടിരുന്ന
തൊട്ടാവാടിയുടെ ഇലകൾ -
എപ്പോഴും
കിനാവുകളാൽ
വാടിത്തളർന്ന് തളർന്ന്

പക്ഷെ
കൊഴിയുന്നില്ല
പൂവുകൾ-
അന്ത്യകൂദാശയുടെ ഫോർമലിൻ മണത്തിൽ
ചോദിച്ചുകൊണ്ടേയിരിക്കുന്നു ദൈവമേ,
കൊഴിയുന്ന ഇലകൾക്കെല്ലാവർക്കും
ഒരു മരത്തെ നൽകുമോ
നനവുകൾക്ക് ഒരു മഴയെന്നപോലെ.

No comments: