11/29/07

ചെറിയ സത്യങ്ങള്‍ പറയുക...

ശിശിരം ഒരു മുയല്‍ക്കുഞ്ഞാണ്,
ഒച്ചകേട്ടാല്‍ പകയ്ക്കുന്ന പാവം.
ചെറുവാലുമായ് പതുങ്ങിയോടുന്നു.
അനങ്ങുന്ന കുഞ്ഞിമൂക്കുകള്‍തൊട്ട്,
ചെറിയ സത്യങ്ങള്‍ മാത്രം പറയുക.
വലിയ സത്യങ്ങള്‍ കേട്ടാല്‍ കണ്ണുപൊട്ടി മരിച്ചുപോകും.
ചുവന്ന കണ്ണുകള്‍ക്ക് സത്യത്തെപേടിയാണ്.
വെടിപ്പുക നിറഞ്ഞ ശിശിരത്തിന്റെ കണ്ണുകള്‍.
ചോരമണം പുകയിലലിയുന്നതെനിക്കു ഭയമാണ്.
എന്നോട് സത്യം പറയാതിരിക്കൂ.
എന്റെ കണ്ണുകളെന്തു സുന്ദരമാണ്,
ഞാനീപ്പച്ചപ്പുല്ലൊന്നുരുചിച്ചോട്ടേ.

11/26/07

പകലത്തെ നിഴലുകള്‍.....






















നിഴലുകള്‍ക്കെന്തു നീളമാണ്,
ഒരേവാതിലുകള്‍ കടന്നു പോക്കുവെയിലിലെ നിഴല്‍ചിത്രങ്ങള്‍.
വെയിലിത്തിരിച്ചൂടും നിഴലിലൊത്തിരിക്കിനാക്കളും,
പാതിയടര്‍ന്ന പൂക്കള്‍ പോലെ അഭയമിരക്കുന്നു.
പനിപൊള്ളുന്ന പകല്‍ക്കിനാവിന്റെ കൂടും പൊളിച്ച്,
ഗേറ്റിലൊരു സ്കൂള്‍വണ്ടിയുടെ ഇരമ്പം.
പാതിയുണ്ട വളിച്ച ചോറ്റുപാത്രവുമായെന്റെ ക്കുഞ്ഞുമോള്‍ ചിരിക്കുന്നു.
അമ്മയുടെ മടിത്തലത്തില്‍ ഒരു ദിനത്തിന്റെ വിശേഷം കെട്ടഴിയുമ്പോള്‍,
വാടിയ ചിരിയുമായ് നിഴലുകള്‍ ഉള്‍വലിയുന്നു.
തിരികെവരുന്ന കടലും കിനാക്കളുമെന്നപോലെ,
ഘടികാരമൌനത്തിന്റെ കസവുതുന്നല്‍ചേര്‍ത്ത,
വിവാഹസാരിപോലെ കിനാക്കളിണചേരും,
പോക്കുവെയിലിലെ നിഴലുകള്‍.
മോളെത്തുന്നത് എന്നെ വലിച്ചുനീക്കാനാണ്,
മതിവരാത്ത ബാല്യത്തിന്റെ മയിലാട്ടമാടുവാന്‍,
നിഴലൊളിക്കുമിടവേളയില്‍ ഗ്രുഹപാഠം ചെയ്തു-
നാമം ജപിച്ചു നല്ല അമ്മക്കുട്ടിയാവാന്‍.
അതുവരേക്കുമെന്റെ വാതിലുകളില്‍,
നിഴലെത്ര ചിത്രം മായ്ച്ചുവരയ്ക്കുന്നുവോ.
പകപ്പോടെ പകലൊറ്റവേളയില്‍,
എന്നിലൊരുനേര്‍ത്ത വിങ്ങലായൊളിദുഖമായ്,
എന്റെ മോളെത്തും വരെ;
അവള്‍ വന്നുവോ, സ്കൂള്‍ വണ്ടിയിരമ്പുന്നു.

11/19/07

മഞ്ഞ....

എല്ലാം മഞ്ഞയാണ്, കാലത്തിന്റെ കനപ്പില്‍ തീപ്പൊള്ളിയ മഞ്ഞ.
പൊട്ടിയ കണ്ണടച്ചില്ലുകള്‍ ബാക്കിവെച്ച കാഴ്ച്ച‍പോലെ.
പഴുത്തുപൊട്ടിയ വാക്കുകള്‍ നിറഞ്ഞ വിവാഹക്ഷണക്കത്തുപോലെ.
അടര്‍ന്നചുവരുകളോടു തോളുചേര്‍ത്തുജപിച്ച വിളര്‍ത്തകൊന്തമണികള്‍പോലെ.
എന്തിനീക്കണിക്കൊന്നകള്‍പോലെ പാഴടര്‍ന്ന മഞ്ഞ കൊടുംവേനലില്‍.
വിളറിയ നാണക്കതിരുകള്‍ പ്രായമറിഞ്ഞുപിന്തിരിഞ്ഞോടിയതും മഞ്ഞ.
മഞ്ഞ മടുപ്പാണ്, കനലാണ്, കണ്ണീരാണ്.
മഞ്ഞമരുന്നുവെച്ചുകെട്ടിയ മുറിവുകള്‍ ചുവക്കുന്നു.
ചുംബനങ്ങള്‍ ചുവപ്പുചുരക്കുന്നു.
മഞ്ഞയൊന്നും മഞ്ഞയല്ല,
മഞ്ഞയെല്ലാം മറ്റെന്തോ ആണ്.

എന്റെ ചിത്രം...

എന്റെ ചിത്രം എനിക്ക് കളഞ്ഞുകിട്ടി,
മറവിയുടെ വിദൂരവിതുമ്പലില് ഒരു കടലിരമ്പം എനിക്കത് സമ്മാനിച്ചു.
നീയെത്രയോനാളുകള് സൂക്ഷിച്ചത്,
നിന്റെ ആത്മാവില് നിന്നും ഞാന് പറിച്ചെടുത്തത്,
സൂക്ഷിക്കാനിടമില്ലാത്തതിനാല് ഞാനുപേക്ഷിച്ചത്.
എല്ലാം നേടുകയും നഷ്ടമാകുകയും ചെയ്ത ഈ കടല്ക്കരയില് നിന്ന്,
എന്റെ ചിത്രം എനിക്ക് തിരിച്ചുകിട്ടി.
ഈ കടലിന്റെയിരമ്പം എന്റെ കാതില് നഷ്ടമായ നിന്റെ വാക്കുകളാണ്.
കൂട്ടിവെച്ച മോഹങ്ങള് ഈ കടല്‍ക്കാക്കകളും.
ഈറനോടെ വിദൂരവിനിമയചക്രവാളങ്ങള് തേടി പറന്നകലുന്നു.
നമ്മള് നടന്നകന്ന മണല്പരപ്പില് കാറ്റുമാത്രം ബാക്കിയാവുന്നു.
ഇനിയതു വീശട്ടെ, ശൂന്യമായ മനസ്സിന്റെ പരപ്പില്.
അതില് ഞാനലിഞ്ഞുപോവട്ടെ.
എന്റെ ചിത്രം അപ്പോഴും ബാക്കിയാവും.

11/15/07

തിരികെ വന്നത്...

മറവിയുടെ ചില്ലുജാലകത്തിനപ്പുറം,
മാഞ്ഞുപോയ നിന്‍ മുഖം.
മൊഴികളുറയുന്ന മഞ്ഞുതുള്ളികള്‍.
കാലത്തിന്റ്റെ കണ്ണേറുകോലങ്ങള്‍ പോലെ,
വിശേഷദിനങ്ങളുടെ പഴകിയ ഓര്‍മ്മകളും സമ്മാനങ്ങളും.
പതുങ്ങിയ കാലൊച്ചകളോടെ നിന്റെ കൊലുസ്സിന്റെ കിലുക്കമകന്നുപോയീ.
പണ്ടതിനു പരിഭവ്വത്തിന്റെ ഈണമായിരുന്നു.
പറയാതിരുന്ന വിങ്ങലുകളുടെ ശ്രുതിസ്രവമായിരുന്നു.
മെല്ലെയെഴുന്നേറ്റു വാതില്‍ തുറന്നപ്പോള്‍,
തണുത്ത കാറ്റുവന്നെന്നെപ്പുണര്‍ന്നു.
ഇത്രനേരം പതുങ്ങിനിന്ന പ്രണയമേ,
നീ തണുപ്പാണെന്നെപ്പുതപ്പിച്ചു കിടത്തുക.

യാ‍ത്രക്കാരന്‍.....

മറന്നുവെച്ച സ്വപ്നങ്ങളുടെ മാറാപ്പ്,
മധുരമെല്ലാം ഉറുമ്പുകള്‍ ചുമന്നുനീക്കി.
ചോരയെല്ലാം കൊതുകുകള്‍ കുത്തിയെടുത്തു.
ചോര്‍ന്നൊലിച്ച ആകാശം കെട്ടിമേഞ്ഞവകയില്‍,
തെങ്ങോലചുമന്ന കിളികള്‍ കലമ്പി.
ആത്മാവിനു തീപിടിച്ചാലും മഴനനയില്ല.
ഭാരം കുറഞ്ഞ മാറാപ്പുമെടുത്ത് ഇവിടം വിടുമ്പോള്‍,
ഉറുമ്പുകളുപേക്ഷിച്ച മധുരം എനിക്കു പുളിക്കും.
ചോരയെല്ലാം വേദനയുടെ പുഴകളാകും,
കിളികള്‍ കൂലിയായെന്റെ തലകൊത്തിയെടുക്കും.
സ്വപ്നങ്ങള്‍ക്കു തലവേണ്ട എന്ന ആശ്വാസം മാത്രം ബാക്കിയാവും.
ഞാന്‍ പിന്നെയും യാത്ര തുടരും...

11/13/07

ക്രൂരത....

എന്താണ് ക്രൂരത?
ഞാനവളോട് ചോദിച്ചു.
എന്റെ കണ്ണുകളിലേക്കവള്‍ നോക്കി.
പുകഞ്ഞു മഞ്ഞയായവ,
ചിതറിയ ചോരത്തുടിപ്പുകള്‍ പേറി
അടര്‍ന്നു വീണേക്കുമെന്ന പോലെ.
അവളുടെ സ്വരം ഞാന്‍ കേട്ടു:
നീയെന്നെ പിരിഞ്ഞു പോവുന്നത്...
ഞാന്‍ മുഖം കുനിച്ചു.
അവളുടെ കണ്ണുകളിലേക്കു ഞാന്‍ നോക്കിയില്ല,
അതു നീലയാണ്,
സ്വപ്നങ്ങളുടെ നീല.
നടക്കും മുന്‍പേ ഞാന്‍ പറഞ്ഞു.
നീ ക്രൂരയല്ല, നീയെന്നെ ഓര്‍ക്കുകയുമരുത്.

11/12/07

നിന്നോട്.....

നീ മറക്കുക,
ഈ നേരവും അതിന്റെ നൊമ്പരവും,
ഞാന്‍ നിനക്കായ് കരുതിയ ഈ കരിഞ്ഞ ദലങ്ങളും.
ഇതിന്റെ മണം നിന്റെ മനസ്സിലെ,
പെയ്തൊഴിഞ്ഞ മേഘങ്ങളോടു ചോദിക്കുക,
കണ്ണില്‍ നിന്നുതോരാതെ പെയ്ത മഴയോടു യാചിക്കുക.
പിന്നെ നിഴലുകളിണചേരുന്ന കാവിലെ കൊടുംവേരുകളില്‍,
രഹസ്യമായി വായിച്ചും എഴുതിയും കദനം തീര്‍ത്ത,
മഞ്ഞച്ച പ്രണയലേഖനങ്ങള്‍ വായിക്കുക.
അതില്‍ എന്റെ ആത്മാവിന്റെ ഗസല്‍ സംഗീതമുണ്ട്.
കാറ്റുപിടിച്ച തെങ്ങോലകളില്‍ എന്റെ ആത്മാവിന്റെ പദചലനം നീ കാണുക,
നക്ഷത്രങ്ങള്‍ കൊഴിയുന്ന ഏകാന്തരാത്രികളില്‍,
ഭൂമിയിലെല്ലാം മുല്ലപ്പൂക്കള്‍ വിരിയില്ലേ.
അതിന്റെ മണം നീ മറക്കില്ലേ,
അതു പോലെ ഞാനും ഒരു മണമായിരുന്നു,
ഒരു പൂവായിരുന്നു,
ചിരിക്കുന്ന പൂവിനെ നീയിറുത്തെടുത്തു,
നിന്റെ മുടിയിഴകളില്‍ ഒളിപ്പിച്ചു.
ഇനിയും ഏറെ പൂക്കള്‍ വിരിയും,
നീ മറക്കണം , പുതിയ പൂക്കളെ ചൂടണം.
കൂടുതല്‍ സുന്ദരിയാവണം.