8/20/14

ഒരു പക്ഷെ ജലത്തെ ഒരു സാദൃശ്യമായി സങ്കല്പിക്കണം




(അതിനേക്കാൾ ഭാരമുണ്ടാമോ ജീവിതത്തിനെന്ന്
ആരാനും സംശയിച്ചാലോ പിന്നെ
നിലയില്ലാക്കയമാണ്, അയ്യോ താണ് താണ് താണ് പോകുന്നു! )

 ഇരുട്ട് അതിന്റെ
ആഴങ്ങളിൽച്ചെന്ന് രാത്രി ഒരു പശുവാണെന്ന് അയവെട്ടുമ്പോഴാണ്,
അഥവാ വെറുതേ ഓർമ്മകൾ മാത്രം മേഞ്ഞുനടക്കുമ്പോഴാണ്,
മിന്നാമിന്നികൾ മാത്രം മിണ്ടിപ്പറഞ്ഞിരിക്കുന്ന ഒരു രാത്രിയിലാണ്,
വള്ളത്തിന്റെ നിഴൽ കമിഴ്ന്നുവീണപ്പോൾ നിലവിളിച്ചതാണ്,
നിലാവ് ചോർന്നൊലിക്കുന്ന വീട്ടിലാണെന്ന് ആശ്വസിച്ചതാണ്,
ചിന്നിച്ചിതറിപ്പോയ ഒരു കായലോളത്തിലാണുപോലും,
ഒപ്പം നീന്തുമൊരു നക്ഷത്രത്തിനൊരുമ്മ നൽകാനാണുപോലും,
എത്ര നീന്തിയിട്ടും കുടുങ്ങുന്ന വലക്കണ്ണികൾക്കുള്ളിലാണ്;
പക്ഷെ-
ആരാണ് ഇങ്ങനെയൊരു വലയിൽ കൊരുത്തത്,
അഥവാ നിലാവിന് ഇത്രയും പിടയ്ക്കാനാവുമോ?
നിലവിളിച്ചാൽ അത് ആരെങ്കിലും കേൾക്കുമോ?

No comments: