2/4/14

മറുപുറങ്ങൾ


അനുരാഗത്താലഗ്നിപൂത്തനാളി-
ലൊരേദാഹത്താൽ നാം നീന്തിയ കടലുകൾ
 കടന്നെത്തും കാറ്റിലോർമ്മകളുടെ
തീപ്പൊള്ളും വെയിൽത്തിരകൾ.
നാം പിരിഞ്ഞ ഭൂമികൾ കടലിനിരുപുറം
മറുപുറങ്ങളിലെഴുതുന്ന കരകാണാക്കരയിലെ
നീയും ഞാനും
തിരികെയലച്ചെത്തും പ്രതിധ്വനികൾക്കുമേൽ
കവിതയുരുവിട്ടുഭ്രമിച്ചുമുങ്ങുന്നു.
സ്മൃതികൾതിരളും മഴക്കാറുകളാൽ
തീരാദാഹങ്ങളെക്കുടിച്ചുതീർക്കുന്ന കടൽ‌പ്പിന്നെയും
ഓർമ്മകളാൽ നമ്മെത്തൊടുന്നു
ഊർന്നുപോവുമീ കടൽവിരലുകൾപോലെ.
നാം തേടും വഴികൾ മായ്ച്ചതീക്കടൽ,
വഹ്നികളെയടക്കുമശാന്തസർവ്വസ്വം.
ഓർമ്മമഴകളാൽമാത്രം
കടലിലുപ്പുനിറയുന്നു;
ദാഹത്താൽ മാത്രം നാം പിന്നെയും
കടലിൽ നീന്തുന്നിരുഭൂമികകൾ
കുറുകെ നീന്തുന്നു തിരകളാൽ
തമ്മിൽത്തൊടാൻ.

No comments: