2/19/14

ചേട്ടൻപ്രാവ് (പഴയ അനിയത്തിപ്രാവിനോട്)

നീയും ഞാനും
ഞാനും നീയും
നമ്മളെന്നെഴുതാൻ,
നിന്റെ പേരിലെ പുല്ലിംഗമാവാൻ ഞാനാഗ്രഹിച്ചു.
എന്റെ പേരിലെ സ്ത്രീലിംഗമാവുക എന്നത് നാട്ടുനടപ്പല്ല
എങ്കിലും ഞാൻ ആഗ്രഹിച്ചു;
നാട്ടാരെക്കൊണ്ടു എന്തെങ്കിലുമൊക്കെ പറയിക്കണമല്ലോ.
ഒടുവിൽ പ്രൈവസി നഷ്ടമായി ഒരു സെലിബ്രിറ്റിയെങ്ങാനുമായാലോ?

നീയും ഞാനും
ഞാനും നീയും
ഞാനിങ്ങനെ നിന്നെമാത്രം ധ്യാനിച്ചിരിക്കെ
എന്റെ പേരിന്റെ തൊട്ടടുത്ത പേരുള്ള കറുമ്പിയെച്ചേർത്ത്
ക്ലാസിലെ അറ്റൻഡൻസ് നീട്ടി വിളിക്കുമ്പോൾ
പെങ്കോതനായ അധ്യാപകന്റെ ഈണവും താളവും
ഹാ! എനിക്കോക്കാനം വരുന്നു.

ആരൊക്കെയോ പറഞ്ഞറിഞ്ഞു,
ആരാധികമാരുടെ എണ്ണം പെരുകവേ
ആകംക്ഷയോടെ പലരുടെയും മുഖത്തുനോക്കി ( മുഖത്തുമാത്രം);
വായിനോക്കി എന്നുവിളിച്ചവളുമാരെ മാത്രം കണ്ടു,
ശ്ശോ! ആരായിരിക്കും ആ ആരാധിക എന്റീശ്വരാ!

നിനക്ക് ഓർക്കുട്ടിലക്കൌണ്ടുണ്ടെങ്കിലെന്നോർത്ത്
ഒരിക്കൽ നീയെന്റെ പ്രൊഫൈൽ തേടുമെന്നോർത്ത്
ഹാ! എത്ര നേരം ഞാൻ ഓർക്കുട്ടിലിരുന്നു
ചാറ്റുബോക്സുകളിലെ സ്മൈലികൾ കാണുമ്പോൾ
അവൾ ചിരിക്കുന്നുണ്ടാവുമെന്ന് ശരിക്കും ധരിച്ചു ( തെറ്റിദ്ധരിക്കാനവളാരെന്നറിയില്ലല്ലോ ഇനിയും).

രണ്ടാം ശനിയാഴ്ച്ചകളിൽ വീട്ടിൽ പോവുമ്പോൾ
 ബസ്സിലോ ട്രെയിനിലോ നിന്നെ
യാദൃശ്ചികമായി കണ്ടുമുട്ടി പ്രണയത്തിലാവുന്നതായ്
എത്ര കിനാവു കണ്ടു, എത്ര കിനാവു കണ്ടു.

കോളേജിൻ നീണ്ട ഇടനാഴിയിലെങ്ങാനുമാരാനും പുഞ്ചിരിച്ചാൽ
നീയെന്നോർത്തുഞാൻ ഹാപ്പി ജാമിലെ പയ്യനായി
മാനത്തെങ്ങാനും കേറിയാൽ പിന്നെ ഫയർ ഫോഴ്സുവേണ്ടിവരുമെന്നോർത്ത്
ആ സാഹസത്തിനു മുതിർന്നതില്ല.

ക്ലാസിലിരിക്കുമ്പോൾ വരാന്തയിലേക്കോ,
ജനാലയ്ക്കുപുറത്തെ മഞ്ഞപ്പൂക്കൾ വീണ മരമുള്ള വഴിയിലേക്കോ
നടന്നുപോമോരോ പെൺകുട്ടികളും ദേ,
പ്രിയൻ അതായിരിക്കുന്നു എന്നുപറയാൻ മാത്രം ഞാൻ ഒന്നാം ബഞ്ചിലിരുന്നു,
അധ്യാപകൻ എന്നെ ശ്രദ്ധിക്കുമ്പോൾ മാത്രം
അദ്ദേഹത്തെ ഞാനും ശ്രദ്ധിച്ചു, എല്ലാം ശരിയായി പഠിപ്പിച്ചുവെന്നു തലയാട്ടി.
അയാൾക്കു നാണം വന്നു ( വിമതപ്രണയം പിന്നെയും!)

സഹപാഠികൾക്കെന്നോട് ലൈനില്ലെന്നറിയാമെന്നകൊണ്ട്
അവരോടൊപ്പം ഞാൻ ടൂറുപോയില്ല.
അവരോടൊപ്പം ഞാൻ കൂടെ നടന്നില്ല.
നിന്നെയും ധ്യാനിച്ചു ഞാനൊറ്റയ്ക്ക് നടന്നു,
ആരെങ്കിലും കാണുമെന്നോർത്ത് നീ മിണ്ടാൻ മടിക്കണ്ട
എന്ന് മനസ്സിൽ ഞാനെന്നോടായിരം വെട്ടം  പറഞ്ഞു.

ഞാനും നീയും
നീയും ഞാനും
എന്നിട്ടും കണ്ടില്ല
മിണ്ടിയില്ല
എത്രയോ ജന്മമായ് നിന്നെഞാൻ തേടുന്നു എന്ന സിനിമാപ്പാട്ടു,
കേട്ട് കുറേ അലവലാതിപ്രണയങ്ങളിൽ പിന്നെയും ചെന്നു വീണു
പൊല്ലാപ്പാവും മുമ്പ് ചിലതിൽ നിന്നെല്ലാം ഞാനൂരിപ്പോന്നു
ചിലതെല്ലാം എന്നെയുമൂരിയെടുത്തു (!)
ഇങ്ങനെ പിന്നെയും പിന്നെയും ,
തന്നെടേ, തന്നെ
ഈ ജീവിതം ഇങ്ങനെ
പ്രണയാതുരമാവുമ്പോൾ
കവിതയെഴുതിയെഴുതി
സീൻ ഡാർക്കായിക്കൊണ്ടിരുന്നു,
so that, ചെറിയ ഒരു മിന്നാമിനുങ്ങായിപ്പോലും നിനക്കുവരാനാവും,
ഈ സീൻ ഇത്രയേറെ ഞാൻ ഡെഡിക്കേറ്റ് ചെയ്തുപോയില്ലേ ബ്രോ ;-(