2/15/14

ഉച്ച

വെയിൽ‌പ്പച്ച പൊള്ളുമൊരുച്ചക്കിനാവിൽ
ഉഷ്ണപ്പുതപ്പിനാൽ വിങ്ങിടും തെന്നലേ,
നമ്മൾ നടക്കാനിറങ്ങിയ മരങ്ങൾക്കിടയിൽ,
വിടപറയും വാക്കിലീക്കനൽച്ചൂടിനാൽ നമ്മൾ
ദാഹങ്ങൾ ശമിച്ചിടാതെത്ര മരീചികൾ കാണുന്നു.
അകലെയെങ്ങോ വേനലാലൊരുപുഴമുറിഞ്ഞതിൽ
ചോരയൊഴുകിപോൽ;
പിടച്ചുപോൽ ജീവനിൽ മരണഭയങ്ങൾ,
കിടക്കയിലുച്ചക്കിനാപ്പകർച്ചയിൽ-
സ്വയം,
ഉഷ്ണിച്ചുറക്കങ്ങൾ വെടിഞ്ഞുച്ച മടങ്ങുമ്പോൾ
കണ്മടങ്ങാതെ പാഴ്ക്കിനാക്കളായ് കാലമിതേറെ,
വെയിൽ‌പ്പുഴനനഞ്ഞു വഴിയോരത്തെമരങ്ങളും
ഏതുകിനാവിന്നുണർച്ചകൾ പിന്നിട്ട്,
ഏതുണർച്ചതൻ കിനാവെന്നു സന്ദേഹിച്ച്
വിയർപ്പുഷ്ണത്താൽ വിങ്ങുന്നു,
പിടച്ചുപോൽ ജീവൻ 
മരണഭയത്താലൊരുച്ചയുറക്കത്തിൽ.

No comments: