2/12/14

ചിലമഴകളങ്ങനെ


മറവിതൻ മഹാമൌനങ്ങൾ കടന്നേതു  -
കാലങ്ങൾ നോമ്പു നോറ്റ് പൂവിട്ടതാമിത്തിരിപ്പൂവുകൾ
കൊഴിയും കാറ്റിനാൽ ജാലകങ്ങൾ 
കടന്നു നീയും ഞാനും നനഞ്ഞാദ്യത്തെമഴ

നമ്മിലേക്കുതിരികെവരുമാർദ്രകണങ്ങൾ,
എത്രയാകാശങ്ങൾ വിദൂരസ്ഥമായ് പൂത്തുലഞ്ഞതാം
കൈവിരലുകൾ ചേർത്തനുരാഗികളായ് രമിക്കവേ,
മഴപ്പേടിയാലീ ജാലകം മിഴിയടച്ചിട്ടും തോരാതെയിറ്റുന്നു
ഓർമ്മകളാലെത്ര മഴകളിൽ നാം നനഞ്ഞിടുന്നു.

കടലിലേക്കിറ്റും നിലാവിൻ മറവിപോലെ
തിരകളൊടുതിരകൾ മുങ്ങിടും ഹൃദയത്തിൽ
ഏതേതുഭാഷ, മുഴങ്ങും വാക്കുകളിലേതുകാറ്റിലേതുസ്വരത്തിനാൽ
ആരു പാടി ഹൃദയപൂർവ്വം,
ഈപ്പഴയപ്രണയഗാനമേറേപ്രിയതരം
മഴ ഇത്രമേലോർക്കുന്നുവോ, നമ്മെ നനച്ചിടാൻ.

രാവുപകലെന്നറിവില്ല, ആദ്യമാരെന്നുമറിയില്ല
ആദ്യമായ്പ്രണയമെങ്ങനെയായതെന്നറിവില്ല
ക്ഷണനേരമീമോഹത്താൽ ആകാശത്തിലിത്രകാടുപൂത്തുവോ
നമ്മിൽ വൃഷ്ടികൾ ചൊരിഞ്ഞുന്മത്തരാക്കുവാൻ.

മഴപെയ്തുമുങ്ങാതെനീന്തും കടലിൽ തിരകൾക്കുമറുതിര,
മഴവീണ മരങ്ങൾ, ഇലകൾ വള്ളികളെല്ലാം 
മറുമഴകൾ തീർത്തു പെയ്തൊഴിയാതെ.
നമ്മൾ, ഓർമ്മകളാൽ മഴ നിറഞ്ഞവർ
എത്ര രാപ്പകൽ തിരകളെ, മറുതിരകളെ ഹൃത്തിലാഴ്ത്തി,
എത്ര മരങ്ങൾ പെയ്യുന്നുണ്ടുൾക്കാടുകളിലിപ്പൊഴും.
ഹാ! നഷ്ടങ്ങൾ നിങ്ങൾ ജാലകങ്ങൾ തുറന്നിറ്റുവാനെത്ര ക്ഷണനേരം,
ആകാശക്കാനനങ്ങളിത്ര പൂക്കൾ നിറഞ്ഞതോ
മഴതോരാതെ ചൊരിഞ്ഞിടാൻ.
ഇപ്പൂക്കൾ വീണുമുളച്ചതാം പുഴകൾ, തോടുകൾ കടൽ പോലുമതേ
നമ്മിലൊറ്റയ്ക്കല്ല ദു:ഖമെന്ന് പറഞ്ഞിടാനോ മഴ
എങ്ങുനിന്നോ വന്നരികെ നിന്നു പെയ്തുപാടുന്നത്?













3 comments:

Vinodkumar Thallasseri said...

നമ്മിലൊറ്റയ്ക്കല്ല ദു:ഖമെന്ന് പറഞ്ഞിടാനോ മഴ
എങ്ങുനിന്നോ വന്നരികെ നിന്നു പെയ്തുപാടുന്നത്?

good.

priyan said...

:-)

മിനി പി സി said...

മഴനൂലുകള്‍ ..........നന്നായി !