1/8/14

അക്ഷരപ്പിശാച്



വാക്കുകൾ വളർന്നുവഴികളായ്
വഴിയലഞ്ഞുവഴിയെങ്ങോസ്വയം
നഷ്ടമായലയും പോലെ
അടഞ്ഞവാതിലിനപ്പുറം
നിഴലുകൾ വന്നുമുട്ടിവിളിക്കുന്നു.
വാക്കുകൾ പലവഴിയലഞ്ഞുപുഴപോൽ
വറ്റിപ്പോവുന്നു വഴിയറിയാതെസ്വയം.
നിമിഷച്ചുവടുകൾക്കപ്പുറം പാദങ്ങൾമാഞ്ഞ്
പാദുകങ്ങളന്യമേതേതു മിടിപ്പുകൾ മനസ്സറിയാതെ
മറന്നുമറന്നുനാം
സ്മൃതികൾതൻ വാതിലുകൾക്കപ്പുറം,
പടിവാതിലോളമെത്തും വെളിച്ചങ്ങൾ
ശബ്ദങ്ങൾ, മറന്നപോൽ സർവ്വം
മൌനത്തിൻമറുവാക്കുപോലെ കാലമെല്ലാം മറന്ന്
മെല്ലെത്തൊടുന്നു,
തിരികെപ്പോവും നിഴലിന്നിരുട്ടിലെങ്കിലും
ഏറെകാത്തുനിന്നുമടങ്ങും കാലമേ
നിന്നിലേക്കുള്ള വഴിയിൽ,
നാം പ്രണയത്തിലായ വഴിയേതാണ്,
മറന്ന വാക്കേതാണ്;
മഞ്ഞപ്പൂവുകൾ പൊഴിയും മരങ്ങളുള്ളൊരു വഴി
ആ വഴി പറഞ്ഞുതന്ന വാക്ക്……..

No comments: