10/16/13

ഒരു പ്രാർത്ഥന



മനസ്സിൽ നിഴലാടും മരച്ചില്ലകളിൽ,
ഒരു വാക്കും പറയാതെ അങ്ങകലങ്ങളിൽ മലമുകളിൽ
ചെറുമെഴുകുതിരികളെരിയും ദൈവമേനിന്റെ മുന്നിൽ,
അലിയാത്തനിന്മുന്നിലെരിയും തിരികളിൽ ദീപ്തമീമൌനം
നിനക്കുമെനിക്കുമിടയിൽ, നിഴൽചാഞ്ഞുവീണൊരീദൂരം
നടന്നുവന്നവഴികൾപകുത്തിടുമ്പോൾ പറയൂ വീട്ടിലേക്കുള്ളവഴി
നിനക്കുമെനിക്കുമൊന്നിച്ചിരിക്കാൻ, മരച്ചില്ലകളിൽ ആരാണുകൂടുവെച്ചത്
ഈ മൌനത്തിനു കൂട്ടിരിക്കാൻ, മഞ്ഞുനോറ്റിരിക്കുന്ന പ്രണയമേ
അരുതുഭയക്കാതെ നിഷേധത്തെ, മറവിയെ, നെയ്തെടുക്കുക
വാനിൽ വിരിക്കാൻ, മറവിയിൽ മാഞ്ഞിടാതെ,
പുതിയൊരാകാശപ്പട്ടുചുറ്റുവാൻ ഈ ചില്ലകൾ പൂവിടുമ്പോൾ,
മൌനത്തിൻ പൂക്കളിൽ മധുരത്തേൻ നിറയുമ്പോൾ
നിന്റെ പിയാനോ സിംഫണികളിൽ ഈ മലയോരം നിറയെ
മനസ്സിൽ നിഴലാടും മരച്ചില്ലകളിൽ, വെയിൽ പകുത്ത വഴികളിൽ
നിന്നെത്തിരഞ്ഞു പൂക്കൾ പാറുമ്പോൾ, ഒരു പാട്ടായും
ഇരുളിൽ ചെറുവെളിച്ചമായും, മൌനത്തിൽ ഒരു പ്രാർത്ഥനയായും നീ
നിറയുക നിറയുക നീ ദൈവമേ, നീ വരിക….

No comments: