4/29/11



ഓര്‍മ്മകള്‍ക്കൊഴുകും പുഴ പോലെയെത്ര കൈവഴികള്‍,
വിരലുകള്‍, ആയിരം ഭാവങ്ങള്‍, ചലനങ്ങള്‍.
പച്ചിലക്കാനനങ്ങള്‍ ഞരമ്പുകളിലാര്‍ദ്രമായ്
കിനാവിന്‍ ശിലാദ്രവമായ് കാത്തുവെച്ചൊരീ,
ജീവന്റെ പൂക്കാപാഴ്ക്കിനാക്കള്‍, വേദനകള്‍;
പൂവെങ്കില്‍ മണമില്ലാതെ, മധുവില്ലാതെ, പ്രണയമില്ലാതെയില്ല പക്ഷെ
എത്ര പേരെ ഒരേ സമയം ഒരാള്‍ക്കുപ്രണയിക്കാം,
അവരിലാര്‍ക്ക് ജീവിതം നല്‍കാം,
സമസ്യയല്ല, കേവലം സന്ദേഹവുമല്ല,
നെഞ്ചില്‍ പൂക്കാത്ത നെല്ലിമരക്കൊമ്പുകളില്‍
പഴയ കിനാക്കളുടെ കയ്പും മധുരവും,
പിന്‍നടത്തത്തില്‍, പുഴ കുത്തൊഴുകിയെല്ലാം മറക്കുമ്പോള്‍
ഒന്നുമറിയാത്തതായ് കേവലത്വം ഭാവിക്കുമ്പോള്‍,
പുതിയ നിറങ്ങളും, പരാഗവും, മധുവും നിറയ്ക്കുമ്പോള്‍
ചോദിക്കുന്നില്ല, ഒന്നുമറിയാത്തതായ് ഭാവിക്കുന്നുമില്ല.
ഒഴുകുമ്പോഴെല്ലാം നീ പുഴയെന്നറിയുന്നു,
തളിര്‍ക്കുമ്പോഴെല്ലാം നീ വസന്തമെന്ന് മോഹിക്കുന്നു
പണ്ടില്ലാത്തതായ്, പുതുതായൊന്നുമില്ലെങ്കിലും
പണ്ടേക്കുപണ്ടേ നാം അന്യരെങ്കിലും
എന്റെ ഹൃദയത്തിലൊരു വാടിയ റോസാപ്പൂവുണ്ട്,
പണ്ടേ സൂക്ഷിക്കുന്നതാണ് ഒരു മിനുക്കപേപ്പറില്‍,
ചില പഴയ വാക്കുകളെഴുതിയ മഞ്ഞച്ചുപോയ ഒരു കടലാസിനൊപ്പം.
അതിവൃഷ്ടികളിലൊച്ചുപോവാതെ, കാത്തിരിപ്പുണ്ട്
ഓര്‍മ്മക്കനപ്പുകളുടെ വേനല്‍ച്ചൂടില്‍
ഞരമ്പുകളില്‍ മെര്‍ക്കുറി തിളയ്ക്കുന്ന പനിക്കിടക്കയില്‍
ആശുപത്രിജനാലയുടെ പച്ചനിറത്തിലെ തിരശ്ശീലയ്ക്കപ്പുറം
പുഴയൊഴുകുന്നതു കാണുമ്പോഴൊക്കെയും
കാത്തുനില്‍ക്കാത്ത ജീവിതത്തെയും
വെളിപ്പെടുത്താത്ത പ്രണയത്തെയും
വരണ്ട അസ്ഥികളില്‍ പൂക്കാലം സൂക്ഷിക്കുന്ന മരുഭൂമിയെയും
പിന്നെ എന്നെയും നിന്നെയും
ഞാനോര്‍ക്കുന്നുണ്ട്,
ഒഴുകിപ്പോയ പുഴയെ ഞാന്‍ ഓര്‍ക്കുന്നുണ്ട്
വഴുക്കലുള്ള പാറകളെ ഞാനോര്‍ക്കുന്നുണ്ട്,
കാലിടറിയപ്പോള്‍ താങ്ങിയ ചുമലുകളിപ്പോള്‍
ഒരു തലയിണത്താങ്ങില്‍ വിശ്രമിക്കുന്നുണ്ട്,
നമ്മുടെ പുഴ പിന്നെയും ഈ ജനാലയ്ക്കപ്പുറം
മരവിപ്പിക്കുന്ന തണുപ്പോടെയും, യുവത്വത്തിന്റെ തിളപ്പോടെയും
ഒഴുകിപ്പോവുന്നു, ഒഴുകിപ്പോവുന്നു.

No comments: