4/28/11

അഞ്ജാതന്‍




ആരോ വന്നുനില്‍ക്കുന്നുണ്ട്
ജനാലയ്ക്കരികില്‍.
വെള്ളം ചോദിക്കുന്നു.
കട്ടിലില്‍ നിന്നെഴുന്നേറ്റു ചെല്ലുമ്പോഴേക്കും
ആരെയും കാണാനില്ല.
വാതിലില്‍ മുട്ടുന്നുണ്ട്,
മഴയല്ല, കാറ്റല്ല.
അങ്ങകലെ ടോര്‍ച്ചുമായി ആരും വരുന്നതല്ല,
മിന്നാമിനുങ്ങല്ല, മിന്നലൊളിയല്ല.
പാടുന്നുവോ? അതോ പഴയ പ്രാര്‍ത്ഥനകളുരുവിടുന്നുവോ?
ഇല്ല, ചീവിടും നത്തും വവ്വാലുമെല്ലാം ഇവിടം വിട്ടുപോയിരിക്കുന്നു.
ആരോ വന്നിട്ടുണ്ട്,
ജനാലത്തിരശ്ശീലയനങ്ങുന്നുണ്ട്
തണുത്ത വിരലുകളാല്‍ കൈപിടിക്കുന്നുണ്ട്
തലോടുന്നുണ്ട്, കണ്ണീരാല്‍ നനയ്ക്കുന്നുണ്ട്,
ഒരുവട്ടം പറയൂ, നിങ്ങളാരാണെന്ന്,
എന്തുവേണമെന്നു പറയണ്ട.
വേണ്ടതെന്താണെന്നെനിക്കറിയാം,
പൂക്കള്‍ക്കും, ഇലകള്‍ക്കും, സര്‍വ്വ ജീവികള്‍ക്കുമറിയാം.
പക്ഷെ ആരോ വന്നിട്ടുണ്ട്.

No comments: