3/31/14

ദൈവത്തിന്റെ അല്പത്തരങ്ങൾ

കോളേജുകാലത്തിലേതോ പ്രണയദിനങ്ങൾ ദൈവമേ,
മുപ്പത് വയസ്സാവും വരെ പരസ്യജീവിതം നയിക്കാതിരുന്ന നമ്മുടെ കർത്താവ്,
എന്തൊക്കെ സുവിശേഷസത്യങ്ങൾ നമുക്ക് ആ കാലം നൽകിയില്ല ഓ! നഷ്ടമേ-
നിന്റെ പേര് ഈശോയെന്നാവുന്നു.

ജയവർദ്ധൻ സാറിന്റെ മൂത്രത്തിന്റെ ഷുഗറുമാത്രം നോക്കി നാം
ബെനഡിക്ട് റീയേജന്റ് തളിച്ച് മാമോദീസമുങ്ങി
ഓമനക്കുഞ്ഞിന്റെ പേരുവരെയിട്ടുകളഞ്ഞു;
ഈശോ! പറവട്ടാനിപ്പള്ളിയിലെ മാതാവ് -
ദിവ്യഗർഭത്തെ അബോർട്ട് ചെയ്യാനൊരുങ്ങി.

നടത്തറ വരെ പോവുന്ന ബസ്സിൽ,
ചെന്നിറങ്ങിയാൽ കാണുന്നതമ്പലത്തിനുമുന്നിലെ ഹോസ്റ്റൽഗേറ്റിൽ,
സെക്യൂരിറ്റിച്ചേട്ടാ, ഒരു ഫുള്ള് സമർപ്പിക്കാനുണ്ടങ്ങേത്തിരുമുമ്പിൽ; അപ്പോൾ
സകലപ്രാർത്ഥനകളും കേട്ട് കരിപിടിച്ച കുടുസ്സുമുറിയുള്ള പ്രതിഷ്ഠയ്ക്കുതോന്നി,
ഇനിമുതൽ വാങ്കുവിളികേട്ടാൽ കമിഴ്ന്നുകിടന്നു നിസ്കരിക്കണം,
വിശുദ്ധവാരം തുടങ്ങുമ്പോൾ ഓശാനയിലയെടുത്ത് കത്തിച്ചു
കുമ്പസാരിച്ച് അനുതപിച്ച് ഇരുമ്പുകടയിൽ‌പ്പോയി മൂന്നാണികൾ വാങ്ങിവെക്കണമെന്ന്.
എപ്പോഴാണ് ഓരോ കുരിശുകൾ വരുന്നതെന്നറിയില്ലല്ലോ.

 നീ വന്നാലും വന്നില്ലെങ്കിലും,
എല്ലാ മരച്ചുവട്ടിലും ഞാൻ ചെന്നിരുന്നു,
'വരാ ശരത്തിങ്കലതൊന്നുപോലുമേ';
ഋതുക്കൾ വന്നു മുഖക്കുരുവായി പൊട്ടിക്കൊണ്ടിരുന്നു,
കാലം മഷിയില്ലാതെ ആത്മഹത്യാക്കുറിപ്പുകളെഴുതി,
പരീക്ഷകളിൽ ചോദ്യങ്ങളുണ്ടായി,
ആദിയിൽ വചനമുണ്ടായി ( എന്താടോ വാര്യരേ താൻ നന്നാവാത്തത് )

 ക്ലാസ്മുറികളിൽ പാഠവും പാഠാന്തരങ്ങളും പാഠഭേദങ്ങളും ഹോ!
പിന്നെ ദേ!
സെമിനാർ ഹാളിൽ നീ പ്രസന്റ് ചെയ്യുമ്പോൾ
ഞാനെല്ലാം കേട്ടിരുന്ന് തലയാട്ടുമ്പോൾ
നിന്റെ പുഞ്ചിരി കാണുമ്പോൾ
ഹൈഡ്രജനും ഓക്സിജനും തമ്മിൽ ചുംബിക്കും
മഴ പെയ്തൊലിക്കുന്ന ആകാശത്തിൽ 
കുട കൊണ്ടു മറച്ച നാണത്താൽ 
മഴ നനയാതെ നമ്മൾ നടന്നുപോവും.


ഓ! പിന്നെയും ഹൈഡ്രജനും ഓക്സിജനും
ചുംബിച്ചുപതയ്ക്കുന്ന കടൽ കടൽ
കെട്ടിപ്പിടിച്ചു മലർന്നുകിടക്കുന്നു 
പുളകത്താൽ പുളയ്ക്കുന്നു.
വെള്ളം വീഞ്ഞായത് ഈ ലഹരിമൂത്തിട്ടാണെന്ന് 
മൊബൈൽ ഫോണിൽ ഒരു മെസേജ് വന്നു.

അനന്തരം പരസ്യജീവിതമാരംഭിച്ച യേശു
മറിയത്തെ സ്ത്രീയേ എന്നുവിളിക്കാൻ തുടങ്ങി.
ആദ്യരാത്രിയിൽ യേശു ആദ്യമായി ഒരു സ്ത്രീയുടെ മുഖത്തുനോക്കി,
എന്നിട്ട് അവിടുന്ന് സുവിശേഷം പ്രസംഗിക്കാൻ തുടങ്ങി.
അന്നാദ്യമായ് സുവിശേഷം ബോറടിക്കുന്നു ഗുരോ എന്ന് -
സ്നാപകൻ ചെരുപ്പഴിച്ചു;ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുമ്പോലെ-
താക്കോൽ‌പ്പഴുതുകളുടെ പ്രലോഭനത്തെ അതിജീവിക്കാൻ -
നിരന്തരം പ്രാർത്ഥിച്ചു; ഒളിക്യാമറകളുടെ ഭാഗ്യമേ സ്തോത്രം സ്തോത്രം.
യേശു പിതാവിനെ സ്തുതിച്ചു, ഞാനും എന്റെ പിതാവും ഒന്നാകുന്നു എന്നു ദീർഘിച്ചു.
രാത്രിയിൽ പഴച്ചാറുമാത്രം കുടിക്കുന്ന നിന്നെ,
എത്രയും വേഗം ഏദൻ തോട്ടത്തിൽനിന്ന് പുറത്താക്കിയ ദൈവമേ,
ഏതു തോട്ടക്കാരനാണിത്രയും പഴച്ചാറു നൽകാനാവുക പെണ്ണേ;
അനന്തരം അവളുടെ നെറ്റിയിൽ കുരിശുവരച്ചു,
പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കാൻ നിരന്തരമായ് പ്രാർത്ഥിക്കുക.
കുരിശുകണ്ടാൽ കേറിക്കിടക്കാൻ തോന്നരുതേ എന്നുപ്രാർത്ഥിച്ചുകൊണ്ട്-
യേശു ഒരു പഞ്ചാരച്ചിരി ചിരിച്ചു,
ആ ചിരിയിൽ ബനഡിക്ട്  റീയേജന്റ് ചുവന്നു തുടുത്തു.
പരീക്ഷയിൽ പാസായ യേശുവിനെ 
മാതാവ് പിടിച്ചു മടിയിൽ കിടത്തി;
ദൈവം കടന്നുവന്ന് അവളെ കല്ലെറിഞ്ഞു,
അങ്ങോര് പാപം ചെയ്തിട്ടില്ല പോലും.
അപ്പോഴും അവളുടെ കണ്ണുകളിൽ 
ഹൈഡ്രജനും ഓക്സിജനും ചുംബിച്ചു,
അപ്പോൾ രൂപം കൊണ്ട സാൾട്ട് എവിടുന്നുവന്നു എന്നറിയാത്തതിനാൽ
യേശു വൈവാപരീക്ഷയിൽ തോറ്റുപോയി.

രഹസ്യജീവിതത്തെക്കുറിച്ച് സുവിശേഷത്തിൽ ഇല്ലാത്തതിനാൽ

അമ്മയും മകനും ആശ്വാസത്തോടെ  രൂപക്കൂടുകളിലേക്ക് മടങ്ങി,
അവർ മെഴുകുതിരികൾ എരിയുന്നതു കണ്ടു പുളകം പൂണ്ടു.
മൂന്നാണികൾ ദൂരെയെറിഞ്ഞ് ഭഗവതി,
ഉത്സവത്തിന് മാലയും വളയുമണിയാമെന്ന് സന്തോഷിച്ചു. 
വാങ്കുവിളികേട്ട പോത്തുകൾ ജീവനും കൊണ്ടുപരക്കം പാഞ്ഞു.
അങ്ങനെ കേരളത്തിൽ മതേതരത്വം പുനസ്ഥാപിക്കപ്പെട്ടു.


No comments: