3/17/14

ജീവിതം എന്നെ എന്തുപഠിപ്പിച്ചു

 നിന്റെ മനസ്സിന്റെ നേർക്ക്,
എന്റെ മനസ്സിലൊരു കണ്ണാടിയുണ്ട്.
ഒരുവാക്കുമാത്രം എനിക്കു നേരേ വായിക്കാനാവും-
ആംബുലൻസ്.
തീർത്തും അത്യാസന്നനിലയിലാണ് ഞാൻ.
പ്രണയമേ നിന്റെ സൈറൺ മുഴങ്ങുന്ന പാച്ചിലിനുപിറകേ
വലിച്ചെടുത്തകാലുമായി ഞാൻ പായുകയാണ്;
ഒരു തെരുവുനായക്ക് കഴിയുന്നരീതിയിൽ,
അവളുടെ വീടിനുചുറ്റും-
ഓടിനടക്കാൻ എനിക്കുതോന്നുന്നു.
അടഞ്ഞുപോയ വാതിലിനെയും,
അകലങ്ങളിലേക്കലച്ചുപോയ കടലിനെയും,
നിഴലുകളെല്ലാം വീണുപോയ മഴമരത്തെയും നോക്കി,
വിളറിപ്പോയ വിഷാദചന്ദ്രനേ നിന്നെനോക്കി,
എനിക്ക് കരയാനോ കവിതയെഴുതാനോ തോന്നുന്നില്ല.
ഐ ഐ എമ്മിലെ ലിവ്-ഇൻ ജീവിതങ്ങളെപ്പറ്റി,
എന്തിന് ചേതൻ ഭഗത്ത്, നിന്റെ നോവലുവായിച്ച്
ഉള്ളുപൊളിഞ്ഞുപോയ  കേരളത്തിന്റെ ഒരു കോണർലവ്സ്റ്റോറി മാത്രമുള്ള ഞാൻ;
ഹോ! വിഷാദകാമുകൻ പിന്നെയും വിഷാദകാമുകനായി.
കോഴിക്കോട് കടപ്പുറത്ത്,
കടലിലെങ്ങനെയോ പോസ്റ്റായിപ്പോയ കുറച്ചുതൂണുകൾ കണ്ട്
കോയിൽഡ് കോയിൽ മുടിയുള്ള പെണ്ണേ,
ഈ കടൽ കോരിക്കൊണ്ടുപോവുന്ന നമ്മുടെ കാൽ‌പ്പാടുകൾക്കായ്,
എന്തിനുവേണ്ടി വീണ്ടും നാം കടൽത്തീരങ്ങളിലെത്തുന്നു;
ക്ഷണനേരത്താൽ പിണങ്ങുന്ന നീ, നിന്റെ മനസ്സിലുള്ള വേവ് ലെങ്തിന്റെ ഒരു വലിയ ട്രഫ്
അത്രയും പിണങ്ങിയാൽ മാത്രമത്രയും കടലുള്ളിൽ തിരയിളക്കിയാൽ,
അളന്നെടുക്കാം അമ്മേ കടലമ്മേ, ഈ വേവ് ലെങ്ത്
ജീവിതമെന്നെ എന്തുപഠിപ്പിക്കാൻ,
പെണ്ണോളം വരുമോ പെണ്ണിലിട്ടത്.

No comments: