2/17/14

ആകാശങ്ങൾ അന്യമാവുമ്പോൾ

വാക്കുകൾക്കുമീതേ മൌനങ്ങളായ് മായ്ച്ചെഴുതിയ മറുതിരകളേ,
വിഭിന്നവും വിമതവുമായ ആകാശങ്ങളിൽ-
കൈകോർത്തു നാമിരിക്കും കടൽ‌പ്പാലം.
ഒരു ചന്ദ്രൻ വിളറിനിൽക്കുന്നു, ചോദിക്കയാവാം
ഏതാകാശത്തിലാണ് ഞാൻ വഴിതെറ്റിയതെന്ന്?
അതീതങ്ങളെന്നുകരുതിയതിലാണതിരുകളെന്നു നിനച്ചുനീ,
ഒന്നുമറിയാതെ തിരികെനടക്കുമ്പോൾ
കടൽ നിലവിളിക്കുന്നുണ്ട്,
കാറ്റ് ഏങ്ങലടിക്കുന്നുണ്ട്, നെഞ്ചുതകർക്കുന്നുണ്ട്
മഴ ഇനിയും ഉൾക്കടലിൽ കരയുന്നുണ്ട്,
ഏതാകാശത്തിൽനിന്നുപെയ്യണമെന്നുനിനച്ചുകൊണ്ട്.
നിഴൽമൂടിയ കടലിലേക്കുനെഞ്ചുപിളർന്നൊഴുക്കി നീ,
നിന്റെ രക്തത്താലീപ്രണയദാഹം ശമിക്കട്ടെ,
വിളർത്തുപ്രാണന്റെ പാഴ്മരം,
തണലുവിരിക്കേണ്ടതേതാകാശത്തിലേക്കറിയില്ല.
ഇനിയീ വാക്കുകളാലൊട്ടുനേരമീ സല്ലാപം നൽകി,
കൈപിടിച്ചുമറുകാറ്റിലൂർന്നുവിരലുകളാദ്യമഴയെത്തൊട്ട്,
മറുചുംബനങ്ങളാൽ ചേർത്തണയ്ക്കുക,
കാറ്റേ, നീ വീശുന്നതേതാകാശത്തിലറിയില്ല,
അറിയില്ല, അറിയില്ല, അറിയില്ല,
ഒരുതിരയാലൊടുങ്ങില്ല കടൽ, കടൽ,
മറുതിരകളാലുമടങ്ങില്ല കടൽ, കടൽ,
കണ്ണുമൂടുമീ നാം കിനാക്കളായ്,
ചുംബിച്ചു ചുംബിച്ച്,
മായരുതെന്നു കെഞ്ചിവിതുമ്പുന്നു,
മഴകൾ ഏതാകാശങ്ങളിൽ പെയ്യുന്നുപിന്നെയും,
ഏതുകടലുകൾ നിറയുന്നു പിന്നെയും,
പിന്നെയും, പിന്നെയും, പിന്നെയും, നാം തമ്മിൽ
പ്രണയമേ-
ഒരേവാക്കിനാൽ, അതിൻ പൊരുളിനാൽ എത്ര വിഭിന്നർ നാം.





No comments: