1/16/14

തീരാത്തിരയെഴുത്ത്

തിരികെവരും തിരകൾപോലെയേതോകടൽ പോലെ
സ്മൃതികൾതരും തീരങ്ങളിലേതുയാത്രികർനാമെത്തിരാത്രികളിൽ
ഏതേതുപൂക്കളാൽ നാം പരാഗമിയന്നുവാനിൽപ്പാറിയെന്നോ സ്വയമറിയാതെ
ഞരമ്പുകളിൽ നിലാവുപുളഞ്ഞരാക്കിടക്കയിലേതുകിനാവുമായ് കഥപറഞ്ഞുവെന്നോ-
പ്രണയിനിയവൾ കാലം തിരമൂടിയ നാം സ്മൃതികളിരമ്പും കടലിൽ മുങ്ങവേ,
ഒരുപാട്ടിൻ പഴയൊരീരടിമറന്നനാം, തിരികെനടക്കുമീ വിളക്കുകാലുകൾക്കുകീഴെ-
യേറെനേർത്തതാം നീളൻ നിഴലുകൾ, കടലിലേക്കു കുനിഞ്ഞമരങ്ങൾ പിന്നിട്ട്,
എവിടെയെന്നോർത്തുപോയ് ഹാ! നഷ്ടമെല്ലാം, കടൽ മായിച്ചുവോ,
സ്മൃതികൾതരും തീരങ്ങളിലേതുയാത്രികർ നാം നടന്നകലവേ
അകലെ മത്സ്യങ്ങൾ കടൽതരുമക്ഷരങ്ങൾവിഴുങ്ങി മതിഭ്രമത്താൽ,
വലകളിൽക്കുരുങ്ങിയാകാശത്തേക്കു കൺചിമ്മിയാർദ്രമായ് മീൻകണ്ണുകളടയാതെ
സ്തോഭത്താൽ നക്ഷത്രങ്ങൾ, കൺചിമ്മിയവരറിഞ്ഞതില്ല,
ഏതക്ഷരങ്ങൾ കടൽത്തിരകൾ മായ്ച്ചതേതുപിന്നെയും ഭ്രമത്താൽ,
തിരികെവന്നെഴുതിയെന്നും തിരകൾ, തിരികെവരും തീരങ്ങളിൽ കടൽ;
യാത്രികർ നാമറിയാതെത്ര കവിതകൾ, കടലെഴുതുന്നു, മായ്ക്കുന്നു,
അവ വിഴുങ്ങിനാം ഭ്രമിച്ചിടുന്നു, പാഴ്മീനുകൾ,
ആകാശമേ രാവുറങ്ങുന്നുപിന്നെയും.

No comments: