1/8/19

പഴയപക്ഷിപ്പാട്ട്
ഒട്ടുനേരമൊന്നും ഓര്‍മ്മയില്‍ 
കേട്ടുമുഴുമിക്കാനാവില്ലൊടുവില്‍
നെഞ്ചുപൊട്ടിക്കരഞ്ഞുപോവും

മഴയത്തൊരുതുള്ളിക്കും തകരാതെപെയ്യാനാവില്ലപിന്നെ.

ഒരുവെയിലിലും തനിച്ചുനില്‍ക്കാറില്ല,
വെയിലില്ലാതൊരുനിഴല്‍.

ഓര്‍ത്തിട്ടുണ്ടാമീവയസന്മാവ്,
മധുരം കൊതിച്ചിടാം 
പക്ഷെ വെയിലിനെ മാത്രം നനഞ്ഞു നൊന്തുനീറി,
പച്ചയായ് പൊട്ടിത്തെറിച്ചു ചുനച്ചിടുമ്പോള്‍

പൂ‍ത്തുവെളുത്തതോന്നലുകളുള്ള മുല്ലകളാണുചുറ്റും,
പൊഴിയാതിരുന്നിട്ടുമാദ്യത്തെമഴ,
ഇരുട്ടിലാരോകരഞ്ഞിടാമാര്‍ദ്രത,
കുയില്‍പ്പാട്ടിന്റെ തോല്‍വിയില്‍ പഴയപ്രേമം,
പെണ്‍ നോട്ടങ്ങള്‍ മുലക്കണ്ണുപിഴിയുന്ന കിനാവുറക്കത്തിന്റെയുഷ്ണത്തില്‍
ചവര്‍പ്പുണ്ടതിതീക്ഷ്ണമീവേനലില്‍, വിരിഞ്ഞപൂക്കളുടെ തേനിനും

വേനലിലാദ്യത്തെ (ഒടുവിലത്തെയും) മഴപൊഴിയാതിരുന്നിട്ടും,
പഴയമരച്ചോട്ടിലിങ്ങനെ മുല്ലപ്പൂവും, നിഴലും, മാമ്പഴവേട്ടയും,
നമ്മളാരൊക്കെയൊളിനോട്ടങ്ങളാല്‍ വെയില്‍ച്ചൂളലുകള്‍
പാതിവഴിമറന്നുറങ്ങിപ്പോയൊരു പ്രേമത്തിന്റെ 
ഒച്ചിഴഞ്ഞ തണുപ്പിതാ കണ്ണില്‍ത്തറയ്ക്കുന്നു മാന്തളിര്‍ക്കാനനമേ നിന്നില്‍
ഒരുമ്മയ്ക്കും മായ്ക്കാനാവാതെ,
ഉമ്മവെക്കുമ്പോഴെല്ലാം നെഞ്ചുപൊട്ടുന്നു 
കാത്തിരുപ്പാണ് മഴക്കാലമേ,
ഈ നിഴലിന്റെ ഉച്ചയില്‍ വെയില്‍ പെയ്യുന്നുണ്ട്,
മഴക്കാലം നെഞ്ചത്തിരുന്നു വിങ്ങുന്നുണ്ട്
ഉള്ളം കവിഞ്ഞൊഴുകുന്നു, പ്രളയത്തിന്റെ വിത്തുകള്‍
ശ്വാസത്തിന്റെ കുമിളകള്‍ക്ക് കഴുത്തുപിടയുന്നു,
നഖങ്ങളെപ്പോലും മൂടുന്നു, പ്രേമമേ,
ഒറ്റയ്ക്കാവുന്നു.

1 comment:

Unknown said...

Great work. Truly speaking I never seen a blog like that. Absolutely superb work. Good luck. Thanks for such an informative post. For more information visit legal empire for sale