1/27/17

വെയിൽ വീണു കിടക്കുന്ന കാറ്റത്താണൊരു
നീലച്ചിറകുളള പൊന്മാൻ
കുതറിപ്പിടഞ്ഞുപാടിയത്‌
ഓളങ്ങളിൽ സ്വയം ചൂണ്ടക്കൊളുത്താവുന്നൊരുമേനി
ഏതുമീനിനും സ്വന്തമാണെന്ന്.

ഇല്ല, പാടിയില്ല
പൂവരശിൻ കഴുത്ത്‌
ഇറുത്തിട്ട ഒരു മഞ്ഞപ്പൂവും ഉളളം ചോന്നൊരു പാട്ട്‌.

എന്നിട്ടും പൊന്മാനേ
അകലെ നിന്റെ പാട്ട്‌.

തൂവൽ മുളയ്ക്കാത്ത ചിറകു  നീർത്തുന്ന മറ്റൊരാകാശം നിറയെ,
നനഞ്ഞുനനഞ്ഞുനീന്തുന്നൊരു കിനാവുണ്ടതിൻ പാട്ടുണ്ട്‌.

വെയിൽനീന്തുന്നൊരുച്ചമുറ്റത്ത്‌
പഴയൊരുനിഴൽ നീണ്ടുകിടക്കുന്നു
നിന്റെ പാട്ടുമാത്രം
മുഴങ്ങുന്നു മുഴങ്ങുന്നു.

മീനേ മീനേ
ഓളങ്ങളിൽ നീയുറങ്ങുക
താരാട്ടുപാട്ട്‌ കേട്ടുറങ്ങുക
പൊന്മാൻ ചിറകുവിരുത്തി താഴുന്നു
പൂവരശിൻ പൂവ്‌ കഴുത്തുപിടഞ്ഞുകൊഴിയുന്നു,
ജലമില്ലാതൊരുവൾ
വെയിൽക്കാറ്റിൽ നീന്തുന്നു
ഒരുമ്മയിൽ അവളെ കൊരുത്തെടുക്കുന്നു.

1/18/17

കവിത വായിക്കുന്നവരുടെ സാങ്കേതികപ്രശ്നങ്ങൾ




മഴയുള്ള ഒരു രാത്രിയിൽ മുട്ടിവിളിച്ചതാണ്
നനയുന്നുണ്ടാവും
തണുപ്പേറിയിരിക്കാം
പട്ടിണിയാവാം
പക്ഷെ
വാതിൽ തുറന്നില്ല.
ഇതു തന്നെയാണ് ലോകം
ഇതു തന്നെയാണ് മാന്യത, കുലീനത
എന്നൊക്കെ തോന്നുന്നില്ലേ?
കവിത വായിക്കുമ്പോൾ തോന്നുന്ന
ഈ രോഷമെല്ലാം
പുസ്തകത്തോടൊപ്പം അടച്ചുവെച്ചിരിക്കുകയാണോ?
ഇനി വല്ല സ്വപ്നവുമാണെങ്കിലോ
എങ്കിലോ കിടന്നുറങ്ങിയേക്കാം.