9/30/14

പഴയ കവിതകളെ വായിക്കുമ്പോഴാണ് ഒറ്റയ്ക്കൊരു നാവികനാവുന്നത്



കുറേത്തവണ പഞ്ചറൊട്ടിച്ചതാണ്
ഹൃദയത്തെ നടുറോട്ടിലിങ്ങനെ ഉരുട്ടിക്കളിക്കുമ്പോഴും
ഏറെദൂരം പോകാനുണ്ട്, കുതിരയ്ക്ക് പ്രാന്തുപിടിച്ചു
പണ്ടേ മഞ്ഞുനനഞ്ഞൊരു കവിതയിൽ
ഒരു കാനനത്തിൽ
അല്പനേരം വനഭംഗിയിൽ മുഴുകിയപ്പോഴും
ഓർത്തതാണ്
പണ്ടൊരു കവി,
എവിടെയാണ് കാമുകനേ
നീ.

അജ്ഞാതനായ കപ്പലോട്ടക്കാരാ
നിനക്ക് സമുദ്രത്തിലലയാൻ
ഇതുപോലൊരു കാടോ
അതിൻ ദിശയോ
മഞ്ഞോ
മരപ്പച്ചയോ
ഒന്നുമില്ല
പെണ്ണുപോലുമില്ല
അവളോട് പറഞ്ഞ പൊയ്വാക്കില്ല
പ്രണയമില്ല
മഴയില്ല
മഴവില്ലില്ല
മീനുകൾ മാത്രം
നിലവിളിച്ചുപാടിയാലും
ആരും കേൾക്കില്ല
നാവികനേ.

അപ്പോഴാണ്
മഞ്ഞുമൂടിയ ഒരു വൈകുന്നേരം
കാനനത്തിൽ കാഴ്ച്ചകൾകണ്ട്
കുതിര മണികിലുക്കിയത്,
പഞ്ചറൊട്ടിച്ച ഹൃദയമേ
പോവുക പോവുക
ഓടിച്ചുപോവുക
കാടിനുവളരെയടുത്താണ് കടൽ.

 (Robert Frost- Stopping by woods on a snowy evening, on a reading)

9/24/14

അന്ധനായ പക്ഷി നഗരത്തിൽ പറക്കുന്നു



ഫ്ലൈയോവറിലെ മഴയിൽ
വാഹനങ്ങളുടെ ഒച്ചകളിലൂടെ
എങ്കിലും
ഒച്ചകൾക്കുമാത്രമാണതൊരുനഗരമാണെന്നോർമ്മിപ്പിക്കാൻ കഴിയുക,
ആ ഒച്ചകളുടെ ആവർത്തനങ്ങൾ
എന്നെ ചിറകുകളാൽ ബന്ധിക്കുന്നു
ഒരു ചില്ലയോ ഇലയോ വേരുകളോ ഇല്ലാതെ
(
സങ്കൽപ്പിക്കുക സർവ്വവും)
ആകാശത്തിലെ വെറും വായുവിൽ
ഓർമ്മയാൽ കുത്തിനിർത്തിയ
വേറിട്ടൊരു കാഴ്ച്ചയായി നോക്കി നോക്കി,
മാനത്തൂടങ്ങനെ, ചിറകുകളെ രണ്ട് വായുപാളികളിലമർത്തി
കൂർത്തുകൂർത്തുവരുന്ന മുഖത്തിനാൽ
ആഞ്ഞുകൊത്തുകയും
നിങ്ങൾ,
ഞെട്ടടർന്ന് താഴേക്കു വീഴുകയും,
(
അതിനാൽ ചോദ്യങ്ങൾക്കെല്ലാം ഉത്തരങ്ങൾ കിട്ടുമെന്നു കരുതി
ചോദ്യം ചോദിക്കുന്നവരോടെല്ലാം എനിക്കൊന്നും പറയാനില്ല)
മേഘങ്ങൾ ഒരുനിമിഷം കൊണ്ട് അപഭ്രംശം വന്നവരായേക്കാം
പാപികൾ
പിതാവേ, പാപികളോട് ഇനിയും പൊറുത്തുകൊടുക്കേണമേ
ചിലപ്പോൾ നഗരത്തിലെ എല്ലാ നിരത്തുകളിലും ഇന്ന് മഴവള്ളികളിലിറങ്ങും,
മഴയല്ല ടാർസന്മാർ,
ഞങ്ങൾ കൂവിയാർക്കും,
ഞങ്ങൾ ലൈബ്രററികളിൽനിന്നിറങ്ങിപ്പോയ പാറ്റകളാവും
വിശപ്പുകൊണ്ട് മാംസമില്ലാതായ,
തലേവരകൾക്ക് തലയില്ലാതായ,
നഗ്നമായ അശുദ്ധചർമ്മ-
ത്തോലുകളെ തമ്മിലൊട്ടിച്ചെടുത്ത
ആരും വായിക്കാത്ത കവിതകൾക്കിടയിലെ
മൌനത്തിലിങ്ങനെ ഒളിച്ചിരുന്ന്
പൊടുന്നനെ ഒരു പോർക്കളം സംജാതമായതുപോലെ
തലങ്ങും വിലങ്ങും പറന്ന് പറന്ന്,
ഞങ്ങളല്ല, ഞാൻ ഞാൻ ഞാൻ
കൂവിയാർത്ത്,
മെട്രോ റെയിലുകൾക്കും
അതിവേഗപാതകൾക്കുമിടയിലൂടെ
വിമാനങ്ങളുടെ റൺവേയിലേക്ക്
വെയിലിനെപ്പോലെ കവിഞ്ഞ് കവിഞ്ഞ്
ഒച്ചകളിൽനിന്നരിച്ചെടുത്ത
ഒരു കടലിലേക്ക് മുങ്ങിപ്പോവുമ്പോഴും
ടാർസൻ, എനിക്ക് നിന്നെപ്പോലെ വള്ളികളിൽ നൂണ്ടിറങ്ങി
കൂവിയാർത്ത് വിളിച്ച് ചോദിക്കണം
എവിടെ ഞങ്ങൾക്കുള്ള പഴക്കുലകൾ
നിങ്ങളുടെ സദാചാരവും മാന്യതയും
വർഷങ്ങളായി പഴുപ്പിച്ചെടുത്ത
ക്ഷമയുടെയും സമാധാനത്തിന്റെയും ഫലങ്ങൾ
ഉണ്ടാവില്ല,
കാരണം
അത്യന്തം ദാരുണമായ ഒരു അനിവാര്യതയാണ്,
അത് നിർവ്വഹിക്കാൻ
അന്ധനായ പക്ഷിക്ക്
നഗരത്തിനുമേലേ പറക്കേണ്ടിവരും.


9/20/14

പണയത്തിലാണെങ്കിൽക്കൂടി പത്തരമാറ്റാണ് മാനേജരേ



ജീവിതത്തിൽനിന്ന് കടം കൊണ്ടത് എന്നെഴുതിയവസാനിപ്പിച്ചശേഷം
ഒരുപാടുനാളായിരുന്നു,
പിന്നീടൊരിക്കലും തിരിഞ്ഞുനോക്കാത്തതിനാൽ
പലിശയും കൂട്ടുപലിശയും പിഴപ്പലിശയും മുതലും ചേർത്ത്
നല്ലൊരുവരവു തന്നെ പ്രതീക്ഷിച്ചിരുന്നു ജീവിതം;
അപ്പോഴാണ്
കവിതയിലേക്ക് ജീവിതത്തിന് കുറുകെ 
 സ്റ്റേറ്റ് ബസ് കയറ്റി ഓടിച്ചതിനുശേഷമാണ്
മണ്ണിലേക്ക് നീണ്ടുനിവർന്നുകിടന്ന്
ആഴത്തിലൊരു തൈത്തെങ്ങിന് വളമായത്.
സൌകര്യത്തിന്  ചൊല്ലുനിർത്തണമെന്ന് നിനച്ചിട്ടാവണം
എന്നല്ലാതെ,
തിരിച്ചു തരൂ എന്റെ ജീവിതത്തെ എന്ന്
ഉഴവിലൊപ്പം ചങ്ങാതിയായെത്ര
 മണ്ണിരകളോടൊപ്പം മുങ്ങിക്കിടന്ന്
എങ്ങനെ ചോദിക്കാൻ അയ്യോ, വയ്യ
ജീവിതമേ നാം തമ്മിലെന്ത് എന്ന സിനിമാഡയലോഗടിച്ചുനോക്കി-
പക്ഷെ, നാഗരികന്മാർക്കുപോലും ഒഴിവാക്കാനാവില്ല
എത്രപേർക്കുവേണമെങ്കിലും തള്ളിക്കയറാവുന്ന
ഒരു ജനറൽക്കമ്പാർട്ടുമെന്റിലെങ്ങാനും
ഉറക്കം പലവിധത്തിൽ കയറിപ്പറ്റിയ മനുഷ്യരെപ്പോലെ.
ജപ്തിചെയ്തെടുക്കാനാവാത്ത ജീവിതത്തെയാണ്
പലവിധത്തിൽ വളച്ചുവെച്ച് കിനാവുകൊണ്ട് കൃഷിചെയ്തത്,
അങ്ങനെയൊരു കൃഷിക്കാരനെയാണ്
അത്രവേഗം കടപ്പെടുത്തി
ആത്മഹത്യ ചെയ്യിച്ചത്.
അങ്ങനെയൊരു കവിതയ്ക്ക് വേണ്ടി ചിറകെട്ടിയ
വാക്കുകളെയാണ് ജീവിതത്തിൽനിന്ന് കമിഴ്ത്തിക്കളഞ്ഞത്
അങ്ങനെയൊരു കവിതയാലാണ്,
പാടത്തെല്ലാം പാട്ടകൊട്ടി പക്ഷികളെപ്പറപ്പിച്ചത്,
മാനേജരേ,
ആ കവിതയ്ക്കാണ് നിങ്ങൾ മുദ്രവെച്ച് കൈവശപ്പെടുത്തേണ്ടത്,
അങ്ങനെയാണ് ആരെങ്കിലുമൊരാൾ വായിച്ചു
എന്നൊരു കവിക്ക് സന്തോഷം വന്നേക്കുക.