5/31/14

പെണ്മരങ്ങൾ


പൂവിരിയുമ്പോൾ
നൊന്തുകാണുമോ.
ഇതൾ ചുരുളുമ്പോളുള്ളം
വിങ്ങുമോ.
ഇല മുളയ്ക്കുമ്പോൾ
ചർമ്മം പിടയുമോ.
മഴ കുതിർത്തുകീറുമോ.
വെയിലുള്ളം പൊള്ളിക്കുമോ
എത്ര യോനികൾ, 
പിറയാൽ പെണ്ണു തന്നെ
നീറുന്നു
രഹസ്യമായി
കൊഴിഞ്ഞതെല്ലാം
മെല്ലെയുണങ്ങുന്നു.
ചെറുചില്ലകളാലുലഞ്ഞു പുൽകുന്നു 
മുളച്ചുപൊന്തുന്നു,
ചർമ്മത്തിലിലയും ചില്ലയും
പെണ്ണേ,
കണ്ണടയ്ക്കൂ.
പ്രാണൻ നിന്നിൽ
തൂങ്ങിമരിച്ചാലും വിറയ്ക്കരുതേ. 
കൺതുറന്നാലും കാണരുതേ.
കേട്ടാലും ഒന്നും പറയരുതേ.
നിഴലുകളാലല്ലാതെ
ഒന്നുമെഴുതരുതേ.
ഈ മണ്ണിൽ വീടടച്ചിരിക്കേണമേ
വേരുറച്ചുനിൽക്കേണമേ.

5/28/14

എന്നിട്ടും പുലരിയെപ്പറ്റി


 കൺകെട്ടു ജീവിതം കഴിയുന്നില്ലൊന്നും,
മഴയാണുപോലും ഇടിമിന്നലൊളി ചുറ്റുമെന്നാകിലും
ചെറുവിരലുകൾ കൊണ്ട് തൊട്ടതേ പൊള്ളുന്നു,
യാഥാർത്ഥ്യത്തിനിത്രയ്ക്ക് ചൂടോ?
അപ്പോൾ മഴ വെറും കിനാവായതാവും,
എന്തു കഷ്ടം,
ഒരു കുഞ്ഞിലഞരമ്പിനാൽ‌പ്പോലും നേർത്തൊരുതുള്ളിക്കനിവില്ല,
ഏതുപ്രഭാതത്തിലേക്കുണർന്നാലും,
ഏതു സായാഹ്നങ്ങൾ നിന്നെത്തിരഞ്ഞാലും
ഇല്ല, ഇരമ്പം മാത്രം കടലാണുപോലും,
ഓർമ്മകൾ
ആരിതു നനയുന്നു,
പൊള്ളുന്നു
നീറുന്നു
ഏതു കാലത്തിന്നേതു കനവിൽ
വിറകൊള്ളുന്നേതു കാറ്റിൻ ക്ഷോഭത്താൽ
ഉമ്മവെക്കുന്നു,
മറന്നേക്കൂ എന്നു മെല്ലെ മൊഴികളാൽ,
ഒന്നും കേട്ടില്ല, കണ്ടില്ല, മിണ്ടാൻ മൊഴികളില്ല,
നല്ല നാളെയാണെപ്പോഴും കിനാവിലെങ്കിലും.
വെറും ശുഭപ്രതീക്ഷകൊണ്ടുമാത്രം എന്നിട്ടും നേരം വെളുക്കുന്നു.



വീണ്ടും ഉപന്യാസം എഴുതിയേക്കാമെന്നു തീരുമാനിക്കേണ്ടി വന്നു

മാറിക്കെട എന്നു നേർവഴിയോട്
നേരുപറഞ്ഞാലും മാറില്ല,
പിന്നെ കൂടെക്കെട എന്നായാലേ തരമുള്ളൂ.
അവളുടെ ഹൃദയത്തിലേക്കുള്ള വഴിയെപ്പറ്റി
ഗഹനവും ചിന്തോദ്ദീപകവുമായ ഉപന്യാസരചനയിലേർപ്പെടാൻ,
ഈ വൈകുന്നേരം,
ലെവൽക്രോസിനടുത്തുള്ള ഹോട്ടലിലെ
മുറിയിൽനിന്നുള്ള ജനാലക്കാഴ്ച്ചമതി.
കണ്ണാടിയിലിങ്ങനെ കണ്ടുനിൽക്കാൻ എന്തു രസമെന്ന കൌതുകം
എന്റെ നെറ്റിയിൽ അവൾ പൊട്ടുകുത്തി,
എന്റെ മോൾക്കിതേ കണ്ണും പുരികവും വേണമെന്നു വല്ലാതെകൊതിച്ചപ്പോൾ
ജീവിതം എത്ര ഹ്രസ്വവും വിരസവും ഭാവനായുക്തവുമെന്നുതോന്നി.
അവളുടെ കണ്ണിൽത്തന്നെ നോക്കിയിരുന്നാൽ,
കടൽ ചിലനേരം നൂലുകളാൽ
മേഘങ്ങളെ
പട്ടങ്ങളാക്കി ഉയരത്തിൽ
പറത്താറുണ്ടെന്നുതോന്നുന്നു.
പിന്നെയും അവളുടെ കണ്ണിലേക്കു നോക്കി
ഊറിയൂറിവരുന്ന ഒരരുവിയുടെ അലിവിനാൽ
ആത്മാർത്ഥമായ പ്രേമം തോന്നിപ്പോവുന്നു.
പക്ഷെ ഉപന്യാസം,എനിക്കെങ്ങും വയ്യ എന്നുപറഞ്ഞ്
കവിതയെഴുതാൻ തുടങ്ങി,
പ്രേമത്തിനിങ്ങനെയും മടുപ്പുതോന്നുമോയെന്ന്
ഉപന്യാസം വീണ്ടും തുടർന്നെഴുതിയേക്കാനിടയുണ്ട്.
ജീവിതം തന്നെയെഴുതുന്നതെന്തിനെന്നു ക്ഷോഭിച്ച്
ജീവിതമേ മാറിക്കിട എന്നു കവിത ആദ്യത്തെവരിയെഴുതി
എങ്കിൽ കൂടെക്കിട എന്നു ജീവിതം കവിതയോടെഴുതി,
ആദ്യത്തെ ദാമ്പത്യകലഹത്തിനു തുടക്കമായി,
അങ്ങനെ വീണ്ടും
ഉപന്യാസം എഴുതിയേക്കാമെന്നു തീരുമാനിക്കേണ്ടി വന്നു.

5/24/14

അരക്ഷിതമായ കാല്പനികതകൾ

 കവിത വായിക്കുന്നവർ ഭയപ്പെടേണ്ട
ഞാൻ അവരോടുകൂടെയുണ്ട്.
അന്വേഷിക്കുന്നവർക്ക് കണ്ടെത്താനായി
ഞാൻ ലില്ലിപ്പൂക്കളുടെ കിഴങ്ങുകൾ കുഴിച്ചിടുന്നു.
പുഷ്പിക്കും വരേയ്ക്കും അവ തികച്ചും അപരിചിതരായിരിക്കും,
ചില പെൺകുട്ടികളെപ്പോലെ.
നായകളെപ്പോലെ കാവൽക്കാരനായിരിക്കാൻ ഞാനുണ്ട്,
എന്റെ ചങ്ങലയിൽ സന്തോഷിച്ച്
നിന്റെ വാക്കുകളുടെ എല്ലുകൾ ചവച്ച് ചവച്ച്
ഞാനെപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
കുഞ്ഞുകുഞ്ഞു സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും തോന്നലുകൾ മാത്രം,
അത്രമാത്രം ലളിതമായി തോന്നിയേക്കാവുന്നതെന്തും.
എങ്കിലും വല്ലാതെ സങ്കടം വരുന്നു,
നമ്മളെ പ്രേമത്തോടെ മെല്ലെ നനയ്ക്കുമെന്നാശിച്ച മഴ
കരയാനായി മാത്രം മരണവീടുകളന്വേഷിച്ചു നടക്കുന്നു.
കവിതയിലേക്കുപെട്ടുപോവാതിരിക്കാൻ മിണ്ടാതിരിക്കുന്നവർ.
മൌനത്തിന്റെ പൊരുളുകൾക്ക് സുഖപ്രസവം ആശിക്കുന്നു.
എന്റെ പൊരുളുകളല്ലെന്നു നിഘണ്ടു നിഷേധിച്ചിട്ടുണ്ട്.
മരണപ്പെട്ടുപോയവരുടെ കവിതകൾ
പഴയ വാക്കുകളുടെ ശവപ്പെട്ടിതുറക്കുന്നു.
വാക്കുകളുടെ ലിംഗം മാത്രമാലോചിച്ചപ്പോൾ
മരിച്ച വാക്കുകൾ ലിംഗം ഉപയോഗിക്കുന്നുണ്ടാവില്ല എന്നുതോന്നി.
വെറും കാല്പനികമായ അരക്ഷിതാവസ്ഥ മാത്രം തോന്നുന്നു.
രക്ഷിക്കാനാരെങ്കിലും വരുമെന്നതാണ് ഓരോ കാല്പനികതയെയും,
പിന്നെയും കാല്പനികമാക്കുന്നത്;
അങ്ങനെമാത്രമേ ഒരു കവിതയെഴുതിമുഴുമിപ്പിക്കാനാവൂ.
അപ്പോഴും ശരിക്കുള്ള കാല്പനികത ശവപ്പെട്ടിയിൽത്തന്നെയാവും,
ഉദ്ധരിച്ചുമറന്നുപോയ വാക്കുകളും അവയുടെ ലിംഗങ്ങളും.

5/22/14

എതിർദിശകൾ

 ചുവരിലെ ക്ലോക്കിന്റെ എതിർദിശയിലാണ് കാറ്റ്
അതുകൊണ്ട് ഫാൻ ഒരു പാടു പ്രതീക്ഷകളുമായി കറങ്ങിക്കൊണ്ടിരിക്കുന്നു.
സമയത്തെ പറത്തിവിടാൻ ശ്രമിച്ചിട്ട് ഹയ്യോ! വീഴാതെ മച്ചിൽത്തന്നെ തൂങ്ങുന്നു തലകീഴായ്.
വല്ല വിധേനയും പിടിച്ചുനിൽക്കുകയാണ്.
ആകാശത്തിലെ മഹാനായ കാറ്റോ
മുള്ളൻ പന്നികളെപ്പോലെ മഴകളാൽ കൂർത്തിറങ്ങി നോവിക്കുന്നു.
ശ്വാസം മുട്ടുന്നമ്മേ, കിണറ്റിൻ കരയിലൊരുകുഞ്ഞുബാലനെ അമ്മ
തലവഴിയെ വെള്ളമൊഴിച്ചു കുളിപ്പിക്കുന്നു.
കഴുകിക്കളയാവുന്ന ഒരു ദിവസത്തിന്റെ സകലയോർമ്മകളുമായ് -
എന്തു പഠിക്കുന്നു ജീവിതത്തിൽനിന്നു, ഹാ കൊല്ലപ്പരീക്ഷകൾ കടന്നുപോയിരിക്കുന്നു.
നമ്മൾ ജയിച്ചതായി ആനന്ദിക്കുന്നു, പിന്നെയും വാക്കുകളുടെ അടിമകളായ് നിലവിളിക്കുന്നു
കരുണയ്ക്കായ് യാചിക്കുന്നു, ഹോ ഉഗ്രൻ പ്രസംഗം എന്നു കയ്യടിച്ചു വോട്ടുകുത്തുന്നു.
അല്ലെങ്കിലും പ്രിയപ്പെട്ടവളേ, ഇടുപ്പെല്ലുകൾ വിടർത്തിയ അകലങ്ങളിൽ നിന്ന് നമ്മൾ കരഞ്ഞുകൊണ്ടു ജനിച്ചപ്പോഴും,
നമ്മുടെ തൊലികൾ ലോകത്തെ ആദ്യമായ് സ്പർശിച്ചപ്പോഴും
പൊന്തിവന്ന ചൂടുകുരുക്കൾ, പിന്നെയും എത്ര ബാലാരിഷ്ടതകൾ,
നമ്മുടെ പ്രണയങ്ങൾ, അതിൻ പരാജയങ്ങൾ,
പശു എപ്പോഴും അയവിറക്കിക്കൊണ്ട് രുചിയില്ലാതാവട്ടെ എന്ന് നമ്മെ ശപിച്ചിരിക്കുന്നു,
നമ്മുടെ ഓർമ്മകളെ എല്ലാവരും ശപിക്കുന്നു.
നമ്മുടെ വിപ്ലവങ്ങളെ മൂക്കുകയറിട്ടുനിർത്തി തൊഴുത്തുകളിൽ പോറ്റുന്നു,
കറന്നെടുക്കുന്നു, ചെനപിടിക്കാതെ അറവുകാരനു നൽകുന്നു,
നമ്മുടെ അരിവാളുകൾ പുല്ലരിഞ്ഞ് പശുക്കൾക്ക് നൽകുന്നു.
പിളർന്നുപോവുന്നു കാറ്റിന്റെ ഇരുപാളികൾ
നമ്മുടെ വീട്ടിലേക്ക് കാറ്റ് സഞ്ചരിക്കുന്നില്ല
നമ്മുടെ കൂ‍ട്ടുകാരും പരിചയക്കാരും തിരക്കുകളുണ്ടെന്നുപറഞ്ഞ് രക്ഷപെടുന്നു,
ജീവിതത്തെ പ്രാക്ടിക്കലായിക്കാണൂ എന്ന് ഉപദേശിക്കുന്നു
എന്നോട് തടവറയുടെ നിഴൽ പിന്നിലുണ്ടെന്നും
വിയർപ്പിനൊപ്പം ചോരയും ചിന്താനുണ്ടാവുമെന്നും ഒരു ചരിത്രകാരൻ വന്നുപറയുന്നു.
ചരിത്രം കണ്ണടകൾ കൊണ്ട് വായിക്കേണ്ടതാണെന്നും
ഓരോ കണ്ണുകൾക്കും വ്യത്യസ്തമായി കാണാൻ കഴിയുമെന്നും,
പരിഭ്രമവും വിദ്വേഷവും തോന്നിയേക്കാമെന്നും
എന്നാൽ നീ കരുതും പോലെ
കവിതയെഴുതി ലോകത്തെ മാറ്റാനാവില്ലെന്നും
കവിത കുളിമുറികളിലെ സ്വയം ഭോഗമായെന്നും
ആരും കുളിസീൻ കാണാൻ മെനക്കെടാറില്ലെന്നും
അയ്യോ! എനിക്കുമാത്രം വെളിപാടുകൾ തോന്നുന്നു.
ഞാൻ കവിയല്ല, കാമുകനാണെന്നു ബോധ്യമാവുന്നു
അതുകൊണ്ട് ചിലപ്പോൾ സ്വപ്നങ്ങൾ കണ്ടുറങ്ങാൻ കഴിഞ്ഞേക്കും,
പക്ഷെ ഇതു രണ്ടുമല്ലാത്ത
വെറും ചരിത്രം മാത്രം വായിക്കുന്നവരെയോർത്ത്
എനിക്ക് ദു:ഖം തോന്നുന്നു,
എനിക്ക് ദു:ഖം തോന്നുന്നു.

5/20/14

വെറുതെ പ്രേമിച്ചിരിക്കാൻ കഴിയുന്നില്ലെനിക്ക്

വിശന്നതും ഒരു പക്ഷിയുടേതുപോലെ കൂർത്തതുമായ എന്റെ മുഖം
വർണ്ണം ഹോട്ടലിലെ പുകക്കണ്ണാടിയിൽ നോക്കിക്കാണുന്നു,
വീണ്ടും പഴയതുപോലെയാവാൻ ആശ തോന്നുന്നു.
വെറുതെ പ്രേമിച്ചുകൊണ്ടിരിക്കാൻ കഴിയുന്നില്ലെനിക്ക്
എന്റെ പ്രേമകവിതകൾ ആരും വിശ്വസിക്കുന്നില്ല
ഒരു ആക്ടിവിസ്റ്റ് കവിതകളെഴുതുന്നില്ലെന്നും -
ഇങ്ക്വിലാബ് വിളിച്ചുറങ്ങാതെയിരിക്കുന്നുവെന്നും അവർ ധരിക്കുന്നു.
ഞാൻ ഒരിടക്കാല കാമുകൻ മാത്രമാവുന്നു
മെയ്മാസം ഒരു മുഷിഞ്ഞ പാവക്കച്ചവടക്കാരനെപ്പോലെ
ഉത്സവപ്പറമ്പിൽനിന്ന് മഴയുടെ വീട്ടിലേക്കു കയറുന്നു
വന്നപാടെ മഴയെ പിന്നെയും പിന്നെയും ശപിക്കുന്നു.
അയാളുടെ ഭാര്യ മരുഭൂമികളെ സ്വപ്നം കാണുകയും
കള്ളിമുൾച്ചെടികളെ ഉദ്യാനത്തിൽ വളർത്തുകയും ചെയ്യുന്നു.
ഒരു A4 പേപ്പർ കിട്ടിയാലെഴുതാത്ത കവിത
ഒരു കത്തിന്റെ കവറിലെഴുതാൻ കഴിയും.
നിന്റെ പേരെഴുതാവുന്നതെന്തും എനിക്കു കവിതയായ് തോന്നുന്നു പ്രിയേ
ഈ കെട്ടകാലത്തിന്റെ കഴപ്പുമൂലം
വെറുതേ പ്രേമിച്ചുകൊണ്ടിരിക്കാൻ കഴിയുന്നില്ലെനിക്ക്.
ഇനി ഫോണിൽ വിളിക്കേണ്ടെന്നും കത്തുകളെഴുതാമെന്നും അവളോട് പറയുന്നു
അവൾ പുഞ്ചിരിക്കുന്നു ഉമ്മകൾ നൽകുന്നു.
ആരും പുസ്തകങ്ങൾ വായിക്കുന്നില്ലെന്ന് ലൈബ്രേറിയൻ പറയുന്നു.
ഇനി നമ്മളെപ്പിരിക്കാൻ ആർക്കും കഴിയില്ലെന്ന്
അടുത്തടുത്തിരിക്കുന്ന പുസ്തകങ്ങൾ തമ്മിലനുരാഗം ജനിക്കുന്നു
പഴകിക്കീറിപ്പോയ പുറഞ്ചട്ടകളുരിഞ്ഞ് ഇനിയെന്തു നാണിക്കാൻ എന്നു ചോദിക്കുന്നു
ഈ നഗ്നതയും ഒരു കുപ്പായമാണെന്നു തോന്നിപ്പോവുന്നു
എല്ലാവരും കാൺകെ ഇതാണെന്റെ കോലം എന്നുവിളിച്ചുപറയുന്നു.
ചത്ത ചിത്രശലഭത്തിന്റെ ചിറകുകൾ ചുമന്നുമാറ്റുന്ന ഉറുമ്പുകളെക്കാണുമ്പോൾ
നമുക്കിനിയാരുവരും എന്ന വിലാപം കേൾക്കുന്നു.
ഒരു കാവിയാകാശം ഇരുട്ടിലേക്ക് വലിച്ചിഴക്കുന്നു.
രാത്രിയുടെ നിറം മഞ്ഞയാവട്ടെ,
നിന്നെ കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു
വെറുതേ പ്രേമിച്ചിരിക്കാൻ കഴിയുന്നില്ലെനിക്ക്.
ഗുഹാഭിത്തികളിലൊരു കാട്ടാളൻ
അമ്പുകളുമായ് നായാടുന്നു-
സകല പക്ഷികളെയും കൊന്നൊടുക്കുന്നു,
എല്ലാ കവിതയിലും രക്തം നിറയുന്നു.
അക്ഷരങ്ങൾ ഇരുട്ടിലാവുന്നു,
ചത്ത മീനിന്റെ കണ്ണുകളാൽ നമ്മൾ തുറിച്ചുനോക്കുന്നു പുലർന്ന ഭൂമിയെ,
അയ്യോ വെറുതേ പ്രേമിച്ചിരിക്കാൻ കഴിയുന്നില്ലെനിക്ക്.
പാവക്കച്ചവടക്കാരൻ പാവകളെയും കൊണ്ടോടിപ്പോയിരിക്കുന്നു
അയാളുടെ ഭാര്യ ഇലകൾക്കിടയിൽ മറഞ്ഞിരുന്നു മുള്ളുകളാൽ നൊന്തു കരഞ്ഞു.
കണ്ണാടിയിൽ ഇരുട്ടുമാത്രമേ കാണാനുള്ളൂ, ഇപ്പോൾ പുലരി ഇങ്ങനെയാണ്
ഇതായിരിക്കും ഭൂമി എന്ന് ചത്ത മീൻ കണ്ണ് നിറച്ചും കാണുന്നു.
വെറുതെ പ്രേമിച്ചിരിക്കാൻ തോന്നുന്നില്ലെനിക്ക്,
അടുത്ത തോന്നലിൽ അവളെ വിളിക്കുന്നു,
നീയെന്നെ വിട്ടുപോകരുതേ എന്നു യാചിക്കുന്നു,
ദൈവം പുറത്താക്കിയിട്ടും
ആദവും ഹവ്വയും
ഒരുമിച്ചുതാമസിച്ചതെന്തേ പിന്നെയും,
എങ്കിലും വെറുതേ പ്രേമിച്ചിരിക്കാൻ തോന്നുന്നില്ലെനിക്ക്.


5/11/14

സംഭാഷണങ്ങൾ

നമ്മൾ എന്നാണൊന്നു നോർമ്മലായി സംസാരിക്കുക.
എന്നെക്കുറിച്ച് മുമ്പെന്തൊക്കെ കേട്ടിരിക്കുന്നു നീ,
ഞാൻ അത്രനല്ലയാളെന്നു കരുതുന്നുവോ.
എന്റെ പൊളിഞ്ഞുപോയ പ്രണയങ്ങളെക്കുറിച്ചും ലൈംഗികപരീക്ഷണങ്ങളെക്കുറിച്ചും
ഒരു ദൈവപുത്രനെപ്പോലെ പരസ്യമാക്കാൻ എനിക്കു തോന്നിയിട്ടില്ല,
അല്ലെങ്കിലും കുരിശുകൾ ചുമക്കുവാനല്ല ചുംബിക്കുവാനാണെനിക്കിഷ്ടം.
സദാചാരം നമ്മുടെ വിഷയമല്ല അതേ,
നീ തവളകളുടെ ലൈംഗികജീവിതത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ
മുട്ടയിടുന്ന പെൺതവളകൾക്കുപിന്നാലെ ബീജത്തെ ഒഴിച്ചുകളയുന്ന ആണുങ്ങളെ.
എന്റെ കുളിമുറികളിൽ തവളകളുടെ മഴക്കാലരതിയാണ് നിത്യവും.
എല്ലാ വീടുകളുടെ വാതിലുകളിലും മുട്ടിവിളിച്ചിട്ട്
നിങ്ങൾ ശരിക്കും ഭാര്യാഭർത്താക്കന്മാരാണോ എന്നു ചോദിക്കുക.
ചിലപ്പോൾ ദൈവം ഇറങ്ങിവന്നേക്കാം.
ഭഗവാനും ഒരു വിവാഹത്തട്ടിപ്പുകാരനാണ്,
പല പേരുകളിൽ പല പഞ്ചായത്തുകളിലും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നു.
എങ്കിലും നമുക്ക് പ്രേമിച്ചിരിക്കാം,
ഇങ്ങനെയാണ് നമ്മൾ ദൈവത്തിനു ശല്യക്കാരാവുക
പിന്നെയും പിന്നെയും അവിടുത്തെ ഏകാന്തതയിലേക്ക്
നമ്മൾ കവിതകളെഴുതിച്ചോദിക്കുന്നു,
മതിയായ സ്റ്റാമ്പുകളൊട്ടിക്കാത്തതിനാലോ
താമസക്കാരൻ മാറിപ്പോയതിനാലോ അവ തിരികെ വരുന്നു,
തീർച്ചയായും പത്രാധിപർ ഇതു വായിച്ചിട്ടുപോലുമുണ്ടാവില്ല.
ഏകാന്തതയല്ല,
ഏകാന്തതയിലെ ഇരുട്ടിനെയാണെനിക്കിഷ്ടം.
നമ്മൾ നോർമ്മലായി സംസാരിക്കുമോ എപ്പോഴെങ്കിലും. അതുവിട്ടേക്കൂ
നമുക്ക് അപരിചിതരാവാം,
പൊളിഞ്ഞ പ്രണയങ്ങളെ മറന്നുകളയാൻ അതാണ് നല്ലത്.
മറക്കാനുള്ള മരുന്ന് അപരിചിതത്വമാണ്.
പൃഥ്വിരാജിനെ ഇഷ്ടമുള്ള പെൺകുട്ടികളെ എനിക്കു കണ്ടാലറിയാം.
അവരെ ആരും ഇഷ്ടപ്പെടില്ല
അവരെ ഇഷ്ടപ്പെടണമെന്ന് അവർക്കും യാതൊരു നിർബന്ധവുമില്ല.
രാത്രിയിൽ ഒരു നഗ്നയായ പെൺകുട്ടി
നിരത്തിലൂടെ ഒറ്റയ്ക്ക് നടന്നാൽ
ഏതുനിമിഷവും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം.
അതുപോലെയാണ് ഈ ഒഴിഞ്ഞ കടലാസുകളുടെ
നഗ്നമായ അപരിചിതത്വവും.
ഏതുനിമിഷവും കവിതയെഴുതാൻ തോന്നിയേക്കാം.
നീയെന്താണൊന്നും മിണ്ടാത്തത്
ശരിക്കും നോർമലല്ല എന്നു ഭയം തോന്നുന്നുണ്ടോ
നിന്റെ നിശബ്ദത എന്നെ കീറിമുറിക്കുന്നു,
എന്റെ വാക്കുകൾക്കിടയിലെ വിടവിനെ നീ വലുതാക്കി കാണിക്കുന്നു,
ചുറ്റും ഏകാന്തതയിലെ ഇരുട്ടുമാത്രമാവുന്നു
ഞാൻ ഒരു സാധാരണ പട്ടാളക്കാരനാണ്.
യുദ്ധം ചെയ്യാൻ മാത്രം വിധിക്കപ്പെട്ടവനാണ്.
ശത്രുവാരെന്നോ എന്തിനുവേണ്ടിയെന്നോ ആയുധമുണ്ടോയെന്നോ ചിന്തിക്കുന്നില്ല.
പ്രേമിക്കുക എന്നതുമാത്രം ഞാനും ചെയ്തുകൊണ്ടിരിക്കുന്നു,
നിന്നെ പ്രേമിക്കുക എന്നതുമാത്രം ചെയ്തുകൊണ്ടിരിക്കുന്നു.

5/10/14

വാതിലുകൾ

അതുവഴിപോകുമ്പോഴൊക്കെയും വാതിലിലിങ്ങനെ നോക്കും,
എങ്ങനെനോക്കും എന്നുചോദിച്ചാലോ,
ഇങ്ങനെയിങ്ങനെ,
ആരായാലെന്താ, ഒന്നു പുറത്തുവന്നൂടേ.

വരുന്നതും പോന്നതുമൊന്നും പലപ്പോഴും ആരുമറിയാറില്ല,
എങ്കിലുമേതാണ്ടൊക്കെ കൃത്യസമയമാണ്.
സ്ഥിരമായി ഏറനാട് എക്സ്പ്രസിനു നെഞ്ചിടിക്കുന്നൊരു കമ്പിപ്പാലമുണ്ട്.
ഹോ അങ്ങനെയെന്തെല്ലാമെന്തെല്ലാം.
ആ വീട് റെയിൽ‌പ്പാളത്തിനടുത്തായതുകൊണ്ട് പ്രത്യേകിച്ചൊന്നുമില്ല,
ചാപ്റ്റർ കോളേജിലെപ്പിള്ളേർ അതുവഴിനടക്കുന്നതുകൊണ്ടൊന്നുമില്ല,
പുറത്തുവരൂ, എന്നാരും പറഞ്ഞിട്ടില്ല,
എന്നാലും,
ആരായാലെന്താ, ഒന്നു പുറത്തുവന്നൂടേ.

ഇടയ്ക്കിടെ ഇങ്ങനെ മഴപെയ്യാറുണ്ടല്ലോ,
കഴുകിയിട്ട തുണികളെ ഉണക്കാനിട്ടതൊക്കെ നനയുമോ എന്നുഭയന്നിട്ടെങ്കിലും,
കത്തുകളോ, പത്രമോ വന്നോ എന്നറിയാനെങ്കിലും
പാൽക്കാരനോ, ഒരു കല്യാണമറിയിക്കാനോ ആരെങ്കിലും,
സ്നേഹിതനോ, ബന്ധുവോ, വഴിപോക്കനോ,
ആരെല്ലാം, വരാം വരാതിരിക്കാം.
എന്നാലും വന്നില്ല, പുറത്തുവന്നില്ല.

വാതിലിലേക്കുനോക്കുമ്പോഴൊക്കെയും
നശിച്ച വൃക്ഷമേ, നീ വല്ലാതെ വളർന്നുവളർന്ന്, എനിക്കുനിന്നെക്കാണണ്ടാ.
ഗേറ്റിന്റെ തുരുമ്പുപോലെ പിന്നെയും പിന്നെയും പ്രാപിച്ചു പ്രാപിച്ച്, എന്തൊരുമുതുകഴപ്പാണിത്.
എന്റെ കണ്ണുകളെ ഇങ്ങനെ ചൂഴ്ന്നെടുത്ത് തെളിച്ചെടുക്കാൻ തോന്നുന്നു,
എന്തുകൊണ്ടാണാരെയും കാണാത്തത്.

ലെവൽക്രോസുകടന്നുപോണ ഓരോ ബസ്സിനും എന്തോ ഒളിഞ്ഞുസാധിച്ച സുഖമാണ്,
അപ്പോഴും ഞാനിങ്ങനെയിങ്ങനെയിങ്ങനെ
സോഡസർബത്ത് വിക്കുന്ന,
ജീവിതത്തിന്റെ വിരസതയെ കൊന്നച്ചാറാക്കിയടച്ചുവച്ച
വർക്കിയുടെ കടയുടെമുന്നിലിങ്ങനെ,
തുറക്കും, തുറക്കും എന്നു കാത്തുനിൽക്കാൻ,
തുടങ്ങിയിട്ടും കുറേക്കാലമായി
പക്ഷെ ഇതുവരെയും നേരിട്ടറിയാത്ത
വാതിലെന്നോട്,
ചുമ്മാ വന്നുമുട്ടാതെ എന്നു ദേഷ്യപ്പെട്ടേക്കുമോ
എന്നാലും ചുമ്മാ ഒന്നുമുട്ടിയാലോ
( മുട്ടുവിൻ എന്നേതവനാ പറഞ്ഞേ )

ഉറമുറികൾ

 ഇന്നലെയാണ് ഈ ലോഡ്ജിൽ മുറിയെടുത്തത്,
കട്ടിലിനടിയിൽ നിന്നാണ് കിട്ടിയത്
ഉറ
അവളോ അവനോ നിർബന്ധിച്ചിരിക്കും അവനെ.

സംസാരിച്ചിരുന്നു ഏറെ നേരം,
ഒടുവിൽ അഷ്റഫ് വന്നു പറഞ്ഞു,
കൂട്ടുകാരൻ ഇന്നിവിടെ താമസിക്കുന്നെങ്കിൽ വേറെ മുറിയെടുക്കണം.
ഉറ വേണമെന്നു തോന്നിയില്ല
എങ്കിലും മുമ്പൊക്കെ തോന്നാറുണ്ടായിരുന്നു.

മ്ലേഛൻ എന്നാരെങ്കിലും വിളിക്കുന്നതിനെ ഞാൻ ഭയക്കുന്നു,
സദാചാരം കപടമാണെങ്കിലും ഞാനതിനെ സ്നേഹിക്കുന്നു,
രാഷ്ട്രപിതാവുപോലും ഈ സദാചാരം കപടമാണോ എന്നു പരീക്ഷിച്ചിരുന്നു,
പരീക്ഷണങ്ങളിൽ ഏർപ്പെടുമ്പോൾ ഉറ വേണമെന്നാണ് അവന്റെ പക്ഷം.

ഈ ലോഡ്ജിന്റെ ചുവരിൽ നിറയെ ചോരക്കറയാണ്,
കൊടി സുനിയും കിർമ്മാണി മനോജും ഇവിടെ താമസിച്ചിരുന്നോ,
ഇല്ല കുറേയേറെ കൊതുകുകളും അവയുടെ ഭോഗത്തിനു കുറേ വിഷണ്ണന്മാരും മാത്രം,
ശ്രദ്ധിക്കുക; അടിച്ചിട്ടും പിന്നെയും പലപ്രാവശ്യം ഈ കൊതുകകളെ-
അടിച്ചതായി കണ്ടതിനാൽ ഒരു ഇന്ത്യാവിഷൻ ശങ്ക എന്നിൽ ക്യാമറയുണർത്തി.
വിരിപ്പുകളിൽ മാഞ്ഞുപോയപോലെ കണ്ട കറകൾ,
തലയിണയുറകളിലെ നഖക്ഷതങ്ങൾ;
ഉറകളുടെ ഭൂതകാലം, സുഗന്ധപൂരിതമായ പായ്ക്കറ്റുകളിലായിരുന്നുവെന്നും
അവ ഓമനിക്കപ്പെട്ടത് ഉപേക്ഷിക്കപ്പെടാൻ ആയിരുന്നുവെന്നും അറിയുമ്പോൾ
ദൈവമേ, ദൈവത്തിനുള്ളത് ദൈവത്തിനു തന്നെ കൊടുക്കേണമേ.

അവളോ അവനോ അവരാരായിരുന്നു എന്നന്വേഷിക്കണം.
ഈ ഉറകളൂരിയെറിഞ്ഞാൽ മറക്കുന്ന ഓർമ്മകളെത്താങ്ങിപ്പിടിച്ച്
നാമീയാത്രകളൊക്കെച്ചെയ്യുന്നതെന്തിനെന്നുചോദിക്കണം.
മഴ, വെയിൽ, വസന്തം, എല്ലാമൊഴിഞ്ഞ്
ഉറ
ഇങ്ങനെ വിശ്രമിക്കുന്നു,
ഈ ലോകം ഒരു ഉറയാണ്
ഈ മുറി ഒരു ഉറയാണ്
ഈ കട്ടിലും പുതപ്പും
ഞാനും നീയും
സർവ്വത്ര ഉറകളാണ്, ഈ മുറി നിറയെ ഉറകൾ
മുറികളിൽനിന്നിഴയുന്ന ഓർമ്മകൾപോലും ഉറയാണ്.
ഈ പഴയ ഫാൻ എന്നെ ചുഴറ്റുമ്പോൾ ഈ കാറ്റുപോലും ഉറയാണ്,
അഷ്റഫ് പോയപ്പോൾ ഞാൻ അവനോട് പറഞ്ഞു
എനിക്ക് ഉറ വേണ്ട;
അവൻ നിർബന്ധിച്ചു, ഉറയില്ലാതെയായാൽ അവന് ഛർദ്ദിവരുമത്രെ.

5/9/14

പണ്ടാരോ പറഞ്ഞത്

പണ്ടാരോ പറഞ്ഞിട്ടുണ്ട്
ആകാശം നീലയിൽ നിന്നും ചുവപ്പിലേക്ക് വന്നുകഴിഞ്ഞ്
ഓരോ വൈകുന്നേരവും,
സ്ക്കൂളടച്ചും ഓഫീസടച്ചും
കടകളടച്ചും
സിനിമാശാലകളടച്ചും
പിന്നെ ആശുപത്രികളും അറവുശാലകളും മാത്രം തുറന്നിരിക്കുമ്പോൾ,
നഗരത്തിൽ റോഡുകൾ മുലകളെമറച്ച് ഉറങ്ങുന്നതും
എല്ലാരും തിരികെപ്പോകുന്നതും
ആകാശം ശരിക്കും കറുത്തുപോവുന്നതും രാത്രിയാവുന്നതും,
നമ്മൾ വീടുകളിൽ ഇങ്ങനെ മഴകാത്തിരിക്കുന്നതും,
( മുറ്റത്തെ മാവിൽനിന്നാണ് രാത്രി ചാടിവീഴുന്നതെന്നുതോന്നുന്നു,
പെട്ടെന്നു മഴപെയ്യുന്നു,
ചാടിവീണവൻ അവിടെത്തന്നെകിടക്കുന്നു,
അങ്ങനെത്തന്നെയവന് കിട്ടണം കിട്ടണം,
 രാത്രിക്ക് നാളെ പനിപിടിക്കാതിരിക്കട്ടെ, ഈ നശിച്ച മഴ!)
ഇനി നമുക്കോരോന്നൊഴിക്കാം , കാത്തിരിക്കാനൊന്നും വയ്യാ വയ്യ.

മഴ പെയ്യാനായി കുറേ മേഘങ്ങളുമായി ജാഥയായി വരുമ്പോൾ,
മഴയുടെ കൊടി കരിങ്കൊടി.
ഒലിക്കുന്ന ചോരയ്ക്കുനിറമില്ല,
അല്ലെങ്കിലും ചോപ്പ് അത്രയ്ക്ക് നല്ല നിറമല്ല,
ചെമ്പരത്തിപ്പൂവാണ് ആകാശത്തിന്റെ ഖൽബിലും പൊന്നേ.
ഓരോന്നൊഴിച്ചാലോ കാത്തിരിക്കാനൊന്നും വയ്യാ വയ്യ.

എനിക്ക് പ്രസവിച്ച ഒരുപൂച്ചയെവേണം,
അതിന്റെ കുഞ്ഞുങ്ങളെ അത് ഇരതേടാൻ പഠിപ്പിക്കുന്നതുകാണണം,
എനിക്കിനി പഠിക്കേണ്ടത് പൂച്ചയിൽനിന്നാണ്,
ഇരപിടിക്കാനൊക്കെ പോവാനുണ്ടെങ്കിലും ഇഷ്ടം പോലെ,
ഉണരും വരെ മനസ്സമാധാനത്തോടെ ഉറങ്ങാനാവണം.
എന്തായാലും ഓരോന്നൊഴിക്കാം നമുക്ക്.

പണ്ടാരോ പറഞ്ഞിട്ടുണ്ട്
പണ്ടാരോ പറഞ്ഞു എന്നു പറഞ്ഞാൽ ഈ പണ്ടാരോ ശരിക്കും ഒരു മഹാൻ തന്നെ
മറ്റാരോ ആ‍ണെന്നുതോന്നിയാലും അതും പണ്ടാരോ പറഞ്ഞതാണെന്നേ.
ഇനി ആരെന്നുശരിക്കോർമ്മയില്ലെങ്കിൽ അത് പണ്ടാരോ തന്നെപറയും.
ഓരോന്നൊഴിച്ചാലോ, കാത്തിരിക്കാനൊന്നും വയ്യാ വയ്യ.

പെൺകുട്ടികൾ മുറ്റമടിക്കുന്ന സീൻ ഇപ്പോഴില്ല,
കുളത്തിലോ, പുഴയിലോ പോയി ഒളിഞ്ഞുനോക്കിയിട്ടും കാര്യമില്ല,
അവളുടെ എ കാണാൻ എന്താണൊരു വഴി ശങ്കരാ,
എല്ലാരും ഫ്രണ്ട്സ് ആണ്, കാര്യമൊക്കെ ശരിയാണ്,
പഴയ പോലെ ചപ്പ്ലാച്ചിയാണിപ്പോഴും പ്രേമം.

പണ്ടൊക്കെ വേലികളുണ്ടായിരുന്നു,
വേലിക്കപ്പുറത്ത് ആരെല്ലാം ചൂളമടിച്ചു നടന്നിരുന്നു നട്ടുച്ചകളിൽ.
വേലി ഇടക്കെല്ലാം വിളവ് തിന്നിരുന്നു.
നെൽ‌പ്പാടങ്ങളും വരമ്പുകളുമുണ്ടായിരുന്നു,
കൊയ്തെടുക്കാനും, ഒരു മണിപോലും കൊടുക്കാതിരിക്കാനുമറിയാമായിരുന്നു.
ആമ്പലുപൊട്ടിച്ചുകൊടുത്തും ചാമ്പക്ക കൊടുത്തും
അത്യാവശ്യമൊക്കെ വളച്ചെടുക്കാമായിരുന്നു.
ഓ! ഓരോന്നോർക്കുന്നതിനെക്കാളും ഓരോന്നൊഴിക്കുന്നതാണു സുഖം സുഖം.

അവന്റെ നമ്പറിൽ ഒന്നു ട്രൈ ചെയ്യടേ,
എവിടെയെത്തി എന്നു ചോദിക്ക്,
കാത്തിരിക്കാനൊന്നും വയ്യ,
സംഗതി തീരാറായി,
പറഞ്ഞല്ലോ, എല്ലാർക്കും കഥകളുണ്ട്,
ഓരോന്നുകൂടി അടിച്ചോ.

എനിക്ക് പ്രസവിച്ച ഒരു പൂച്ചയെവേണം
ഓരോ പൂച്ചക്കുഞ്ഞിനെയും കടിച്ചെടുക്കണം,
അതിന്റെ രോമങ്ങളിൽക്കൂടി എന്റെ രോമങ്ങളെക്കടത്തിവിടണം,
ആഹാ! ഉമ്മകൾക്കെന്തിനാണീ നഖങ്ങൾ.
മറക്കണ്ടാ, ഇനി ഓരോന്നടിച്ചോ, ഓരോന്നുകൂടി

ഒരു കല്ലെടുത്താകാശത്തേക്കെറിഞ്ഞ് ഒരു ഹൈപ്പർബോളയെക്കാണണം.
പിന്നെ അതുവീണുപോയെടുത്തുചെന്നു കൂടെപ്പറന്ന ആ ഹൈപ്പർബോള ആരെണെന്നുചോദിക്കണം,
കള്ളം പറയല്ലേടീ നായിന്റെ മോളേ, എന്നുകൊലവിളിക്കണം,
തൽക്കാലം ഓരോന്നടിക്കണം, പക്ഷെ എനിക്കു പകരം ചോദിക്കണം.

ശലഭത്തിനോട് പറയണം,
ചിലപ്പോൾ നീ കാണുന്ന പൂന്തോട്ടം ഒരൊറ്റപ്പൂവാണെന്ന്.
ഓ, അവളുമാരോട് പോകാൻ പറ,
തുലയാൻ പറ,
മഴ പെയ്യുന്നുണ്ട്,
തണുപ്പുണ്ട്,
മുന്നിൽ ഇരിപ്പുണ്ട്, ഒഴിയാതെ,
ഓരോന്നുകൂടി ഒഴിക്കട്ടെ,
കാത്തിരിക്കാനൊന്നും വയ്യാ വയ്യ.

5/6/14

മുതലക്കുണ്ടിലെ ചന്ദ്രൻ

മുതലക്കുണ്ടിലെ ചന്ദ്രനും
വിജയനും
ഒരേ ക്യൂവിലുണ്ടായിരുന്നു
രണ്ടാളകലത്തിൽ.
പറഞ്ഞിട്ടെന്താ.

അന്നൊരു വൈകുന്നേരമായിരുന്നു,
സ്വകാര്യബസ്സുകൾ മിന്നൽ‌പ്പണിമുടക്കായിരുന്നു
ചന്ദ്രൻ മറ്റൊരാവശ്യത്തിനും വന്നതല്ല
മറ്റൊരാവശ്യവും ഇല്ലായിരുന്നു
പറഞ്ഞിട്ടെന്താ

ആവശ്യപ്പെടാതെ വന്നവന്റെ സ്നേഹം
ഇരുട്ടുപോലെനിറഞ്ഞുനിന്നു രാത്രിയിൽ,
എന്നാപ്പിന്നെ ഉറങ്ങിക്കോ എന്ന്
മെല്ലെ കാതിൽ പറഞ്ഞു,
ചുണ്ടുകളിലേക്കു ചുംബനം തന്നു,
തണുക്കുന്നു, എന്നാലോ,
ഈ മണ്ണിന്റെ തണുപ്പ് തന്നെ എന്റെ നെഞ്ചിനും.
പോട്ടെടാ, ഇനിയിപ്പോ പറഞ്ഞിട്ടെന്തിനാ.

തുമ്പിയെപ്പിടിക്കാനോടിയ കഥയോ
മാങ്ങയ്ക്കായി കല്ലെറിഞ്ഞതോ
സ്കൂളിലെ മണി നേരത്തേയടിച്ചതോ
ഒന്നുമാരുമോർക്കുന്നില്ല
അത്ര തമാശക്കാരനൊന്നുമല്ല,
വിജയൻ പണ്ടേ നല്ല കൂട്ടുകാരനുമല്ല,
എന്നിട്ടും എന്നിട്ടും
ഓ ഇനി പറഞ്ഞിട്ടെന്താ

ഓരോന്നിന് കുടിച്ചിട്ട് ഓഫായിക്കിടക്കാൻ കണ്ട സ്ഥലം,
അമ്പലമായാലും പള്ളിയായാലും മതേതരത്വമാണെല്ലാം.
ഇനിയിപ്പോ പറഞ്ഞിട്ടെന്താ

കപ്യാര് അതുതന്നെ പറഞ്ഞു, മുടിയാനായിട്ട്,
വിജയനും ചന്ദ്രനും പുണർന്നു പുണർന്ന്,
എന്നിട്ടും ചന്ദ്രനെ മോർച്ചറിയിലേക്കു കൊണ്ടുപോയി,
വിജയന് തോന്നി: ചന്ദ്രനെമ്മാതിരി മത്ത്
ഇനിയിപ്പോ പറഞ്ഞിട്ടെന്തിനാ.

മേഘങ്ങൾക്കിടയിലിരുന്നു നോക്കുന്നു,
മുതലക്കുണ്ടിലെ ചന്ദ്രൻ,
മേഘങ്ങളെ പുതച്ചു പുതച്ചു തണുത്ത കാറ്റത്ത്,
ഇടയ്ക്കിടെ പെയ്തുപെയ്ത്,
വഴിക്കുണ്ടുകളിൽ പഴയ പാട്ടും മൂളി
പള്ളിമുറ്റം കടക്കുമ്പോൾ
ഒരൊറ്റക്കുണ്ടിൽ കിടപ്പുണ്ട്,
ചന്ദ്രാ‍ാ, നിനക്കെമ്മാതിരി മത്ത്.

5/3/14

യൂസർ ദിനങ്ങൾ

ആർത്തവരക്തമൊലിപ്പിച്ചുനിൽക്കുന്ന
മെയ്മാസത്തെ മരങ്ങൾക്കിടയിലൂടെ
നമ്മൾ നടന്നുകൊണ്ടേയിരുന്നു.
പൊടിമണ്ണടർന്നവഴികളിൽ
വേനലുരുകി ചുംബിച്ചു ചുംബിച്ച്
ആർത്തിയോടെയും അതിദാഹത്തോടെയും
വിരലുകൾ ആരും കാണാതെ
പരസ്പരം കോർത്തുപിടിച്ച്.
എനിക്കു നിന്നെ ഭോഗിക്കണം
എന്നുച്ചക്കാറ്റു വല്ലാതെ ഉഷ്ണിച്ചു.
യൂസർ പിന്നെയും പിന്നെയും
പ്രണയത്തിനെന്തർത്ഥമെന്നു വ്യാകുലപ്പെട്ടു.
അവസാനിച്ചുകൊണ്ടിരിക്കുന്ന സമയത്തിലും,
നിഴലുകൾ പെരുകിപ്പെരുകി
നിശ്ചയമായും രാത്രിയാവും വരെ മഴപെയ്തതിട്ടില്ല,
ഘടികാരങ്ങൾ നിശബ്ദമായി എണ്ണിത്തീർന്നു,
വാലിഡിറ്റി തീർന്ന ടോക്ക്ടൈമുകൾ, ഹാ!
നിലച്ചിരിക്കുന്നു.
പള്ളികളിലെ അവസാനത്തെ പ്രാർത്ഥനപോലെ
സമാധാനമായി ഭവനങ്ങളിലേക്ക് പോവുക,
വഴികൾ അവിടേക്കുചെന്നവസാനിക്കട്ടെ.