1/29/18

ഭയപ്പെട്ടുപോയ പക്ഷി,
നിഴലുകളില്ലാത്ത ചിറക്‌
എനിക്കുനേരേ നീട്ടുന്നു.

ഓർമ്മകളെല്ലാം കരച്ചിലുകളാവുന്നു,
കവിതകൾ കുറിച്ചുവെക്കാനെടുത്തമണൽ-ത്തരികളിലക്ഷരം ഉപ്പാവുന്നു,
നീ പഠിപ്പിച്ചതാണു ഞാനോർമ്മിക്കുന്നതൊക്കെയും.

കടലുവന്നുതിന്നുന്നു, വെയിലിനെ, നിഴൽ ഇരുട്ടുനിറഞ്ഞ്‌ രാത്രിയാവുന്നു, ചിറകുനീണ്ടുവരുന്നു, കണ്ണീരുനിറയുന്നു....

കടൽപ്പിന്നെയുമിരമ്പുന്നു,
നിന്റെ വാക്കുകളാൽ നനയുന്നു.

പ്രാണൻ പിടഞ്ഞ്‌
കടലിൽ മുങ്ങിപ്പോവുന്നു.
പക്ഷിച്ചിറകുതാണുപോകുന്നു,
ഭയം നിറയുന്നു;

ആകാശം കടലിലേക്കുവീഴുന്നു.
കടലിനെയും കൊണ്ട്‌ പക്ഷി പറക്കുന്നു.

1/18/18



“ഷഡ്പദങ്ങൾക്കോ ജലജീവികൾക്കോവേണ്ടി ആരും വിപ്ലവങ്ങൾ ആസൂത്രണം ചെയ്യാറില്ല : കാറൾ മാർക്സ്“


മഴയുടെ
ഇറച്ചിത്തുണ്ടുകൾ വീണ്
ഇലകൾചൂടിയ,
അലസമനോഹരവിപിനങ്ങളിലെ
മരങ്ങളിൽ
ഓർമ്മകളിൽപ്പോലും പൊട്ടിയൊലിച്ച്
പൂപ്പലുകളുടെ ബയോഗ്രാം.

ഈറൻ ചോരയാൽ
കനിവില്ലായ്മയുടെ പകപ്പുകൾക്കിടയിൽ
ശലഭവിരലുകൾകൊണ്ട് തൊട്ടാലും മെല്ലെ
നേർത്തുപോം
എപ്പോഴും ഒടുവിലത്തെയുമ്മ,
ഒരു ജനതയെ അങ്ങനെയൊരു മഴയായ്
കൊത്തിനുറുക്കിക്കളയാമെങ്കിൽ.
 പ്രിയപ്പെട്ടവളേ എന്നു നോവുമ്പോഴും
അമ്മയെത്തിരഞ്ഞുചെല്ലുമ്പോഴും
വരൂ ഈ തെരുവിലെ രക്തം കാണൂ എന്ന് വിലപിക്കുമ്പോഴും
ഓർമ്മകൾ നഷ്ടമായിപ്പോയ ചൊരിമണലത്താണ്
വിസ്മൃതികളുടെ പൊക്കിൾക്കൊടികളിൽനിന്ന് കടൽ വറ്റിപ്പോയത്,
നഗരത്തിലെ അനീതികളോട്
കലാപമോ കലഹമോ ഇല്ലാതെ
ഉറങ്ങുന്ന ജനങ്ങൾമാത്രം
എന്നും എപ്പോഴും 
 വസന്തത്തിനെ
ഇറുത്തെടുത്ത് സൂക്ഷിക്കുന്നു,
പെരുമഴകൾ നനയാതെയും
ഒന്നുമറിയാതെയും
എപ്പോഴും സുരക്ഷിതരായിരിക്കുന്നു,
അവർ.



എല്ലാമീനിന്റെയും മരണം ഒരാത്മഹത്യയാണ്,
നീന്തിത്തുടിക്കുന്നൊരാളിന്റെ-
മരണം .

ആ മേൽവിലാസത്തിലെത്തുന്ന കത്തുകൾ
ശിശിരവും വേനലും മഴയും നിഴലും പക്ഷിയുടെ ഒടുക്കത്തെ ഉച്ചപ്പാട്ടുമാവുന്നു.

എങ്ങാനും കൂടൊഴിഞ്ഞു
പോവാത്തൊരോർമ്മയുടെ തൂവലാൽ
ചിറകൊച്ചകേട്ടുവോ.

അവിടെയുണ്ട്‌ എന്നൊരടയാളങ്ങളുമില്ലെ-ന്നുറപ്പാണെങ്കിലും അവിടെയുണ്ടെന്നുറപ്പുണ്ട്‌, ഒന്നും മിണ്ടാത്തൊരു കാറ്റുണ്ട്‌, തിരികെയെത്തുന്ന കാറ്റുണ്ട്‌.

അത്‌ ജലത്തിനുമീതേ നടന്നെത്തുന്നു.

പഴയൊരോർമ്മയാൽ മറന്ന വീട്‌.
പുഴയ്ക്കടിയിലെവിടെയാണ്
പുറത്തിറങ്ങിയാലില്ലാതാവുന്ന വീട്‌.

ഉറക്കെ
നിലവിളിച്ചു ഏങ്ങലടിച്ചു
പ്രണയമേ
നമ്മൾ ഉപേക്ഷിച്ചുപോവുന്ന വീട്‌
നഷ്ടമാവുമ്പോൾ പ്രേമവും നമ്മളുമില്ലാതാവുന്ന വീട്‌
വഴിയടയാളങ്ങൾ നഷ്ടപ്പെട്ട് കാറ്റ്‌  ചോദിക്കുന്നു, ചോദിക്കുന്നു
പ്രാണൻ വെടിഞ്ഞവനേ നിന്റെ പ്രണയമെവിടെയാണ്.