4/4/15

കടലിനെക്കാളും
ഇളക്കമുള്ളൊരു പെണ്ണ്.
മഴയെക്കാള്‍
വിരലുകളുള്ളവള്‍.

ഓര്‍മ്മയെക്കാള്‍
നനഞ്ഞ് നനഞ്ഞ്
പല ശിശിരങ്ങളില്‍
തകരത്തീവണ്ടികള്‍
ഒരേപാളങ്ങളില്‍
ഒച്ചകള്‍.

പൂക്കള്‍
ഇലകള്‍
ഇലകളെക്കാള്‍
നീളെ നീളെ
നീലാകാശങ്ങള്‍
നീളാകാശങ്ങള്‍.

പിന്നെയും പിന്നെയും
കടലിനെക്കാളുമിളകുന്നു,
തമ്മില്‍
നനഞ്ഞുലയുന്നു,
പെയ്യുന്നു മഴ,
കടല്‍.

മരങ്ങള്‍
അതേയോര്‍മ്മകള്‍.

പാഞ്ഞുപോവുന്ന
തീവണ്ടിയൊച്ച.

ഉറക്കത്തിലും
ഞെട്ടിയുണരുന്ന
ഉഷ്ണത്തിന്റെ രാപ്പകലുകള്‍.

ഒഴിഞ്ഞ ആകാശത്തിലെ
പക്ഷികളുടെ ചിറകില്ലായ്മയില്‍
പൊടുന്നനെ
ജാലകത്തിലൊരാള്‍
ഇലമുളയ്ക്കുന്ന മരമാവുന്നു,
വരിക വരിക.