4/30/14

ആൺകുട്ടിയുടെ കവിത

പെണ്ണുലകമേ,
നീ നഗരത്തിന്റെ വിരൽത്തുമ്പിലൊരുകടൽ,
ഭാഷകൾ നൊന്തുപെറ്റ നിന്റെ ഗർഭപാത്രങ്ങൾ.
പാവം, ആൺകുട്ടികളുടെ ആകാശമേ,
നാം ചുമ്മാ കടലുകണ്ടിരിക്കുന്നു.
കണ്ടുകണ്ടങ്ങിരിക്കുന്നു,
അവൾ പിന്നെയും കണ്ടില്ലെന്നു നടിക്കുന്നു.
ഒന്നുറക്കെ കരഞ്ഞുതീർക്കാനാവാതെ
മേഘങ്ങൾ നമ്മിൽ ഗതികെട്ടലയുന്നു.
പൂക്കൾ തരും മരങ്ങൾ ദൃഡമായ കഴുത്ത് കാട്ടുന്നു,
തൂങ്ങിമരിക്കൂ, വരൂ ആകാശമേ, പ്രേമരോഗീ
എന്നിലേക്കു നിന്റെ നീലയുടുപ്പുകളുലച്ചുതൂങ്ങൂ
നിന്റെ പ്രാണനെ നിഴലുപോലെ വലിച്ചെറിയൂ കഴിയുമെങ്കിൽ.
താഴോട്ടു താഴോട്ടുമ്മകളാൽ നിന്റെ ചക്രവാളങ്ങൾ ചുണ്ടുകൂർപ്പിക്കുമ്പോൾ
പതച്ച് പതച്ച്, ആണുങ്ങളെല്ലാം വെറുതേ പതയ്ക്കുന്നു
കടൽ ഒലിച്ചുപോവുന്നു,
നമ്മിൽ വെയിലേറ്റ നനവുകളിലുപ്പുനിറയുന്നു.
തുറിച്ചുനോക്കാതെ കാമമേ, നീലാകാശമേ
നിന്നുചിരിക്കാതെ വന്നുമഴയാൽ, വഷളത്തമേ
കേറിപ്പിടിക്കാതെ കാറ്റേ, മദർഫക്കറേ
സീരിയസാണോ, നീ പ്രിപ്പയേർഡാണോ
അല്ലെങ്കിൽ
നിനക്കില്ലാത്ത കുളികളാൽ കടലുകണ്ടുപനിക്കാതിരിക്കൂ
ഓ! ആകാശമേ, ചുമ്മാ എഴുതാതിരിക്കൂ
പുറന്താളുമറിച്ചുകളയുന്ന ഇവളുടെ പ്രണയത്തിന്റെ കടലിൽ.

4/25/14

രണ്ടു നഗരങ്ങൾ ചുംബിക്കുമ്പോൾ



Please stay on the line
Or call again later

വീണ്ടും വിളിക്കുക,
അല്ലെങ്കിൽ ലൈനിൽ തുടരുക.
രമ്യാനമ്പീശന്റെ വിജനസുരഭി പാട്ട് കേട്ട്
ഒരധോലോകത്തിലിരുന്ന്,
പ്രണയത്തിന്റെ ചഷകങ്ങൾ നുകരാൻ തോന്നുന്നു;
നർത്തകിമാരേ വരൂ വരൂ, ലാസ്യമായാടൂ
അലസമായ് പാടൂ, കിളിനാദം കേൾപ്പിക്കാതെ,
ഒരു ഭാര്യയ്ക്കു ചേരുന്ന ശബ്ദത്തിൽ
രമ്യാനമ്പീശനേ, നീ വന്നു പാടൂ.
മുംബെ നഗരത്തിൽ,
ബോംബെ ഡൈയിങ്ങ് സ്ട്രീറ്റിൽ, നിന്റെ ഓഫിസ് കെട്ടിടത്തിനുമുന്നിൽ,
മഹാനഗരത്തിലെ പെണ്ണേ, ഞാൻ കാത്തുനിൽക്കുന്നു,
മഴപെയ്തു നിറഞ്ഞ പുഴകൾ പോലെ
കടലുതിരഞ്ഞെത്തിയ ഒരു നഗരമാണു ഞാനും.
ഞാനിങ്ങനെ പ്രണയത്താൽ നിറഞ്ഞ് നിറഞ്ഞ്
വീണ്ടും വീണ്ടും; ഓ! Please stay on the line
ലൈനിൽ തുടരുക.
ചിലപ്പോൾ ഒരു ശില്പത്തെപ്പോലെ സുന്ദരമായും,
മറ്റുചിലപ്പോൾ ഒരു കൊളാഷിനെപ്പോലെ വെറിപൂണ്ട നിറങ്ങളാലും,
അപരിചിതഭാവങ്ങളാലും നഗരമേ,
എയർകണ്ടീഷൻ ചെയ്ത, ബ്ലൈൻഡുകളുള്ള നിന്റെ ജാലകങ്ങൾക്കിപ്പുറം
ഞാൻ കാത്തുനിൽക്കുന്നു,
Or call again later
അല്ലെങ്കിൽ വീണ്ടും വിളിക്കുക,
വിജനസുരഭി പാടിത്തിമിർക്കുന്നു, ഞാനാടുന്നു കൂടെ,
പുകമുല്ലകൾ പൂത്തുലയുന്ന ഒരു തേന്മാവിനുതീപിടിച്ചു,
ഹൃദയത്തിൽ പിന്നോട്ടൊഴുകുന്ന പുഴകൾ,
അശുദ്ധരക്തം ഞരമ്പുകളിലുറയുന്നു.
നമ്മിലൂടെയിഴയുന്ന തീവണ്ടികൾ
ഓർമ്മകളാൽ കിതച്ചുകിതച്ചുശ്വാസം കിട്ടാതെ ചുമയ്ക്കുന്നു;
സിഗ്നലുകൾ കാത്തുകിടക്കുന്ന വണ്ടികളോ
ബഞ്ചുകളിൽ കാത്തിരിക്കുന്ന യാത്രക്കാരോ
നിറഞ്ഞുനീറുന്ന നിരത്തുകളോ അറിയുന്നില്ല;
എങ്കിലും ഞാൻ ലൈനിൽ തുടരുന്നു.
നിന്റെ കണ്ണുകളിലെ മഞ്ഞുകാലക്കിനാവുകളിൽ
ഒരു നിയോൺ ബൾബിന്റെ വെട്ടത്തിൽ ഈ തെരുവിന്റെ അറ്റത്ത്
ഞാൻ കാത്തിരിപ്പുണ്ട്; ഈ നഗരം എന്നിലേക്കു നോക്കുന്നില്ല
എന്റെ പ്രേമം ഒരു നഗരവും പങ്കിടുന്നില്ല.
Please stay on the line.
മുംബെയിൽ ഒരധോലോകത്തെ ഞാൻ കണ്ടില്ല,
ഞാനെന്നെ ഇവിടെ ഉപേക്ഷിച്ചു, രമ്യാനമ്പീശന്റെ നൃത്തം മറന്നു
ജൂഹുവിൽ നിലാവസ്ത്രങ്ങൾ കീറിപ്പറിച്ചെറിഞ്ഞ്
എനിക്ക് പാറപ്പുറത്തുകയറിയിരുന്നു കടലിനോടൊപ്പം തലതല്ലാൻ തോന്നുന്നു,
എന്റെ ജനങ്ങളെ എനിക്കു കുലുക്കിയെറിയാൻ തോന്നുന്നു,
ഞാൻ ഭൂമിയും അതിന്റെ കുലുക്കവുമാവുന്നു,
എന്നെ വെറുതെ വട്ടം ചുറ്റിക്കുന്നു,
വിജനസുരഭി കേൾക്കാതെയാവുന്നു.
നിന്നെ, ഓ! ക്രിസ്ത്യാനിപ്പെണ്ണേ, നിന്നെ കെട്ടാൻ പൂതി തോന്നുന്നു,
ഓ! വെറുതേ വെറുതെ , പിന്നെയും
നീ കാണാത്ത ചന്ദ്രികയാൽ,
ഞാൻ പുളയുന്ന നിലാവിൽ പനിക്കുന്നെനിക്ക്,
ഞാൻ ലൈനിൽ തുടരുന്നു,
വീണ്ടും വിളിക്കുന്നു.
നിന്റെ സങ്കല്പമെന്താണെന്നെനിക്കറിയില്ല,
മുല്ലപ്പൂക്കൾ പൊടിഞ്ഞുചീഞ്ഞമണമാണോരോ കടൽത്തീരത്തിനും,
നിന്റെ പിയാനോ എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു,
നീ പാടൂ വിജനസുരഭി വീണ്ടും.
അലസമായി വന്നു പതുങ്ങുന്നപോലെ നിന്റെ ശബ്ദം,
ഞാൻ കാത്തിരിക്കുന്നു കാത്തിരിക്കുന്നു
ഞാൻ ലൈനിൽ തുടരുന്നു.
അതിനാൽ ഓർമ്മകളുടെ നഗരമേ,
എന്നെ നീ കേൾക്കുക, please pick up.
കടലേ, നിന്റെ അലകളിൽ,
എന്നെ നീ മാറോടമർത്തുക,
ഇങ്ങനെയൊന്നും പെയ്യാതെ മഴയേ,
ഈ പുഴയെ കടലുകാട്ടാതെ,
നഗരമേ എന്റെ ജനത്തെ കൈവിടാതെ,
ഞാൻ വീണ്ടും വിളിക്കുന്നു
ലൈനിൽ തുടരുക
അല്ലെങ്കിൽ വീണ്ടും വിളിക്കുക.
Please stay on the line 
Or call again later.

4/23/14

ഫോണ്മുറിവുകൾ



(1)
പറഞ്ഞത്
മുറിഞ്ഞു.
ചോരയിറ്റി
ശരിക്കും
ജീവനുണ്ടായിരുന്നപോലെ.

(2)
 വിശ്വാസമില്ല 
ആരെ വിളിച്ചാലും ഹലോ വന്നു ഫോണെടുക്കും
ഹലോ, അപ്പുറത്തും ഹലോയാണോ എന്നു ചോദിക്കും
എന്നിട്ടും ഈ ഹലോയും ഹലോയും ആരാണ്
റോങ്നമ്പർ എന്തു തരം ഹലോയാണ്?
അടുത്ത തവണ വിളിക്കുമ്പോൾ ചോദിക്കണം
ഹലോയാണ് വിളിക്കുന്നതെന്നറിയാം
ഞാൻ ഹലോയല്ല
അപ്പോ നിങ്ങളാണോ ആ ഹലോ

(3)
 അതിരാവിലെ വിളിച്ചവരോട് പത്തുമണികഴിഞ്ഞ് വിളിക്കാൻ പറഞ്ഞു
അവർ ഉച്ചയ്ക്കാണുവിളിച്ചത്; ഉറങ്ങിപ്പോയിക്കാണും, പാവങ്ങൾ
ഞാൻ ദേഷ്യപ്പെട്ടു.
ഉച്ച വരെ എനിക്കും ഉറങ്ങണമെന്നു ഞാൻ ഓർത്തില്ല.
ഉച്ചയ്ക്കു വിളിച്ചവരോട് മൂന്നുമണിക്ക് വിളിക്കാൻ പറഞ്ഞു
അവർ രാത്രിയിലാണ് വിളിച്ചത്; ഉച്ചയൂണുകഴിഞ്ഞുറങ്ങിക്കാണും, പാവങ്ങൾ
ഞാൻ ദേഷ്യപ്പെട്ടു.
ഞാനും ഊണുകഴിഞ്ഞുറങ്ങിപ്പോയിരുന്നു.
നാളെ വിളിക്കാൻ എല്ലാരോടും പറഞ്ഞിട്ടുണ്ട്.

(4)
 നീയെവിടെയാ 
ഞാനിവിടെ 
നീയവിടെ നിക്ക്
ഞാനിപ്പോ വരാം
ഓ! സംസാരം ആമ്പിള്ളേരുതമ്മിലാ

(5)
 മാറ്റിവെച്ചു മാറ്റിവെച്ചു 
എല്ലാം മാറ്റിവെച്ചു
അതെ, പതിനേഴാം തീയതി നിന്റെ കല്യാണമല്ലേ
ഞാൻ തീർച്ചയായും വരും.
പിന്നേ! നല്ലൊരു ഞായറാഴ്ച്ച
ഞാനില്ലെങ്കിൽ അവറ്റയ്ക്കെന്താ കെട്ടാൻ ചരടുപിരിയത്തില്ലേ.

(6)
 വേറേ എന്തു വിശേഷം?
ഒന്നുമില്ല.
ശരി, അവൾ ഫോൺ വെച്ചു.
ഹേ ഒരു നിമിഷം, എനിക്കുനിന്നെയിഷ്ടമാണ്.
എന്റെ ലൈൻ കട്ടാവുന്നു.

4/15/14

കുഴൽക്കിണറുകൾ


കുഞ്ഞേച്ചി കരയുന്നുണ്ടാവും,
ഒളിച്ചിരിക്കാനല്ലേ പറഞ്ഞുള്ളൂ.
രാജിമിസ്സ് കരയുന്നുണ്ടാവും,
എലിഫന്റ് അല്ല എലഫെന്റ് എന്നു ഞാനിതുവരെയും പറഞ്ഞിട്ടില്ലല്ലോ.
അമ്മ ഇനിയാരും ഓടിക്കളിക്കരുതെന്നു വഴക്കു പറയും.
കുഞ്ഞേച്ചിയെ എല്ലാരും വഴക്കു പറയും.
പത്രങ്ങൾ വായിച്ചും ഫോണിലറിഞ്ഞും കുറേ പേർ കാണാനെത്തും.
വിഷുവിനിടാൻ വാങ്ങിയ മുത്തുകൾ പിടിപ്പിച്ച കുഞ്ഞുടുപ്പിട്ടുഞാൻ,
ഹായ്! പുതിയ സ്പ്രേയടിച്ചിങ്ങനെ ഉറങ്ങും.
കാലെടുത്തുമേലേക്കിടാൻ അച്ഛനെന്റെകൂടെക്കിടക്കെന്നു-
ഞാനിനി പരാതി പറയില്ല പറയില്ല.
ഒളിച്ചിരിക്കാൻ ഞാൻ പോയ വിറകുപുര,
കുഴൽക്കിണറിന്റെ പിന്നിലായതിൽ വിറകുപുര തന്റെ ജഡത്വത്തെ ആദ്യമായി ശപിക്കും.
ഒന്നുമുതൽ ഇരുപതുവരെ എണ്ണുമ്പോഴും
കണ്ണൊളിഞ്ഞൊന്നു കുഞ്ഞോളെ നോക്കാഞ്ഞതിൽ
മിന്നു പിന്നെയും പിന്നെയും തേങ്ങിക്കരയും.
അഭിയും മനുവും, ഇനി പെൻസിലു തിന്നാതിരിക്കും.
ശാരി എല്ലാർക്കും റബ്ബറും പെൻസിലും ഷെയറു ചെയൂം.
സ്ഥിരമായി തൊട്ടുവാട്ടിയ തൊട്ടാവാടി ഇനി വാടാതെനിൽക്കും.
എണ്ണിത്തീർന്നിട്ടും സാറ്റു വെക്കാൻ വരാഞ്ഞതിൽ,
കോലൻതെങ്ങ് കായ്പിടിക്കാതെ മണ്ടതല്ലിപ്രാകും.
കുഴലുതാഴ്ത്തി മോട്ടോർ പിടിപ്പിച്ച് വെള്ളം പമ്പുചെയ്യുമ്പോഴും
പൊട്ടിയ കരിവളകൾ കിലുങ്ങികിലുങ്ങിച്ചിരിക്കും.
അമ്മയും കുഞ്ഞേച്ചിയും അച്ഛനും
കുളിച്ചുകഴുകിക്കുടിക്കുന്നതിൽ ഓർമ്മകൾ വന്ന്-
കുഞ്ഞോളുടെ സാറ്റുവെക്കും, സാറ്റുവെക്കും.

4/14/14

പാതിരാക്കോഴി



                                                         ...   There is always a first time, full talk time offer

ഈ രാത്രിയിൽ
തീർത്തും പാതിരാക്കോഴികളൊന്നും കൂവാനില്ല,
നമ്മൾ അവയെ സംരക്ഷിക്കാൻ മറന്നുപോയിരിക്കുന്നു;
പാതിരാക്കോഴിപോയിട്ട് ഒരു നാടൻ കോഴിപോലുമില്ല.
എന്നിട്ടും ആദ്യപ്രേമത്തിന്റെ ആവേശത്തിലും
ഫ്രീ ടോക്ക് ടൈമിന്റെ ഉത്സാഹത്തിലും
വെറുതെ കറിക്കരിഞ്ഞഞ്ഞരിഞ്ഞ്
അരിയും കൂട്ടാനും കളിച്ചുകളിച്ചങ്ങനെ.
സത്യത്തിൽ, ഈ ആദ്യപ്രേമത്തിലൊക്കെ നമ്മളെന്തുബോറായിരുന്നു ദാസാ.
ഇപ്പോ മച്ചാനേ, ഒന്നിച്ചൂഞ്ഞാലാടും പോലെ
തുഞ്ചത്തെത്തുമ്പോൾ പിന്നെയും തുഞ്ചത്തേക്ക്
ഈ സംസാരം നിർത്താനേ പോണില്ല.

രാത്രിക്ക് ഏറ്റവും ചേർന്ന നിറം കറുപ്പുതന്നെയാണ്,
അതിന്മേൽ വലിയ ഭാവനകളില്ലാതിരുന്നിട്ടും,
നിലാവേ, നീ വരയ്ക്കുന്നതെന്താണീനിഴലുകളിൽ.
ആ! എന്തെങ്കിലുമാവട്ടെ, രാത്രിയിൽ മറ്റെല്ലാവരും
ഉറങ്ങിപ്പോവുന്നു എന്നതാണേറ്റവും രസകരം.

അങ്ങനെയൊരുമാതിരിയെല്ലാരും, ആ പണ്ടാരൻ അനിയൻ
കുറച്ചും sums കൂടിചെയ്തുകഴിഞ്ഞ് ഉറങ്ങിക്കഴിഞ്ഞ്,
രാത്രി ഏതാണ്ട് പത്തിനും പതിനൊന്നിനും ഇടയ്ക്ക്
(ടിവീലൊക്കെ തമിഴ് നഗ്മകൾ ആടിത്തുടങ്ങുമ്പോൾ)
ലോകത്തിലെ ഏറ്റവും ചെറിയ മഴയുടെ ശബ്ദം,
അതിനും മുമ്പുള്ള മേഘങ്ങളുടെ കുഞ്ഞുമ്മ വൈബ്രേറ്റർ,
നിന്റെ മിസ്ഡ്കാൾ മുഴങ്ങും മുഴങ്ങും.

ആദ്യം കേൾക്കുക ഷവറിന്റെ ശബ്ദമാണ്,
അവൾ കുളിക്കുന്ന ശബ്ദം എനിക്കുവലിയ ഇഷ്ടമാണ്.
എന്നോട് കണ്ണടയ്ക്കാനവൾ പറയും,
പതിഞ്ഞുമിണ്ടുന്ന ജലരശ്മികളിൽ ശബ്ദങ്ങൾ ചിതറിചിതറി,
ടവ്വലുകൾ, റോബുകൾ, നടത്തം, വാതിൽ, വാർഡ്രോബ്,
സിബ്ബുകൾ, എല്ലാമെല്ലാം തങ്ങളുടെ ടോക്ക്ടൈം ഓഫറുകൾ തരും.

എന്റെ മുടി ശരിക്കും നനഞ്ഞിട്ടാണ്,
നിനക്കിഷ്ടമല്ലേ, അവൾ, ഹോ! ഞാൻ
അവളുടെ മെത്ത ഏറെ മൃദുലമെന്നു ഞാനപ്പോൾ സങ്കല്പിക്കും
അവളിതുപറയുമ്പോൾ കാലിലളക്കി മെല്ലെ മെല്ലെ
തലയിണ മാറോടുചേർത്തുവെന്നു ഞാനങ്ങു സങ്കല്പിക്കും

ഇങ്ങോട്ടുനോക്കൂ എന്നുനീ ചിണുങ്ങുന്നതായും
നിന്റെ കണ്ണുകൾ ശരിക്കും രാത്രിയുടെ അനുജത്തിയാണെന്നു ഞാൻ പറയുന്നതായും
അപ്പോൾ നമുക്കൊന്നു നടക്കാൻ പോയാലോ എന്നു നീ ചിണുങ്ങുന്നതായും
എങ്ങോട്ടെന്നു ഞാൻ ചോദിക്കുന്നതും,
(നിന്റെ വീട്ടിൽ പട്ടിയുണ്ടോ എന്നു ഞാൻ ചോദിക്കാറില്ല, ങും)
പേട്ട മുതൽ ശംഖുമുഖം ബീച്ച് വരെ നടന്നാലോ എന്നവൾ,
ഒത്തിരിദൂരമുണ്ടല്ലോ എന്നു ഞാൻ,
അപ്പോ, ഡാ നീ എന്നെ എടുക്കെന്നു നീ
എന്റെ അസുലഭഭാഗ്യമോർത്തു ഞാൻ,
നിന്നെ വാനിന്റെ മറുകരയിൽ വെച്ചു ഞാൻ കോരിയെടുക്കാം
ചന്ദ്രനെ ഒരു തോണിയാക്കി നമുക്ക് തുഴഞ്ഞുപോകാം.
ടാ, എനിക്ക് നക്ഷത്രത്തെ അടർത്തി നീ മിന്നുകെട്ടിത്തരണം.
(അവളുടെ കവിത ശരിക്കും വൈറലാണ് dude)
നമ്മുടെ കല്യാണത്തിന് ഉപ്പ് ഉപ്പായും
പുളി പുളിയായും
മധുരം മധുരമായും, ശരിക്കും പഞ്ചാരയായും,
നമുക്ക് നഗ്നരായും, ച്ഛീ, നീ പോടാ ഊളേ

അല്ലെങ്കിലും കല്യാണമൊക്കെ കഴിഞ്ഞ്
പിന്നെ നമ്മളിങ്ങനെ ഫോണൊന്നും വേണ്ടാത്തരാത്രിയിൽ
(അന്ന് സേഠ്ജീ, എന്തൊരൈഡിയ)
കെട്ടിപിടിച്ചുകെട്ടിപ്പിടിച്ച്,
ശരിക്കും നീയൊരു പേർഷ്യൻ പൂച്ചയാണെന്നെനിക്കു തോന്നും.
യ്യേ, എനിക്ക് പൂച്ചയെ ഇഷ്ടമല്ല,
എന്നാലൊരു ടെഡിബിയർ?, അയ്യേ,
എങ്കിൽ ഭാവന? ഓഹോ! അപ്പോ നിങ്ങള് പ്രേമിക്കുന്നത് ഭാവനയെ ആണോ?
അയ്യോ! സോറീടീ, ആദ്യരാത്രീൽത്തന്നെ കുടുംബകലഹം വേണ്ടാടീ
നാളെയതു മെഗാസീരിയലാവും വേണ്ടെടീ,
ങും നീമൂളി, ഞാൻ ശശിയല്ല, ഷിബു ഷിബു


ഇടയ്ക്കു വച്ച് ഞാനറിയുന്നു,
ഞാൻ നിന്നോട് സംസാരിക്കുമ്പോൾ ഞാൻ സംസാരിക്കുകമാത്രവും
നീ സംസാരിക്കുമ്പോൾ നീ അസൈന്മെന്റ് എഴുതുകയും ചെയ്യുന്നു,
അല്ലെങ്കിൽ റെക്കോഡ് വരയ്ക്കുന്നുണ്ടാവും.
എന്നാലും അമ്പടി കേമീ
ഹോ! നീ ശരിക്കും പെണ്ണുതന്നെ.
പിന്നെയിടയ്ക്കിടെ ഓ! നിങ്ങളെന്തറിയുന്നു മനുഷ്യാ,
രേഷ്മ ദാമോദരനു ലൈനായതും, പ്രിയാ ശങ്കർ ബ്രേക്കപ്പായതും
രൂപേഷ് രണ്ടുപേരെ ഒരുമിച്ചു വളച്ചതും,
അങ്ങനെ കട്ടയ്ക്ക് പലതും നമ്മുടെ ക്ലാസിൽ നടക്കുന്നു.

രാത്രിമഞ്ഞ് മെല്ലെ ജാലകങ്ങൾ കടന്നുപെയ്യുന്നതും
തണുക്കുന്നു എന്നുനാം പുതച്ചുമൂടുന്നതും
ഇപ്പോ, നീയിവിടെയുണ്ടെങ്കിലോ എന്നു ഞാൻ
വെറുതെ, ശരിക്കും വെറുതെയൊന്നു സങ്കല്പിക്കുന്നതും
അപ്പോൾ നീയും അതു തന്നെ സങ്കല്പിക്കുന്നതും
എന്തു നല്ല രാത്രികൾ, മഞ്ഞ് എം ടിയുടേതല്ല, എല്ലാവരുടേതുമാണ് നമ്മുടേതാണ്.

ഉമ്മകളെപ്പറ്റിപ്പറയാതെ ഈ ടോക്ക്ടൈമവസാനിക്കില്ല,
നമ്മുടെ തെരുവുകളിൽനിന്നും തെരുവുകളിലേക്ക്,
പാതിരാക്കാറ്റുകൾ പാറുന്നതെല്ലാ കോളേജ് വരാന്തയിലും,
കേരളത്തിലെ ഏറ്റവും മികച്ച നെറ്റ് വർക്കിനറിയാം;
നമുക്ക് ഉമ്മകൾ ഒരു കവിതയുമല്ലാത്ത ഏറ്റവും നല്ല കവിതയാണ്.
ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ്മ്മ്മ്മ്മാ

..ഈ പാതിരാക്കോഴി എങ്ങനെയാ കൂവുന്നത്, എന്നാലും?